ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയങ്ങിയ കടുവയെ തേക്കടിയിലേക്ക് കൊണ്ടുപോവുകയാണ്. ഇന്ന് അതിരാവിലെ തുടങ്ങിയ ദൗത്യത്തിനാണ് ഫലം കണ്ടത്. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെയും എത്തിച്ചിരുന്നു.
പിൻ കാലിന് ഗുരുതരമായി പരിക്കുള്ള കടുവക്ക് ചികിത്സ നൽകുക എന്നതാണ് അടുത്ത ഘട്ടം. കടുവയെ തേക്കടിയിലെത്തിച്ച ശേഷം ചികിത്സ നൽകാനാണ് തീരുമാനം. അതിന്റെ സജ്ജീകരണങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്.
കടുവയെ മയക്കുവെടിവെക്കാൻ രാവിലെ മുതൽ ദൗത്യം തുടരുകയായിരുന്നു. വലിയ തിരച്ചിൽ നടത്തിയിട്ടും കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ, ഇന്ന് പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിയിലെത്തിയ കടുവ പ്രദേശവാസികളുടെ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു. സമീപത്തുള്ള ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.
ലയത്തിനോട് ചേർന്ന വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാൽ അവിടെ വെച്ച് മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.