കണ്ണൂർ: ശക്തമായ പ്രതിഷേധത്തിനിടയിലും സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ട സാമൂഹികാഘാത പഠനം ജില്ലയിൽ അന്തിമഘട്ടത്തിൽ. ജില്ലയുടെ മിക്ക ഭാഗങ്ങളിലും പദ്ധതിക്കെതിരെ സർവേക്കല്ല് പിഴുതെറിയൽ സമരമടക്കം ശക്തി പ്രാപിക്കുന്നതിനിടെയാണ് പഠനം പുരോഗമിക്കുന്നത്.
പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലെ സാമൂഹികാഘാത പഠനം പൂർത്തിയായി. ഇനി മാടായി വില്ലേജിൽ മാത്രമാണ് സർവേ നടത്താനുള്ളത്. അതുകൂടി പൂർത്തിയായാൽ അടുത്തയാഴ്ചതന്നെ കാസർകോട് ജില്ലയിൽ സർവേ തുടങ്ങാനാണ് നീക്കം. കാസർകോട്, കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ കോട്ടയം ആസ്ഥാനമായ കേരള വളന്ററി ഹെൽത്ത് സർവിസിനെയാണ് സാമൂഹികാഘാത പഠനത്തിന് ചുമതലപ്പെടുത്തിയത്. ജനപ്രതിനിധികളടക്കമുള്ള സംഘം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് പഠനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സിൽവർലൈൻ സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന യോഗം പി.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ ജില്ലയിൽ 22 വില്ലേജുകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സാമൂഹികാഘാത പഠനം. പള്ളിക്കുന്ന് മുതൽ ന്യൂ മാഹി വരെയാണ് രണ്ടാംഘട്ടം. പരിശീലനം ലഭിച്ച 25 വളന്റിയർമാരാണ് സംഘത്തിൽ. നൂറു ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റുമാരും മെംബർമാരുമടക്കമുള്ള ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയാണ് സംഘം ഭൂവുടമകളെ കാണുന്നത്. അവരിൽനിന്ന് ഭൂമിയും വീട് അടക്കമുള്ള കെട്ടിടങ്ങളും ജീവിതസാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിയുന്നത്. പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് പഠനം.
ഭൂവുടമകളെ മുഴുവനായും കണ്ടശേഷം വില്ലേജുകളിൽ പബ്ലിക്ക് ഹിയറിങ്ങും നടക്കും. ഇവിടെയും ജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം. ഇതൊക്കെ ക്രോഡീകരിച്ചായിരിക്കും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.
കണ്ണൂർ: ചിറക്കൽ വില്ലേജിൽ സിൽവർലൈൻ കല്ലിടലിനെതിരെ നടന്ന പ്രതിഷേധ സമരത്തിൽ അറസ്റ്റിലായ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ റിമാൻഡിൽ. കോൺഗ്രസ് പ്രാദേശിക നേതാക്കൾ കൂടിയായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവരെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി വൈകി ഒരുമണിയോടെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ ജനകീയ സമിതി ജില്ല കൺവീനർ അഡ്വ. പി.സി. വിവേക്, ജില്ല നേതാവ് അഡ്വ. ആർ. അപർണ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കണ്ണൂർ: ചിറക്കലിൽ കെ-റെയിൽ അധികൃതർ സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയെന്നാരോപിച്ച് സമരസമിതി പ്രവർത്തകരായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവരെ അറസ്റ്റുചെയ്ത് ജയിലിലടച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആർ.എം.പി.ഐ ജില്ല സെക്രട്ടറി പി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ പി.സി. വിവേക് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ. സുനിൽകുമാർ, അഡ്വ. കസ്തൂരി ദേവൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനം എന്നുപറഞ്ഞ് അധികൃതർ പൊലീസിന്റെ സഹായത്തോടെ കല്ലിടുന്നതും സർവേ നടത്തുന്നതും കടുത്ത പൗരാവകാശ ലംഘനമാണെന്ന് ഫോറം ഫോർ പീപ്ൾ പ്രസിഡന്റും മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാനുമായ പി.പി. കൃഷ്ണൻ ആരോപിച്ചു
കെ-റെയിലിനായി ഇടുന്ന കല്ല് ഭൂമി ഏറ്റെടുക്കൽ എളുപ്പമാക്കാനുള്ള രഹസ്യ അജണ്ടയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ: സിൽവർലൈൻ കല്ലിടലിനെതിരെ നടന്ന പ്രതിഷേധ സമരത്തിനിടെ സമരസമിതി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തതിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും സ്വകാര്യ ഭൂമിയിൽ ബലം പ്രയോഗിച്ച് കല്ലുനാട്ടരുതെന്ന ഹൈകോടതി വിധിയുടെ ലംഘനവുമാണെന്ന് ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.