തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവിന്റേത് സ്ത്രീ വിരുദ്ധമായ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ട് തലമുടി ക്രോപ്പ് ചെയ്ത് ആണ്‍കുട്ടികളെ പോലെ ഇറങ്ങുകയാണെന്ന് വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവ് ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു വനിതാ നേതാക്കളും വനിതാ സംഘടനയും പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്.
പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാന്‍ പാടില്ലേ? പെണ്‍കുട്ടികള്‍ക്ക് സമരത്തിന് ഇറങ്ങാന്‍ പാടില്ലേ? -എന്നാണോ നേതാവി പറയുന്നതെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ സി.പി.എം വനിതാദിനത്തിന് നല്‍കിയ സന്ദേശമായി ഇതിനെ കണ്ടാല്‍ മതി.
രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ ക്രൂരമായ സൈബര്‍ ആക്രമണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണ്. സ്ത്രീയെന്ന പരിഗണന പോലും നല്‍കില്ല. അതിന് വേണ്ടിയൊരു സംഘമുണ്ട്. അവര്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ആരുടെയും കുടുംബത്തെ വരെ അധിക്ഷേപിക്കും.
കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാണിച്ച് കൊടുത്തതും അതുതന്നെയാണ്. നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ലാദനാക്കി. രണ്ടാമത്തെ പ്രയോഗം അതിനേക്കാള്‍ മോശമാണ്. അറിയപ്പെടുന്ന സി.പി.എം നേതാവ് ഇങ്ങനെ ചെയ്താല്‍ തഴെയുള്ളവര്‍ എങ്ങനെ ചെയ്യാതിരിക്കുമെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.