തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണറുടെ നടപടി തള്ളി സർക്കാർ. രാജിവെക്കേണ്ടതില്ലെന്ന് വി.സിമാർക്ക് സർക്കാർ അനൗദ്യോഗികമായി നിർദേശം നൽകി. തിങ്കളാഴ്ച രാവിലെ പതിനൊന്നരക്കകം രാജി സമർപ്പിക്കാനാണ് ഗവർണറുടെ നിർദേശം. വി.സിമാർ ഗവർണർക്കാണ് രാജിക്കത്ത് നൽകേണ്ടത്. ഗവർണറുടെ നടപടിക്കെതിരെ സ്വീകരിക്കേണ്ട നിയമപ്രതിരോധം സംബന്ധിച്ച് സർക്കാർ തലത്തിൽ അടിയന്തര ആലോചനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗവർണറുടെ നടപടി അമിതാധികാര പ്രയോഗമാണെന്ന നിലപാടിൽ ഉറച്ച് പ്രതിരോധം തീർക്കാനാണ് സർക്കാർ തീരുമാനം.
അേതസമയം, രാജി സമർപ്പിച്ചില്ലെങ്കിൽ വി.സിമാർക്കെതിരെ ഗവർണർ സ്വീകരിക്കുന്ന തുടർനടപടി എന്തായിരിക്കുമെന്നത് നിർണായകമാണ്. രാജി സമർപ്പിക്കാത്ത വി.സിമാരെ പദവിയിൽ നിന്ന് നീക്കി പകരം സീനിയർ പ്രഫസർമാർക്ക് ചുമതല നൽകാനുള്ള സാധ്യതയും രാജ്ഭവൻ തേടുന്നുണ്ട്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് സർവകലാശാലകളിൽ നിന്ന് നേരേത്ത സീനിയർ പ്രഫസർമാരുടെ പട്ടിക ഗവർണർ തേടുകയും സർവകലാശാലകൾ നൽകുകയും ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്ന് അതത് സർവകലാശാലകളിൽ പ്രഫസർമാർക്ക് വി.സിയുടെ ചുമതല നൽകുന്നതിന്റെ സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്.
വി.സിമാരെ പുറത്താക്കിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. കേരള വി.സി ഡോ. വി.പി. മഹാദേവൻപിള്ളയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്. അേതദിവസം തന്നെ രാവിലെ പതിനൊന്നരക്കകം രാജിവെക്കണമെന്നാണ് അദ്ദേഹത്തിന് ഗവർണറിൽ നിന്ന് ലഭിച്ച നിർദേശം. കുസാറ്റ് വി.സി ഡോ. മധുസൂദനന്റെ കാലാവധി അടുത്ത ജനുവരിയിലും എം.ജി വി.സി ഡോ. സാബു തോമസിന്റെയും മലയാളം വി.സി ഡോ. വി. അനിൽകുമാറിന്റെയും കാലാവധി അടുത്ത ഫെബ്രുവരിയിലും അവസാനിക്കാനിരിക്കെയാണ് ഇവരോട് രാജിവെക്കാനുള്ള നിർദേശം. രാജിവെക്കാൻ നിർദേശിച്ചവരിൽ കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജ്, കാലടി വി.സി ഡോ.എം.വി. നാരായണൻ, ഫിഷറീസ് സർവകലാശാല വി.സി ഡോ.കെ. റിജി ജോൺ എന്നിവരെ സെർച്ച് കമ്മിറ്റി ശിപാർശ പ്രകാരം രാജിതേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണ് നിയമിച്ചത്. കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതും ഇപ്പോഴത്തെ ഗവർണർ തന്നെയാണ്.
തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വാർത്തസമ്മേളനം വിളിച്ചു. രാവിലെ പത്തരക്ക് പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയിലാണ് വാർത്തസമ്മേളനം. ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജി തേടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. ഗവർണർക്കെതിരെ എൽ.ഡി.എഫ് പരസ്യപ്രക്ഷോഭം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.