തിരുവനന്തപുരം: സംസ്ഥാനത്തിെൻറ പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക ഉയർത്തുന്ന തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപാതയുടെ(സിൽവർലൈൻ) സമ്പൂർണ പദ്ധതിരേഖ (ഡി.പി.ആർ)സർക്കാർ പുറത്തുവിട്ടു. നിർമാണകാലത്ത് പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാനും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതോടെ ഇത് ഒഴിവാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോള എഞ്ചിനീയറിങ് കൺസൽറ്റൻസി സ്ഥാപനമായ പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് ഡി.പി.ആർ തയാറാക്കിയത്. പദ്ധതിക്ക് 63,940.67 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 33,699.80 കോടിയും (52.70 ശതമാനം) കടമെടുക്കാനാണ് നിർദേശം. നികുതിയില്ലാതെ 49,918 കോടി രൂപയും നികുതി ഉൾപ്പെടെ 55,053.83 കോടിയും ചെലവ് വരും. പാത പൂർത്തിയാകുമ്പോൾ വേണ്ടിവരുന്ന ചെലവാണ് 63,940.67 കോടി. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ കൊച്ചുവേളി മുതൽ തൃശൂർ വരെയാണ് സിൽവർലൈൻ. നെടുമ്പാശേരി വിമാനത്താവളവുമായി ഇത് ബന്ധിപ്പിക്കും. തുടർന്ന് കാസർകോട്ടേക്കും. പദ്ധതിക്ക് 1383 ഹെക്ടർ ഭൂമി വേണം. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയാണ്. 1198 ഹെക്ടർ സ്വകാര്യഭൂമിയും. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽവേ ലൈനിന് സമാന്തരമാണ് സിൽവർ ലൈൻ. കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷനാകും നിർമിക്കുക.
അടുത്ത 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ മുന്നിൽ കാണുന്ന സിൽവർ ലൈൻ പാത തിരുവനന്തപുരം-കാസർകോട് യാത്ര സമയം നാല് മണിക്കൂറായി കുറയ്ക്കും. നിലവിൽ 10-12 മണിക്കൂറാണ് യാത്രക്ക് വേണ്ടത്. 529.540 കിലോമീറ്റർ പാതയിൽ മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനിെൻറ വേഗം. 2025-26ൽ പദ്ധതി യാഥാർഥ്യമാകും. ആദ്യ വർഷം പ്രതിദിനം 79,934 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2029-30ൽ 94,672 ആയും 2041-42ൽ 1,32,944 ആയും 2052-53ൽ 1,58,946 ആയും യാത്രക്കാരുടെ എണ്ണം ഉയരും. കിലോമീറ്ററിന് 2.50 മുതൽ മൂന്ന് രൂപ വരെയാകും നിരക്ക്. ടൂറിസ്റ്റ് ട്രെയിൻ, സ്ലീപ്പർ ട്രെയിൻ, റസ്റ്റാറന്റ് കാർ എന്നിവക്കും പാതയിലൂടെ സർവിസ് നടത്താനാകും. അത്യാഢംബര ടൂറിസ്റ്റ് ട്രെയിനാണ് പാതയിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് ആദ്യവർഷം ഉണ്ടാകില്ല. കാറ്ററിങ് ലൈസൻസ് ഇനത്തിലും അധിക വരുമാനം ലഭിക്കും.
പദ്ധതിയിൽ കേന്ദ്ര റെയിൽവേ മന്ത്രാലത്തിെൻറ ഓഹരി 3125 കോടിയും (4.89 ശതമാനം) കേരള സർക്കാർ വിഹിതം 3252.56 കോടിയും (5.09 ശതമാനം) മറ്റുള്ളവ 4251.71 കോടിയും (6.65 ശതമാനം) ആണ്. ഒരു ട്രെയിനിൽ 675 യാത്രക്കാർക്ക് ഇരിക്കാം. പാത കമീഷൻ ചെയ്യുന്ന 2025ൽ 37 സർവിസാണ് ഉദ്ദേശിക്കുന്നത്. തിരക്കേറിയ സമയത്ത് 20 മിനിറ്റിൽ സർവിസ്. 2052ൽ 65 വരെ സർവിസായി ഉയർത്തും. പീക്ക് സമയത്ത് 10 മിനിറ്റ് ഇടവിട്ട് സർവിസ്. 2025ൽ 261 ബോഗികളും 2052ൽ 492 ബോഗികളും ഉണ്ടാകും.
