ബഹിരാകാശത്തു പോയി കട്ടന്‍ചായയിട്ട് കുടിക്കാന്‍ ആഗ്രമുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കാന്‍ ആഗ്രഹമുള്ള ഒരാളുണ്ട് കൊച്ചിയില്‍. പേര് നിഹാല്‍ രാജ്. ‘ആസ്ട്രനോട്ട് ഷെഫ്’ ആകാനുള്ള ഒന്നാം ക്ലാസുകാരന്‍റെ ആഗ്രഹം കേട്ട് ചിരിക്കണ്ട. ചില്ലറക്കാരനല്ല നിഹാല്‍ എന്ന കിച്ച. ‘കിച്ച ട്യൂബ്’ എന്ന യൂട്യൂബ് ചാനലിലൂടെ അറിയപ്പെടുന്ന കുട്ടി ഷെഫാണ് നിഹാല്‍. കിച്ചയുടെ സ്പെഷല്‍ വിഭവങ്ങളും പാചകവും ലോകം കാണുന്നത് ഈ യൂട്യൂബ് ചാനലിലൂടെയാണ്.
നാലാം വയസ്സില്‍ കിച്ചയുടെ വിഡിയോ ഫേസ്ബുക്ക് വിലക്ക് വാങ്ങി. അതും 2000 ഡോളറിന്. അങ്ങനെ ഫേസ്ബുക്കിന് എന്തെങ്കിലും വില്‍ക്കുന്ന ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ വ്യക്തിയായി കിച്ച മാറി. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ എലന്‍ ഷോയില്‍ അവതാരക എലന്‍ ഡിജെനറസിനെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ചയാളാണ് കിച്ച. ലോകപ്രശസ്തരും പ്രതിഭകളും മാത്രം പങ്കെടുക്കുന്ന ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വം പേരില്‍ ഒരാള്‍. കിച്ചയുടെ ഷോയുടെ തലേദിവസം മിഷേല്‍ ഒബാമയും കിച്ചക്കുശേഷം ഹിലരി ക്ലിന്‍റനുമായിരുന്നു ഷോയില്‍ പങ്കെടുത്തത്.
‘കിച്ച ട്യൂബ്’ വിഡിയോ ഹിറ്റായ സമയത്താണ് എലന്‍ ഷോയിലേക്ക് ക്ഷണം കിട്ടുന്നത്. അടുത്തിടെ യു.കെയില്‍ ഒരു കുക്കറി ഷോ ചെയ്തു. ലോകത്തിലെ ഏറ്റവും പ്രതിഭകളായ 130 കുട്ടികളില്‍ നിന്ന് 13 പേരെ അതിഥികളായി തെരഞ്ഞെടുത്തു. അതിലൊരാളായിരുന്നു കിച്ച. കിച്ചയുടെ കൊച്ചു കൊച്ചുവിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല....
കിച്ച കിച്ചണിലത്തെിയതിങ്ങനെ
അമ്മ റൂബി എറണാകുളത്തെ അറിയപ്പെടുന്ന കേക്ക് മേക്കറാണ്. കോളജ് പ്രഫസര്‍ ജോലി ഒഴിവാക്കിയാണ് റൂബി കേക്ക് നിര്‍മാണത്തിലേക്ക് ഇറങ്ങിയത്. അമ്മയുടെ പാചകം കണ്ടാണ് കിച്ച വളര്‍ന്നത്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ അടുക്കളയില്‍ കയറിയ കിച്ചയെ അമ്മ നിരുത്സാഹപ്പെടുത്തിയില്ല. അമ്മയെ സഹായിക്കാനും മറ്റും താല്‍പര്യം കാണിച്ചപ്പോഴും ഒരു ഷെഫാകുമെന്ന് അവരാരും കരുതിയിട്ടില്ല. ഒരിക്കല്‍ ടാങ്കും ഐസും കൊണ്ടും അവന്‍ ഐസ് പോംപ്സികള്‍ ഉണ്ടാക്കി. കിച്ചയുടെ ആവശ്യപ്രകാരം പിതാവ് രാജഗോപാല്‍ വിഡിയോ എടുത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. നിരവധി പേരാണ് അതു കണ്ട് അഭിപ്രായം പറഞ്ഞത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിനാല്‍ വിഡിയോയുടെ ആരാധകര്‍ക്ക് കൂടി. തുടര്‍ന്നാണ് കിച്ചക്ക് മാത്രമായി ഒരു യൂടൂബ് ചാനല്‍ ആരംഭിച്ചത്. 2015 ജനുവരിയിലാണ് ഇത്. സെന്‍ട്രല്‍ പിക്ചേഴ്സിന്‍റെ മാനേജരാണ് രാജഗോപാല്‍. അദ്ദേഹം തന്നെയാണ് കിച്ചയുടെ വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതും. യൂടൂബര്‍ ആകണമെന്ന കിച്ചയുടെ ആഗ്രഹം ഇതോടെ സഫലമായി. 'കിച്ച ട്യൂബ്' എന്ന പേര് തെരഞ്ഞെടുത്തതും അവന്‍ തന്നെ.
പാചക ഉപകരണങ്ങളിലും വേണം ശ്രദ്ധ
തയാറാക്കിയത്: ലിസി പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.