തൊടുപുഴ: അരിക്കൊമ്പനെ ഇടുക്കിയിൽനിന്ന് മാറ്റണമെന്ന നിലപാട് ഹൈകോടതി ബുധനാഴ്ച ആവർത്തിച്ചതോടെ ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് മാറ്റാനുള്ള നടപടികളുമായി വനംവകുപ്പ് മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ദൗത്യസംഘം പൂർത്തിയാക്കിവരികയാണ്.
ഹൈകോടതിയുടെ ശക്തമായ നിലപാട് ചിന്നക്കന്നാൽ, ശാന്തമ്പാറ പഞ്ചായത്ത് നിവാസികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ, നടപടി നീളുന്നതിൽ അവർ ആശങ്കയിലാണ്. ഹൈകോടതി നിർദേശിച്ചപ്രകാരം ആനയെ പറമ്പിക്കുളത്തേക്ക് അല്ലെങ്കിൽ പകരം കണ്ടെത്തുന്ന സ്ഥലത്തേക്ക് വരും ദിവസങ്ങളിൽതന്നെ കൊണ്ടുപോകുന്നതിനുള്ള നടപടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. സാങ്കേതികമായി പറമ്പിക്കുളത്തിന് അനുയോജ്യമായ സാറ്റലൈറ്റ് റേഡിയോ കോളർ ഇല്ലാത്തതാണ് ദൗത്യം നീളാൻ കാരണമായി വനംവകുപ്പ് അധികൃതർ പറഞ്ഞിരുന്നത്.
ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മാറിയതായും ബംഗളൂരുവിൽനിന്ന് ജി.പി.എസ് റേഡിയോ കോളർ വ്യാഴാഴ്ച എത്തുമെന്നും അധികൃതർ അറിയിച്ചു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യു.ഡബ്ല്യു.എഫ്) കൈവശമുള്ള റേഡിയോ കോളറാണ് ഇടുക്കിയിലേക്ക് കൊണ്ടുവരുന്നത്. അസമിൽനിന്ന് റേഡിയോ കോളർ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിന് അസം വൈൽഡ്ലൈഫ് വാർഡന്റെ അനുമതി നേടുകയും ചെയ്തിരുന്നു. മോക് ഡ്രിൽ ഒഴിവാക്കി റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന വകുപ്പുകളുടെ സഹകരണത്തോടെയാകും ദൗത്യം പൂർത്തിയാക്കുക. അരിക്കൊമ്പന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പിടികൂടി ഇടുക്കിയിൽനിന്ന് കൊണ്ടുപോകാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞദിവസങ്ങളിൽ അരിക്കൊമ്പൻ പ്രകടിപ്പിച്ച മദപ്പാടിന്റെ ലക്ഷണങ്ങൾ മാറിയിട്ടുണ്ട്. കോടതി നിർദേശപ്രകാരം ആന നിലവിൽ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. ദൗത്യത്തിനായി വയനാട്ടിൽനിന്ന് എത്തിയ പ്രത്യേക സംഘവും നാല് കുങ്കിയാനകളും മൂന്നാറിൽ തുടരുകയാണ്. ദൗത്യമേഖലയായ ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നിടത്തുനിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.