ഉരുൾപൊട്ടൽ: 93 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു, പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ

കൽപറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 93 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് വയനാട് ജില്ല ഭരണകൂടം അറിയിച്ചത്. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ, കൗസല്യ, വാസു, അ‍‍യിഷ, ആമിന, ജഗദീഷ്, അനസ്, അഫ്സിയ സക്കീർ, നഫീസ (60), ജമീല (65), ഭാസ്കരൻ (62), സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ ഉൾപ്പെടും. ഇതിൽ സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ കുട്ടികളാണ്. 

പരിക്കേറ്റ നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. കൽപറ്റ ഗവൺമെന്‍റ് ആശുപത്രിയിൽ 13 പേരും വിംസ് ആശുപത്രിയിൽ 82 പേരും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 27 പേരും ചികിത്സിയിലാണ്. ഇതിൽ ഒമ്പത് പേർ വിംസ് ആശുപത്രിയിലെ ഐ.സി.യുവിലാണ്.

Full View

വിവിധ ആശുപത്രികളിൽ 65 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയിൽ 10 പേരുടെയും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 53 പേരുടെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരാളുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാളുടെയും മൃതേദഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.

ദുരന്തത്തിൽപ്പെട്ട 25 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് നിലമ്പൂർ മേഖലയിൽ ചാലിയാർ പുഴയിൽ കണ്ടെത്തി. 16 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഒമ്പതെണ്ണം വാണിയമ്പുഴ, ഇരുട്ടുകുത്തി നഗറുകൾക്ക് സമീപം ഇൻക്വസ്റ്റ് നടപടിയിലാണ്. ദുരന്തത്തിൽപ്പെട്ട മൂന്നു പേരെ കാണാനില്ല.18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ആറു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്.

Full View

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം മുണ്ടക്കൈയിലെ കുന്നിൻമുകളിലും ട്രീവാലി റിസോർട്ടിലുമായി 250 പേർ കുടുങ്ങി കിടക്കുകയാണ്. കുന്നിൻമുകളിൽ 150 പേരും റിസോർട്ടിൽ 100 പേരുമാണുള്ളത്. ഇവർക്കരികിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ചൂരൽമലയിൽ നിന്ന് 101 പേരെ രക്ഷപ്പെടുത്തി.

ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. കനത്ത മഴ തുടരുന്നതിനാൽ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റിങ് നടത്താനായില്ല.

Full View

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വയനാട്ടിലെ പുഞ്ചിരിവട്ടത്ത് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴക്കിടെ മേപ്പാടിക്ക് സമീപമുള്ള മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായി. ഇതിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിന് സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ മുണ്ടക്കൈ ടൗൺ പൂർണമായും ഇല്ലാതായി.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആർ.എഫ്) യുടെ സംഘം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.

നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്.

ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ചൂരൽമലയിൽ താലൂക്ക്തല ഐ.ആർ.എസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്ടർ- 8547616025, തഹസിൽദാർ വൈത്തിരി - 8547616601, കൽപ്പറ്റ ജോയിൻറ് ബി.ഡി.ഒ ഓഫീസ് - 9961289892, അസിസ്റ്റൻറ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093, അഗ്നിശമന സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.

അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി. സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വയനാട്ടിൽ ഇന്നെത്തും. പ്രധാനമന്ത്രി മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകും.

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Tags:    
News Summary - Wayanad Landslide: death toll increases, 84 bodies recovered; 33 people have been identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.