കൽപ്പറ്റ: വയനാട് ചീരാലിൽ ഭീതിവിതച്ച കടുവ ഒടുവിൽ കൂട്ടിലായി. പാഴൂർ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ സുൽത്താൻബത്തേരിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഒരു മാസത്തോളമായി കടുവ പ്രദേശത്ത് ഭീതി വിതച്ചിരുന്നു. കൂടുകളും കാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായിരുന്നു. തുടർന്ന് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിട്ടുണ്ട്. ഒമ്പത് പശുക്കളെ കൊന്നു. കുങ്കിയാനകളെ എത്തിച്ചും ലൈവ് കാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പിടികൂടാനായിരുന്നില്ല.വയനാട്ടിലെ ചീരാൽ ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിലെ കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു.
ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.