തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് കേരളത്തിലെത്തും. മധ്യപ്രദേശിൽനിന്ന് വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 5.30ന് റോഡ് ഷോയിലും ആറിന് തേവര സേക്രട്ട് ഹാർട്ട് കോളജ് ഗ്രൗണ്ടിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന ‘യുവം’ കോൺക്ലേവിലും പങ്കെടുക്കും.
തുടർന്ന് രാത്രി എട്ടോടെ താജ് മലബാറിലെത്തി അവിടെ തങ്ങും. 25ന് രാവിലെ 9.10ന് ഹോട്ടലിൽനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 9.25ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ്മാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.
10.30ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്‌ഓഫ് നിർവഹിക്കും. 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിജിറ്റൽ സയൻസ് പാർക്ക്, കോഴിക്കോട്, വർക്കല, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെർമിനൽ വികസനം, തിരുവനന്തപുരം-ഷൊർണൂർ മേഖലയിലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനാവശ്യമായ പദ്ധതി എന്നിവയുടെ പ്രവൃത്തി ഉദ്‌ഘാടനവും കൊച്ചി വാട്ടർ മെട്രോ, ഡിണ്ടിഗൽ-പളനി-പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നിവയുടെ ഉദ്‌ഘാടനവും നിർവഹിക്കും. 12.40ന് വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി സൂറത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.