‘ഈ വനംവകുപ്പിനെകൊണ്ട് പൊറുതി മുട്ടി’ - സഹികെട്ടിട്ടാകണം പൊതുവെ മിതഭാഷിയായ ഭരണപക്ഷത്തെ വാഴൂർ സോമൻ തുറന്നടിച്ചത്. പാർട്ടിയെയും മുന്നണിയെയും സർക്കാറിനെയും ഒരിക്കലും പ്രതിസന്ധിയിലാക്കിയിട്ടില്ലാത്ത സി.പി.ഐയുടെ മുതിർന്ന നേതാവ് സഭയിൽ പ്രകോപിതനായപ്പോൾ പ്രതിപക്ഷ നിര ആവേശത്തിലായി. ഭരണപക്ഷമാകെ ഞെരിപിരികൊണ്ടു.
എയർസ്ട്രിപ് നിർമാണം തുടങ്ങിയപ്പോൾ തടസ്സവാദവുമായി വനം വകുപ്പെത്തി. കെ.എൽ.ഡി ബോർഡിന്റെ ഭൂമിയിലെ പദ്ധതികൾ നടന്നപ്പോൾ അവിടെ ജണ്ട ഇട്ടു. മരാമത്ത് വകുപ്പ് റോഡ് നിർമാണം തുടങ്ങിയപ്പോൾ അതിന്റെ നടുക്ക്. പാഞ്ചാലിമേട് ടൂറിസം പദ്ധതി 90 ശതമാനം പൂർത്തിയായപ്പോൾ തടഞ്ഞു. പൊലീസ് സ്റ്റേഷന്റെയും കെ.ടി.ഡി.സി നിർമാണവും തടസ്സപ്പെടുത്തി- വാഴൂർ സോമൻ വനംവകുപ്പിനെതിരെ തിരിയാൻ കാരണമേറെ ഉണ്ടായിരുന്നു. എവിടെ റവന്യൂ ഭൂമി തരിശ് കിടപ്പുണ്ടോ അവിടെയൊക്കെ കയറി വനം വകുപ്പ് ജണ്ട ഇടും. വനം പീരുമേട്ടിലും ഇടുക്കിയിലുമൊക്കെയാണ്. റേഞ്ച് ഓഫിസാകട്ടെ എരുമേലിയിലും ഡി.എഫ്.ഒ ഓഫിസാകട്ടെ കോട്ടയത്തും.
തല തിരിഞ്ഞ ഏർപ്പാടെന്നല്ലാതെ എന്തുപറയാൻ. കാട്ടുപോത്ത് കൃഷിക്കാരനെ കുത്തിയപ്പോൾ പ്രശ്ന പരിഹാരത്തിനെത്തിയതും അദ്ദേഹത്തിന് പുലിവാലായി. ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചിരിക്കെ മന്ത്രി അഭ്യർഥിച്ചപ്പോൾ ചികിത്സാ സഹായം നൽകാമെന്ന ഉറപ്പിൽ ഒത്തുതീർത്തു. ഏഴു ലക്ഷം രൂപ ആശുപത്രി ബിൽ. ഒരു ലക്ഷം രൂപ കൊടുത്തു. ബാക്കിയില്ല. ജനപ്രതിനിധിയായ താൻ ആയിരക്കണക്കിന് പേരുടെ മുന്നിൽ വെച്ച് നൽകിയ വാക്കിന് വല്ല വിലയുമുണ്ടോ?. സഭയിൽ അദ്ദേഹം ചോദിച്ചു. ഭരണകക്ഷി അംഗംതന്നെ ഇങ്ങനെ പറയുന്നെങ്കിൽ എത്ര ഗുരുതര സ്ഥിതിയെന്നായി പ്രതിപക്ഷം.
