നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി േദശായിയും സംഘവും ഇന്ന് പുലർച്ചെ 4.45ന് കൊച്ചി വിമാനത്താവളത്തിൽ എത്തി. പുനെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചിയിലെത്തിയത്.
വിമാനത്താവളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നതിനാൽ ഇതുവരെയും പുറത്തിറങ്ങാൻ തൃപ്തിക്കും കൂടെയുള്ള ആറുപേർക്കും സാധിച്ചിട്ടില്ല. മണിക്കൂറുകളായി ആഭ്യന്തര ടെർമിനലിനുള്ളിൽ തന്നെ കഴിയുകയാണ് തൃപ്തിയും കൂട്ടരും.
ബി.ജെ.പിയുടെ നേതൃത്വത്തിൽ ശരണം വിളികളുമായി സ്ത്രീകളുൾപ്പെടെയുള്ള നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. 300 ടാക്സികൾ വിമാനത്താവളത്തിലുണ്ടെങ്കിലും നാമജപ പ്രതിഷേധം ശക്തമായതിനാൽ ടാക്സികളും ഒാൺലൈൻ ടാക്സികളും വാഹന സൗകര്യം ഒരുക്കാൻ വിസമ്മതിച്ചു. ഇതിനു മുമ്പ് ഒാട്ടം പോയ ടാക്സികൾ പ്രതിഷേധക്കാൻ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇവരെയും കൊണ്ട് പോകാനാകില്ലെന്നുമാണ് ഡ്രൈവർമാരുടെ പക്ഷം. ആരോടും വിരോധമുണ്ടായിട്ടല്ലെന്നും പ്രതിഷേധം ഭയന്നാണ് ഒാട്ടം പോകാത്തതെന്നും ഡ്രൈവർമാർ പറയുന്നു.
മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസും അമ്പത് സി.െഎ.എസ്.എഫുകാരും തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. തൃപ്തിയെ പുറത്തെത്തിക്കാൻ പൊലീസ് കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം മൂലം വിജയിച്ചിട്ടില്ല. പൊലീസ് വാഹനത്തിൽ ഇവരെ പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. സ്വന്തം നിലക്ക് വാഹനം ഏർപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഓൺലൈൻ ടാക്സി വിളിച്ചെങ്കിലും വിമാനത്താവള കവാടത്തിലെത്തിയപ്പോഴുണ്ടായ പ്രതിഷേധത്തെ തുടർന്ന് ടാക്സി തിരിച്ചു പോയി.
ഇരുമുടിക്കെട്ടില്ലാതെ, വ്രതം പോലുമെടുക്കാതെ വന്ന അവരെ ഒരിക്കലും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡൻറ് പറഞ്ഞു. പൊലീസ് വാഹനത്തിൽ െകാണ്ടുപോകാൻ ശ്രമിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവരെ കാര്യം പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണമെന്നും ബി.െജ.പി നേതാക്കൾ ആവശ്യപ്പെട്ടു.
കോട്ടയത്ത് റൂമെടുത്ത് താമസിച്ച ശേഷം നാെള ശബരിമല ദർശനത്തിന് പോകാനാണ് തൃപ്തിയുടെയും സംഘത്തിെൻറയും പദ്ധതി. അതേസമയം, ഇരുമുടിക്കെട്ട് തയാറാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും തൃപ്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.