?????? ????????

യൂസുഫ് അബ്ദുല്ല ഏകാന്ത യജ്ഞത്തിലാണ്. നാലു പതിറ്റാണ്ടായി ഹിജ്റ കലണ്ടര്‍ തയാറാക്കുന്ന തിരക്കിലാണ് 84 വയസ്സ് പിന്നിട്ട വയോധികന്‍. 20,874 വര്‍ഷത്തെ ഹിജ്റ കലണ്ടര്‍ ഹിജ് രി അല്‍ ബിറ എന്ന പേരില്‍ തയാറാക്കിക്കഴിഞ്ഞു. ഇംഗ്ലീഷ് തീയതികള്‍ക്ക് സമാന ഹിജ്റ തീയതികളും ദിവസപ്പേരും നിര്‍ണയിക്കാനുള്ള ശ്രമങ്ങളില്‍ വിജയിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് തീയതി സൂര്യനെയും ഹിജ്റ വര്‍ഷം ചന്ദ്രനെയും അടിസ്ഥാനമാക്കിയാണ് തയാറാക്കുന്നത്. എന്നാല്‍, യൂസുഫ് ഹിജ് രി കലണ്ടര്‍ തയാറാക്കിയത് സൂര്യ-ചന്ദ്ര വര്‍ഷങ്ങളിലെ ദിവസങ്ങളുടെ അനുപാതം അടിസ്ഥാനമാക്കിയാണ്. യുഗങ്ങള്‍ക്കിടയില്‍ അക്കങ്ങളാല്‍ തലമുറകള്‍ക്കപ്പുറത്തുള്ള ദിവസങ്ങള്‍ കണ്ടത്തെിയിരിക്കുകയാണ് പറവൂര്‍ കൈതാരം കാളിപ്പറമ്പില്‍ യൂസുഫ് അബ്ദുല്ല.

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ വര്‍ഷം കണക്കാക്കാനുള്ള ശാസ്ത്രീയ മാര്‍ഗമാണ് യൂസുഫ് വികസിപ്പിച്ചത്. വാണിജ്യ മേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം കൗതുകത്തിനാണ് ഹിജ്റ-ഇംഗ്ലീഷ് വര്‍ഷങ്ങളുടെ താരതമ്യപഠനം ആരംഭിച്ചത്. ഒരു ഇംഗ്ലീഷ് വര്‍ഷം തെരഞ്ഞെടുത്ത് പ്രധാനസംഭവങ്ങളുടെ തീയതി ഹിജ്റ വര്‍ഷത്തില്‍ കണ്ടെത്തും. പിന്നീട് അതിനെ അടിസ്ഥാനമാക്കി മറ്റു ദിവസങ്ങള്‍ കണ്ടത്തെും. ഇംഗ്ലീഷ് കലണ്ടറില്‍നിന്ന് വ്യത്യസ്തമായി ഹിജ്റ കലണ്ടറില്‍ 354 ദിവസങ്ങളാണുള്ളത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും 11 ദിവസം കുറയും.

തുടക്കം രസത്തിന്, പിന്നെ കളി കാര്യമായി

രസത്തിന് തുടങ്ങിയതാണ് തീയതികളിലെ ഗണിതം. മക്കളുടെ മലയാളം, ഇംഗ്ലീഷ്, അറബി ജനനതീയതി അറിയുന്ന അദ്ദേഹം ആ വര്‍ഷങ്ങള്‍ ഉപയോഗിച്ചായിരുന്നു തുടക്കമിട്ടത്. 1992ലാണ് ആദ്യമായി കലണ്ടര്‍ തയാറാക്കിയത്. ഇതില്‍ കൂടുതല്‍ താല്‍പര്യം തോന്നിയ അദ്ദേഹം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജനനതീയതി ഹിജ്റ വര്‍ഷത്തില്‍ തയാറാക്കി. ചരിത്ര സംഭവങ്ങളുടെ ഇംഗ്ലീഷ് തീയതി ലഭ്യമായതിനാല്‍ ഹിജ്റ വര്‍ഷം എന്നായിരിക്കുമെന്ന് കണ്ടെത്തി. വിവിധ സംഭവങ്ങളും ജനനതീയതികളും ഉള്‍പ്പെടുത്തി കലണ്ടര്‍ വികസിപ്പിച്ചു. ഹിജ്റ ഒന്നാംവര്‍ഷം മുതല്‍ 100 വര്‍ഷത്തെ കലണ്ടറുകളായാണ് യൂസുഫ് തയാറാക്കിയത്.  തുടക്കത്തില്‍ എഴുതി തയാറാക്കുകയായിരുന്നു.

