കപ്പൽ ആശിക്കുംപോലെ കാറ്റടിക്കാറില്ല

വ്രതകാലം നമ്മെ സഹജീവികളുടെ വേദന അറിയാന്‍ പ്രേരിപ്പിക്കുന്നകാലമാണ്. കോവിഡ് കാലത്തെ ഈ റമദാനില്‍ വിശ്വാസികൾ കൂടുതല്‍ സാമൂഹികബോധം ഉള്ളവരായിത്തീരുന്നു. കൊറോണയുടെ രണ്ടാം തരംഗം വമ്പിച്ച ഭീതി വിതച്ചാണ് നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ റമദാനും ലോക്ഡൗണിലായിരുന്നു. ഇത്തവണയും വലിയ മാറ്റമൊന്നുമില്ല. ജോലി നഷ്ടപ്പെട്ടവരും ജോലിക്കു പോകാന്‍ കഴിയാത്തവരും അഭിമാനത്തോടെ ഇത്രയുംകാലം ജീവിച്ച് ആരുടെ മുന്നിലും അവസ്ഥ തുറന്നു പറയാന്‍ ആകാതെ ജീവിക്കുന്നവരും ധാരാളമുണ്ട്. അത്തരക്കാർക്ക് ആശ്വാസമാകാന്‍ വിശ്വാസികൾക്കു കഴിയണം. ദരിദ്രജനങ്ങളില്‍ പരിഗണിക്കപ്പെടുന്നവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടാവാം. എന്നാല്‍, സാധാരണ ഇത്തരം സഹായങ്ങളൊക്കെ നല്‍കിയിരുന്ന പലരും ഇന്ന് വാങ്ങാന്‍ അര്‍ഹരാണ്. ആരോടും പറയാന്‍ ആകാതെ വിഷമിച്ച് ജീവിക്കുന്നവരുണ്ട്. അത്തരം ആളുകളെ കണ്ടെത്തി സഹായിക്കാന്‍ ശ്രമിക്കണം.

ദുരിതമനുഭവിക്കുന്നവരുടെ പ്രയാസമകറ്റുന്നവര്‍ക്ക് ഇസ്ലാം നല്‍കിയ പോലെ പ്രോത്സാഹനം ലോകത്തൊരു പ്രസ്ഥാനവും നല്‍കിയിട്ടില്ല. മുഹമ്മദ് നബി പറയുന്നു: ''ദരിദ്രരുടെ ക്ഷേമത്തിനും വിധവകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിെൻറ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്ന ധീര യോദ്ധാക്കളാണ്''. നബി പറഞ്ഞു: ''സഹോദരെൻറ ബുദ്ധിമുട്ടുകള്‍ നീക്കിക്കൊടുക്കുന്നവന് പരലോകത്തെ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ഒരാള്‍ സഹോദരെൻറ ആവശ്യം നിറവേറ്റിക്കൊടുത്താല്‍ അല്ലാഹു അവെൻറ ആവശ്യവും നിറവേറ്റിക്കൊടുക്കും''.

സഹജീവി സ്നേഹം സത്യവിശ്വാസിയുടെ മുഖമുദ്രയാണ്. പ്രവാചകെൻറ സഹചരിൽ പ്രമുഖനായിരുന്ന അബൂസഈദില്‍ ഖുദ്രീ പറയുന്നു: ഒരിക്കല്‍ നബിയുടെ കൂടെ ഞങ്ങള്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വാഹനത്തിലേറി വന്നു. എന്നിട്ടയാള്‍ ഇടതും വലതും ഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

അപ്പോള്‍ നബി പറഞ്ഞു: ''ആര്‍ക്കെങ്കിലും കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുക്കട്ടെ. കൂടുതല്‍ ഭക്ഷണം കൈവശമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കട്ടെ . അങ്ങനെ വിവിധയിനം സമ്പത്തു സംബന്ധിച്ച് നബി ഇതുതന്നെ പറഞ്ഞു. അങ്ങനെ മിച്ചമുള്ള ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി''.

അവിചാരിതമായാണ് പലരും ദുരിതത്തില്‍ പെടുന്നത്. 'നിപ'യും പ്രളയവും കൊറോണയും എല്ലാം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. അറബി കവി അബൂ സഈദില്‍ മുതനബ്ബി പാടിയപോലെ 'മാകുല്ല മാ യതമന്നല്‍ മര്‍ഉ യദ്‌രികുഹു/തജ്‌രീ രിയാഹു ബിമാ ലാ തശ്തഹിസ്സുഫുനു... (മനുഷ്യനാഗ്രഹിക്കുന്ന പോലെ എല്ലാം സംഭവിക്കില്ല, പായ്ക്കപ്പല്‍ ആഗ്രഹിക്കുന്ന ദിശയില്‍ നിന്നല്ലല്ലോ കാറ്റു വീശുക.) പായ്ക്കപ്പലുകള്‍ കാറ്റിെൻറ എതിര്‍ദിശയിലേക്കാണ് സഞ്ചരിക്കുക. കപ്പലിന്റെ ആശയനുസരിച്ച് കാറ്റടിക്കാറില്ല. അതിനാല്‍, ഏതു നിമിഷവും ജീവിതത്തില്‍ എന്തും സംഭവിക്കാമെന്ന ബോധ്യത്തോടെ, ഇന്നത്തെ ദുരിതമനുഭവിക്കുന്നവന്‍ നാളെ ഞാന്‍ ആയേക്കാമെന്ന ചിന്തയോടെ സഹജീവികളോട് കരുണ കാട്ടുക.

Tags:    
News Summary - dharma patha by sayyid muhammed koya jumalullaili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.