കട്ടപ്പന: പ്ലസ് ടു ഫലം കാത്തിരുന്ന രണ്ട് വിദ്യാർഥികൾ കുളിക്കുന്നതിനിടെ പെരിയാർനദിയുടെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ മുങ്ങി മരിച്ചു. ഇടുക്കി ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിജുവിന്റെ മകൻ ബിബിൻ (17), റാന്നി മടത്തുംമൂഴി പൂത്തുറയിൽ സുനിലിന്റെ മകൻ നിഖിൽ (17) എന്നിവരാണ് മരിച്ചത്. പെരിയാർ നദിയിൽ തോണിത്തടി പമ്പ് ഹൗസിനു സമീപം ആശാൻകയത്തിൽ ശനിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം.
ഉപ്പുതറ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിബിന്റെ പിതാവ് ബിജുവിന് ഭക്ഷണവുമായി ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോന്നിത്തടിയിൽ ബസിറങ്ങി പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. അയ്യപ്പൻകോവിൽ-തോണിത്തടി റോഡിലൂടെ നടന്നുപോയ ഒരു യാത്രക്കാരൻ കയത്തിൽ നാലു കൈകൾ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ബഹളം വെക്കുകയായിരുന്നു. നാട്ടുകാർ കയത്തിൽനിന്ന് രണ്ടുപേരെയും പുറത്തെടുത്ത് മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിബിൻ മുരിക്കാട്ടുകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നിഖിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് വിധി ഇരുവരെയും തട്ടിയെടുത്തത്. എസ്.എസ്.എൽ.സിവരെ ഒരുമിച്ചു പഠിച്ച നിഖിലും ബിബിനും അടുത്ത സുഹൃത്തുക്കളാണ്. റാന്നി സ്വദേശിയായ നിഖിൽ പിതാവിന്റെ സഹോദരൻ ശങ്കരഗിരി കപ്പലുമാക്കൽ കൊച്ചുമോന്റെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ബിബിന്റെ സംസ്കാരം ഞായറാഴ്ച ഒന്നിന് ചപ്പാത്ത് ഷാരോൺ ഫെലോഷിപ് പള്ളി സെമിത്തേരിയിൽ.
പൂക്കുളത്ത് അംഗൻവാടിയിലെ വർക്കറായ ബിന്ദുവാണ് ബിബിന്റെ മാതാവ്. സഹോദരൻ: മിഥുൻ. നിഖിലിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: റെനി. സഹോദരങ്ങൾ: നിതിൻ, നിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.