ഹിജ് രി അല്‍ബിറ ആപ്ലിക്കേഷന്‍
 


1500ല്‍പരം ഹിജ്റ വര്‍ഷങ്ങള്‍ പേപ്പറില്‍ കുറിച്ചും പിന്നീട് 10,000 വരെ കമ്പ്യൂട്ടറിലും 20,874 വരെ ആന്‍ഡ്രോയിഡ് മൊബൈലിലും തയാറാക്കി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മൊബൈല്‍ ആപ്ലീക്കേഷന്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ഹിജ് രി അല്‍ ബിറ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാം. വര്‍ഷങ്ങള്‍ പണിയെടുത്ത് ആദ്യം കലണ്ടര്‍ തയാറാക്കിയപ്പോള്‍ യൂസുഫിന് ഒരു അബദ്ധവും പിണഞ്ഞു. ജൂലിയന്‍ കലണ്ടറില്‍ നിന്ന് നിലവിലെ ഗ്രിഗോറിയന്‍ കലണ്ടറിലേക്കുള്ള മാറ്റത്തില്‍ പത്ത് ദിവസം അധികമായി ഉള്‍ക്കൊള്ളിച്ചത് പരിഗണിക്കാന്‍ വിട്ടുപോയി. വീണ്ടും മാസങ്ങള്‍ പ്രയത്നിച്ച് ഈ പോരായ്മകള്‍ പരിഹരിച്ചശേഷമാണ് ഇന്നുള്ള തരത്തില്‍ 20,874 വര്‍ഷത്തെ കലണ്ടര്‍ തയാറാക്കിയത്.  

ഹിജ് രി കലണ്ടര്‍

സൂര്യാസ്തമയശേഷം പ്രഥമചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന്‍െറ അടിത്തട്ടില്‍ ദൃശ്യമാകുന്നതോടെ ഒരു ചന്ദ്രമാസ തീയതി ആരംഭിക്കുകയായി. അടുത്തതവണ പ്രഥമ ചന്ദ്രന്‍ കാണുന്നതോടെ ആ മാസം അവസാനിക്കുകയും പുതിയമാസത്തിന് ആരംഭമാവുകയും ചെയ്യുന്നു. അങ്ങനെ ഒന്നിടവിട്ട് 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ വീതമുള്ള മാസങ്ങളുണ്ടാകുന്നു. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ രണ്ടു മാസങ്ങള്‍ അടുപ്പിച്ച് 30 ദിവസങ്ങള്‍ വീതമുള്ളതാകുന്നു. യാദൃച്ഛികമായി പ്രഥമചന്ദ്രന്‍ ദൃഷ്ടിപഥത്തില്‍ വന്നില്ല എന്നതുകൊണ്ട് ദൈവദൃഷ്ടിയില്‍ ആ മാസം ആരംഭിക്കാതിരിക്കില്ല.

അതുപോലെ പ്രകാശമാലിന്യം മൂലമോ മറ്റേതെങ്കിലും കാരണത്താലോ തെറ്റിദ്ധരിച്ച് അന്ന് പിറവി കണ്ടുവെന്ന് കരുതിയാലും യഥാര്‍ഥത്തില്‍ ആ തീയതി ആരംഭിക്കുന്നില്ളെന്ന് യൂസുഫ് പറയുന്നു. കലണ്ടറുകളുടെ കാലചക്ര ഇടവേളകള്‍ കണ്ടത്തെുന്നത് കലണ്ടര്‍ തയാറാക്കുന്നതിന് ഏറെ സഹായിക്കുമെന്ന് യൂസുഫ് പറയുന്നു. ഇംഗ്ളീഷ് കലണ്ടര്‍ ഓരോ 28 വര്‍ഷത്തിലും ആവര്‍ത്തിക്കും. ഹിജ്റ കലണ്ടറിലത്തെുമ്പോള്‍ ഇത് 109 വര്‍ഷമാണ്. ഏതാണ്ട് 7000 ഹിജ്റ വര്‍ഷത്തോളം മാറ്റംവരാതെ 109 ഹിജ്റ തീയതികളുടെ ദിവസപ്പേരുകള്‍ സമാനമായിരിക്കുമെന്ന് അദ്ദേഹം കണ്ടത്തെി.

പ്രയത്നം തുടരുന്നു...

കണക്കുകളുടെയും തീയതികളുടെയും ലോകത്ത് യൂസുഫ് ഇപ്പോഴും സജീവമാണ്. ഹിജ്റ ആരംഭത്തിന് മുമ്പും (ബി.എച്ച്) ക്രിസ്തുവിന് മുമ്പുമുള്ള (ബി.സി) തീയതികളും അവയുടെ സവിശേഷതകളും ചേര്‍ത്ത് ഹിജ്രി കലണ്ടര്‍ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. വീട്ടിലിരുന്ന് തീയതികളുടെയും അക്കങ്ങളുടെയും മാസ്മരിക ലോകത്ത് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുകയാണ് അദ്ദേഹം. കലണ്ടര്‍ താളുകള്‍ മറിക്കുമ്പോള്‍ യൂസുഫിന്‍െറ മനസ്സ് അടങ്ങി നില്‍ക്കില്ല. ചിന്തയും മനസ്സും യുഗങ്ങള്‍ക്കപ്പുറത്തേക്ക് പായുകയാണ്. കണക്കുകളുടെയും തീയതികളുടെയും ലോകത്ത് തന്നെ തനിച്ചാക്കി  ഏഴുവര്‍ഷം മുമ്പാണ് ഭാര്യ മരണപ്പെട്ടത്. മൂന്ന് ആണ്‍മക്കളും ഒരു മകളും അടങ്ങുന്നതാണ് കുടുംബം. മക്കള്‍ ദുബൈയില്‍ ജോലിചെയ്യുകയാണ്.

Tags:    
News Summary - hijri calendar creater yusuf abdulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.