സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ വിളിച്ച പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂമിയിൽനിന്ന് മണ്ണിട്ടുയർത്തി അതിന് മുകളിൽ പാളം നിർമിക്കുന്ന ഭാഗങ്ങളിൽ ഓരോ 500 മീറ്ററിലും അടിപ്പാതയോ മേൽപ്പാലമോ ഉണ്ടാകും. ആകെ ദൂരത്തിന്റെ 25 ശതമാനവും തൂണുകളിലോ തുരങ്കങ്ങളിലോ ആണ്. ലോകത്തിലെതന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗമാണ് റെയിൽവേ. ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങൾ, നഷ്ടം സംഭവിക്കുന്ന കുടുംബങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്തും.
നിലവിലെ റെയിൽവേപാത വികസിപ്പിച്ചാൽ വേഗം വർധിപ്പിക്കാനാകുമെന്ന വാദത്തിൽ കാര്യമില്ല. തിരുവനന്തപുരം -മംഗളൂരു ലൈനിൽ 19 കിലോമീറ്ററാണ് ഇനി പാത ഇരട്ടിപ്പിക്കാനുള്ളത്. ശേഷിക്കുന്ന ഭാഗം ഇരട്ടിപ്പിച്ചിട്ടും വേഗം കൂടിയോ. തിരുവനന്തപുരം- കാസർകോട് ലൈനിൽ 626 വളവുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളായതിനാൽ നിവർത്തൽ പ്രായോഗികമല്ല. നിലവിലെ പാത വികസിപ്പിക്കാൻ സിൽവർ ലൈനിനെക്കാൾ ഭൂമി ഏറ്റെടുക്കണം. റെയിൽവേയിൽ 30 മീറ്ററാണ് ബഫർ സോൺ. സിൽവർ ലൈനിൽ അഞ്ച് മീറ്ററും.
നെൽപ്പാടങ്ങളെ തകർക്കുന്ന എന്തൊക്കെയോ സംഭവിക്കുമെന്നാണ് പ്രചാരണം. വയൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 88 കിലോമീറ്റർ നീളത്തിൽ തൂണുകളിലൂടെയുള്ള ആകാശപാതയാണ് വിഭാവനം ചെയ്യുന്നത്. വയലിന് ഒന്നും സംഭവിക്കില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ പാത കടന്നുപോകുന്നില്ല. ഒരിടത്തും നദികളുടെയോ അരുവികളുടെയോ ജലസ്രോതസ്സുകളുടെയോ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയുമില്ല.
ഹരിതപദ്ധതിയായ സിൽവർ ലൈൻ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന കാർബൺ ബഹിർഗമനം വലിയ അളവിൽ കുറയ്ക്കും. 2025 ൽ 2.80 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. 2052 ഓടെ 5.95 ലക്ഷം ടൺ കാർബർ ബഹിർഗമനം കുറയും. പൂർണമായും പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് സിൽവർ ലൈൻ പണിയുന്നത്. ചരക്ക് ലോറി എത്തിക്കുന്നതിനുള്ള റോ-റോ സർവിസും ഇതിലുണ്ട്. ഫലത്തിൽ പ്രതിവർഷം 5000 കോടിയുടെ ഫോസിൽ ഇന്ധനങ്ങൾ റോ -റോ സർവിസ് വഴി കുറയ്ക്കാനാകും. പദ്ധതി കൊണ്ട് പ്രകൃതി മലിനമാകില്ല.
ഭൂനിരപ്പിൽനിന്ന് എട്ടുമീറ്റർവരെ ഉയരത്തിൽ നിർമിക്കുന്ന എംബാങ്ക്മെന്റ് പ്രളയമുണ്ടാക്കുമെന്നത് വസ്തുതാവിരുദ്ധമാണ്. റെയിൽവേയുടെ നിലവിലെ പാതകളെല്ലാം എംബാങ്ക്മെന്റ് രീതിയിലാണ്. അവയൊന്നും സൃഷ്ടിക്കാത്ത വെള്ളപ്പൊക്കം സിൽവർ ലൈൻ ഉണ്ടാക്കുമെന്നത് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഒരിടത്തും സിൽവർ ലൈൻ തടസ്സപ്പെടുത്തുന്നില്ല. ഒരു നൂറ്റാണ്ടിനിടയിലെ വെള്ളപ്പൊക്കത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പ്രളയത്തിന്റെയുമെല്ലാം കണക്കെടുത്ത് പഠനം നടത്തിയശേഷമാണ് സിൽവർ ലൈൻ രൂപകൽപന ചെയ്തത്.
63,000 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 56,000 കോടി അഞ്ച് വർഷം കൊണ്ട് ചെലവഴിക്കാനുള്ളതാണ്. രണ്ടുവർഷം കൊണ്ട് ഭൂമിയേറ്റെടുക്കലും മൂന്നുവർഷം കൊണ്ട് നിർമാണവും പൂർത്തിയാക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ അഞ്ച് പാക്കേജുകളിലായി ഒരേസമയം നിർമാണം നടക്കും. 365 ദിവസവും 24 മണിക്കൂറും നിർമാണപ്രവർത്തനം നടക്കുംവിധമാണ് ക്രമീകരണം. പദ്ധതി നീണ്ടുപോയാൽ നിർമാണച്ചെലവും വർധിക്കും. ദേശീയപാതയെക്കാൾ കുറഞ്ഞ ഭൂമിയാണ് സിൽവർ ലൈനിന് വേണ്ടത്. ദേശീയപാത കടന്നുപോകുന്നത് നഗരഹൃദയങ്ങളിൽ കൂടിയാണ്. സിൽവർ ലൈൻ താരതമ്യേന ജനവാസം കുറഞ്ഞ മേഖലകളിൽ കൂടിയും.
നിർമാണഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനമാരംഭിക്കുന്ന ഘട്ടത്തിൽ 11,000 പേർക്കും. സിൽവർ ലൈൻ യാഥാർഥ്യമാകുന്നതോടെ ദിവസം 12,872 വാഹനങ്ങൾ റോഡിൽനിന്ന് കുറയും. പ്രതിദിനം 46,206 യാത്രക്കാർ റോഡ് ഗതാഗതമുപേക്ഷിച്ച് സിൽവർ ലൈനിലേക്കെത്തും.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.