ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രിയില്‍ പേഴയ്ക്കാപിള്ളി സ്വദേശിനിയായ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ച മ്യതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുറത്തെടുത്തത്. തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പള്ളിയിലെത്തിച്ച് ഖബറടക്കി.

രാവിലെ 9 മണിയോടെ തഹസിൽദാർ കെ.എസ്. സതീഷന്റ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റ സാന്നിധ്യത്തിലാണ് ഖബർ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുപത്തിയെട്ടാം തീയതിയാണ് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റാകാന്‍ പറഞ്ഞിരുന്നതെന്നും ഇരുപത്തിയൊന്നാം തീയതി ആശുപത്രിയില്‍ പോയിരുന്നതായും യുവതി പറഞ്ഞു.

ഇരുപത്തിമൂന്നാം തീയതി കുട്ടിക്ക് അനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് ശേഷം കൃത്യമായ പരിചരണമോ ചികിത്സയോ ലഭിച്ചില്ല. ഇതിന്റെ രേഖകൾ കൈവശമുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർ കളവ് പ്രചരിപ്പിക്കുകയാണന്നും യുവതി പറഞ്ഞു.

Tags:    
News Summary - Unborn child death incident in Muvattupuzha: Body exhumed and post-mortem conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.