വനം എന്ന വകുപ്പ് ഉണ്ടെന്ന് ആളുകൾക്ക് ബോധ്യമാകുന്നതുതന്നെ ധനാഭ്യർഥന ചർച്ചയിലും തോമസ് കെ. തോമസ് മന്ത്രി സ്ഥാനത്തിന്റെ കാര്യം പറയുമ്പോഴും മാത്രമാണെന്ന് റോജി എം. ജോണിന്റെ പരിഹാസം. ആനയെ പേടിപ്പിക്കാൻ ഒരു ഗുണ്ടുപോലും വനം വകുപ്പിന്റെ കൈയിലില്ല. ആനയും പുലിയും കടുവയും നാട്ടിലിറങ്ങിയാൽ മയക്കുവെടിപോലും വെക്കാൻ പറ്റാത്ത സർക്കാറാണിത്. ആനക്ക് വെക്കേണ്ട മയക്കുവെടി ആർക്കാണ് കൊണ്ടതെന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്നും റോജി.
ലീഗിനെതിരെ പുത്തലത്ത് ദിനേശൻ ദേശാഭിമാനിയിലെഴുതിയ ലേഖനം എൻ. ഷംസുദ്ദീൻ വായിച്ചിരുന്നു. പുത്തലത്ത് ദിനേശനോട് ഞങ്ങൾക്ക് പറയാനുള്ളത് ‘നീ പോ മോനേ ദിനേശാ..’ എന്നാണെന്ന് ഷംസുദ്ദീൻ. ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ നിങ്ങളായിട്ടേയില്ല. കോഴിക്കോട്ട് നിങ്ങൾ കരീംക്കായെ വെച്ചപ്പോൾ ലീഗ് പ്രവർത്തകരും നേതാക്കളും രാഘവേട്ടന്റെ കൂടെയായിരുന്നെന്ന് ഓർമിപ്പിച്ച ഷംസുദ്ദീൻ നവകേരള സദസ്സും അതിന്റെ പ്രതീകമായ ബസും മ്യൂസിയത്തിൽതന്നെ ഇരിക്കട്ടെയെന്നായി.
ദിനേശന്റെ ലേഖനം ഷംസുദ്ദീൻ വായിച്ചതിൽ എം. രാജഗോപാൽ സന്തോഷം മറച്ചുവെച്ചില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന, വർഗീയതയുമായി സന്ധിയില്ലാത്ത പ്രസ്ഥാനമെന്നനിലയിലാണ് സി.പി.എമ്മിന് ന്യൂനപക്ഷങ്ങൾ ചായയും സർബത്തും ഷേക്ക് ഹാൻഡും ചിരിയും നൽകുന്നത്. ഞങ്ങൾക്ക് ചായയും ചിരിയും ഷേക്ക് ഹാൻഡും തന്നു, നിങ്ങൾക്ക് വോട്ടും തന്നു. അതു താൽക്കാലികം മാത്രമാണെന്ന ആശ്വാസമാണ് രാജഗോപാലിന്. ഇടതുപക്ഷം മണ്ണൊരുക്കി, യു.ഡി.എഫ് കൊയ്തു. അത് എന്നും ലഭിക്കുമെന്ന് കരുതേണ്ടെന്ന് സി.കെ. ഹരീന്ദ്രനും ഓർമിപ്പിച്ചു.
വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന നിലപാടിലായിരുന്നു ഭരണ-പ്രതിപക്ഷാംഗങ്ങൾ. രാഹുൽ ഗാന്ധിയെ വിമർശിച്ച ലിന്റോക്കെതിരെ മറുപടിയുമായി സജീവ് ജോസഫ് എത്തി. ഒന്നും ചെയ്യാത്ത വനംമന്ത്രി സ്ഥാനമൊഴിയണമെന്ന നിലപാടിലായിരുന്നു സജീവ് ജോസഫ്. യു.ഡി.എഫ് എം.പിമാരുടെ നിലപാടാണ് ചർച്ച ചെയ്യേണ്ടതെന്നായി സേവ്യർ ചിറ്റിലപ്പിള്ളി. മുമ്പ് മണ്ണാപ്പേടിയും പുലപ്പേടിയുമായിരുന്നെങ്കിൽ ഇന്ന് ആപ്പേടിയും പുലിപ്പേടിയുമാണെന്ന് കെ. ബാബു നെന്മാറ. നജീബ് കാന്തപുരത്തെ കുറിച്ച ബാബുവിന്റെ പരാമർശം പ്രതിപക്ഷം ചോദ്യം ചെയ്തു. പരിശോധിക്കുമെന്ന് ചെയറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.