നക്ഷത്രങ്ങൾകൊണ്ട് വീഥികളും ട്രീകളും അലങ്കരിക്കുകയും പുൽക്കൂടുകൾ ഒരുക്കുകയും ചെയ്ത് ലോകമെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുദിനത്തെ സ്വീകരിക്കാൻ നോമ്പോടെയും ജാഗരണത്തോടും വിശ്വാസികൾ കാത്തിരിക്കുന്നു. ക്രമരഹിതമായ ജീവിതത്തെ ക്രമത്തിലാക്കുക എന്നതാണ് ഓരോ തിരുനാളിന്റെയും ലക്ഷ്യം.
മനുഷ്യനോടുള്ള ദൈവസ്നേഹത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ്. ‘അവകാശമുള്ളവൻ’ വരുമെന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണം. കാലത്തിന്റെ നിറവിൽ കന്യക ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും എന്ന കൽപനയുടെ പൂർത്തീകരണം. നൂറ്റാണ്ടുകൾക്കുമുമ്പേ പ്രവാചകന്മാർ പ്രവചിച്ചതുപോലെ അന്ധകാരത്തിലും മരണനിഴലിലും ഇരുന്നവർക്ക് പ്രകാശമായി അവൻ അവതരിച്ചു.
ക്രിസ്മസിന്റെ മഹത്തായ സന്ദേശം ‘ഭയപ്പെടേണ്ട ദൈവം നമ്മോടുകൂടെ’(ഇമ്മാനുവേൽ) എന്ന പ്രഖ്യാപനമാണ്. അതുവരെ മഹത്വപൂർണമായ ദൈവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ മനുഷ്യർക്ക് ഉണ്ടായിരുന്നുള്ളു. ഇനി അവൻ മനുഷ്യരിലൊരുവനായി എണ്ണപ്പെടുകയാണ്. കാലിത്തൊഴുത്തും നസ്രത്തും നാം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന പാഠശാലകളാണ്.
ക്രിസ്മസ് കാട്ടിത്തരുന്ന ഏറ്റവും വലിയ അതിശയം അസാധാരണമായ സാധാരണത്വം ദൈവം സ്വീകരിച്ചു എന്നതാണ്. ക്രിസ്മസ് ഈ സാധാരണത്വത്തിന്റെ ആധ്യാത്മികതയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. അവന്റെ സ്നേഹവും ലാളിത്യവസ്ലോകത്തിന് പകർന്നുകൊടുക്കാൻ അവനെ അനുഗമിക്കുന്നവർ പരാജയപ്പെടുന്നതുകൊണ്ടാണ് ക്രിസ്തു ഇന്നും മതത്തിന്റെ അറിവിൽ മാത്രം നിലനിൽക്കുന്നത്.
എല്ലാം വെട്ടിപ്പിടിക്കുന്നതാണ് വലുപ്പത്തിന്റെ മാനദണ്ഡമെന്ന് കരുതുന്ന നമുക്കുമുന്നിൽ വിടർത്തിപ്പിടിച്ച കൈകളുമായി, വൈക്കോൽ വിരിപ്പിൽ ഒരു കീറത്തുണിയിൽ പൊതിഞ്ഞുകിടന്ന് ക്രിസ്തു ചിരിക്കുന്നു.
ബത് ലഹേമും നസ്രത്തും യഹൂദിയയുമെല്ലാം ഇന്ന് വേദനയിൽ കഴിയുകയാണ്. ലോകം മുഴുവൻ ഭയത്തോടും അസ്വസ്ഥതയോടും അവിടേക്ക് നോക്കുന്നു. സമാധാനത്തിന്റെ പ്രഭു ഉദിച്ച ഭൂമിയിൽനിന്ന് ഭയവും ഭീതിയും അകലണമേ എന്ന് പ്രാർഥിക്കാം. ഏവർക്കും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ തിരുപ്പിറവി ആശംസകൾ.
(ഫാ. ജേക്കബ് തോമസ് കാരയ്ക്കൽ- സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.