ഞാനും മകനും രണ്ട് ഭാഗത്തേക്ക് തെറിച്ചുവീണു, വെട്ടിയത് രണ്ടു പേർ -സുബൈറിന്‍റെ പിതാവ് അബൂബക്കർ

പാലക്കാട്: മകനെ വെട്ടിയത് രണ്ടു പേരെന്ന് കൊല്ലപ്പെട്ട സുബൈറിന്‍റെ പിതാവ് അബൂബക്കർ. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു. ബൈക്കിന്‍റെ നേരെ വന്ന് കാർ ഇടിക്കുകയായിരുന്നു.

സുബൈറും ഞാനും റോഡിന്‍റെ രണ്ട് ഭാഗത്തേക്ക് തെറിച്ചുവീണു. തുടർന്നാണ് സുബൈറിനെ ആക്രമിച്ചത്. ശബ്ദം വെച്ചായിരുന്നു ആക്രമണം. ശേഷം മറ്റൊരു കാറിൽ സംഘം കടന്നു കളഞ്ഞു.

റോഡിൽ കിടന്ന തന്നെ അക്രമികൾ നോക്കിയെങ്കിലും ഒന്നും ചെയ്തില്ല. അക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്നും അബുബക്കർ മാധ്യമങ്ങളോട് പറഞ്ഞു.

ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് പാലക്കാട് എലപ്പുള്ളിയിൽ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.

ഇതിൽ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ ​കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ.

ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. കൺമുന്നിൽ മകൻ വെട്ടേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ. ആർ.എസ്.എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു. 

കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആർ.എസ്.എസ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ആർ.എസ്.എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേരുൾപ്പെടെ പതിനൊന്നു പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

Tags:    
News Summary - Two were hacked to death - Zubair's father, Aboobakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.