സോളാർ ഓട്ടോയുമായി എൻജിനീയറിങ് വിദ്യാർഥികൂത്താട്ടുകുളം: വെയിൽകൊണ്ടാൽ 94 കിലോമീറ്റർ ഓടുന്ന ഓട്ടോറിക്ഷ. ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളജിലെ നാലാം വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥി സോനുവാണ് ഇത് വികസിപ്പിച്ചത്. മൂന്നുപേർക്ക് സഞ്ചരിക്കാവുന്ന ഓട്ടോയുടെ നിർമാണത്തിന് ഒരുലക്ഷത്തോളം രൂപ ചെലവായി. ആളെ കയറ്റിയാൽ 30 മുതൽ 40 കിലോമീറ്ററാണ് വേഗം. 150 വാട്സ് സോളാർ പാനൽ 27 ഡിഗ്രി ചരിവിൽ റിക്ഷക്ക് മുകളിൽ ഫിറ്റ് ചെയ്തിട്ടുണ്ട്. 750 വാട്സ് മോട്ടോറാണ് ഉപയോഗിക്കുന്നത്.
പാനലിന്റെയും ബാറ്ററിയുടെയും ശേഷി വർധിപ്പിച്ചാൽ മൈലേജും വേഗവും കൂടും. മഴയത്ത് തനിയെ വൈപ്പർ ഓണാകും. ആളുകളോ മൃഗങ്ങളോ മറ്റുവാഹനങ്ങളോ മുന്നിൽ ചാടിയാൽ തനിയെ വാഹനം നിൽക്കും. ഹാൻഡിലിൽ തന്നെയാണ് ബ്രേക്ക് ഉൾപ്പെടെ സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് അനായാസം ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. പഴയ സ്കൂട്ടറിന്റെ സ്പെയർപാർട്സും അലുമിനിയം ഷീറ്റുകളും കൊണ്ടാണ് നിർമിച്ചത്. നോർമൽ ഇ.വി ചാർജിങ് സിസ്റ്റവും നൽകിയിട്ടുണ്ട്. അടിമാലി സ്വദേശിയാണ് സോനു.
സോളാർ ഓട്ടോറിക്ഷ നേരിൽകണ്ട് മനസ്സിലാക്കാൻ മലേഷ്യൻ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ലിയോങ് വൈ യീ കോളജിൽ എത്തി. പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വിദ്യാർഥിയുമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, ഡെവലപ്മെന്റ് ഡീൻ ഡോ. ടി.ഡി. സുഭാഷ്, പബ്ലിക് റിലേഷൻ ഓഫിസർ ഷാജി ആറ്റുപുറം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.