സിൽവർ ലൈനിലൂടെ ആദ്യവർഷം ദിവസം 446 റോറോ ട്രക്ക് സർവിസുണ്ടാകും. തുടർന്ന് 693 സർവിസ് വരെ ആയി ഉയരും. ഓഫ് പീക്ക് സമയത്തും രാത്രിയിലുമാകും റോറോ സർവിസ്. ടൂറിസ്റ്റ് ട്രെയിനുകളിൽ ആഡംബര കോച്ചുകളും യാത്രക്കാർക്ക് ഡൈനിങ്, ലോഡ്ജിങ് അടക്കം പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കണം. മറ്റ് വണ്ടികളെക്കാൾ വ്യത്യസ്ത നിരക്കാകും ഇതിൽ. അറ്റകുറ്റപ്പണികൾക്ക് കൊല്ലത്ത് വർക്ഷോപ്പും കാസർകോട് ഇൻസ്പെക്ഷൻ ഡിപ്പോയും വരും. പൊളിക്കേണ്ട ആരാധനാലയങ്ങൾ ചിത്ര സഹിതം നൽകിയിട്ടുണ്ട്.
പരിസ്ഥിതി ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾ ശരിവെക്കുന്ന പദ്ധതിരേഖ
തിരുവനന്തപുരം: പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ഉയർന്ന ആശങ്കകൾ ശരിെവക്കുന്നതാണ് പദ്ധതിരേഖ. പശ്ചിമഘട്ടം, വന്യജീവി സങ്കേതങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, തുടങ്ങിയ പാരിസ്ഥിതികാഘാത പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നില്ലെങ്കിലും പദ്ധതി പൂർത്തിയാകുന്നതോടെ ഭൂമി,ജലം, വായു, ജൈവ പരിസ്ഥിതികൾ കീഴ്മേൽ മറിയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർമാണ സമയത്ത് വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ ഭീഷണികൾ ഡി.പി.ആർ റിപ്പോർട്ടിലുണ്ട്.
ഉൽപാദനക്ഷമമായ കൃഷിഭൂമി ഗതാഗതഭൂമിയായി മാറുന്നതോടെ ഭൂവിനിയോഗത്തിലും മണ്ണിന്റെ ഫലഭൂയിഷ്ഠതയിലും ഭൂഗർഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ഗുണനിലവാരത്തിലും വൻ ആഘാതമാണ് കാത്തിരിക്കുന്നത്.
പാതയിൽ 18 മുതൽ 25 മീറ്റർ വീതിയിൽ മരങ്ങൾ മുറിക്കുന്നതും മരങ്ങളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്നതും ഭൂമിയുടെ സന്തുലിതാവസ്ഥ മാറ്റും. പദ്ധതിക്ക് പുതിയ ക്വാറികൾ ആരംഭിക്കേണ്ടിവരുന്നതും പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. നദികൾ, കനാലുകൾ, തോടുകൾ, തടാകങ്ങൾ, കുളങ്ങൾ, ടാങ്കുകൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളുടെ സമീപത്തുകൂടിയാണ് പദ്ധതി.
എലിവേറ്റഡ് പാലങ്ങൾ, കട്ടിങ്, എംബാങ്ക്മെൻറ് എന്നിവക്കായി നദിയുടെ അടിത്തട്ട് തുരക്കുന്നത് വൻതോതിൽ ജലപാരിസ്ഥിതികാഘാതത്തിന് വഴിവെക്കും.
നിർമാണ പ്രവർത്തനങ്ങൾ കാരണം ഉപരിതല ജലസ്രോതസ്സുകൾക്ക് ആഘാതം ഉണ്ടായേക്കാം. നിർമാണ സാമഗ്രികളും അവശിഷ്ടങ്ങളും ജലാശയങ്ങളിലേക്ക് തള്ളുന്നതും പ്രത്യാഘാതം സൃഷ്ടിക്കും.
സിമൻറ്, കോൺക്രീറ്റ്, ഓയിൽ, ഇന്ധനം, പെയിൻറുകൾ,എണ്ണ, ഗ്രീസ് തുടങ്ങിയ പദാർഥങ്ങളുടെ ചോർച്ചയും അനിയന്ത്രിതമായ പുറന്തള്ളലും ജലാശയങ്ങളിലെ ജലത്തിന്റെ ഗുണനിലവാരത്തെയും സസ്യജന്തുജാലങ്ങളുടെ നിലനിൽപിനെയും ബാധിക്കും.
200 കി.മീറ്റർ വേഗത്തിൽ ഓടുന്നതിനാൽ സിൽവർലൈൻ ട്രെയിനുകൾ പക്ഷിമൃഗാദികളെ നേരിട്ട് ബാധിക്കും. പ്രജനനത്തെയും ബാധിക്കും. കണ്ടൽക്കാടുകൾ നശിക്കുന്നത് പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും നശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.