തിരുവനന്തപുരം: സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ട എന്നത് യു.ഡി.എഫ് തീരുമാനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തീരുമാനം എല്ലാവർക്കും ബാധകമാണ്. മുസ് ലിം ലീഗിന് അത്തരമൊരു താൽപര്യമുണ്ടോ എന്ന് അറിയില്ല. ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണത്തെ കുറിച്ച് അറിയിച്ചില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സി.പി.എം ക്ഷണിച്ചാൽ മുസ്‍ലീം ലീഗ് പങ്കെടുക്കുമെന്നാണ് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കിയത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണ്. രാജ്യവ്യാപകമായി ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീർ കൊച്ചിയിൽ പറഞ്ഞു.
‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത് അതാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല,’ മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി.
ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ഉണ്ടായത്. ആ പാരമ്പര്യത്തെ എല്ലാവരും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ നിലപാടിനെ അപലപിക്കുകയാണെന്നും ഇ.ടി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.