സമാഹും ഹിബയും

സൗദിയോട് മനസിൽ നന്ദി നിറച്ച് മുപ്പതാണ്ടിന് ശേഷവും സമാഹും ഹിബയും

ജിദ്ദ: ഒറ്റമെയ്യായി പിറന്ന തങ്ങളെ ഇരുമെയ്യാക്കി വേറിട്ട ജീവിതം നൽകിയ സൗദി അറേബ്യയോടുള്ള നന്ദിയും കടപ്പാടും മനസിൽ നിറച്ച് സമാഹും ഹിബയും. 30 വർഷം മുമ്പ് റിയാദിൽ വെച്ച് ആദ്യ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സുഡാനീസ് സയാമീസ് ഇരട്ടകളാണ് സമാഹും ഹിബയും. ഈ ശസ്ത്രക്ര

യയിലൂടെ തങ്ങൾക്ക് 'പുതുജീവിതം' തിരിച്ചുകിട്ടിയതിന്‍റെ നന്ദിയും കടപ്പാടും വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരുടെയും മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുകയാണ്. മനസ്സിൽ കാത്തുസൂക്ഷിച്ച ആ നന്ദിയും കടപ്പാടും അടുത്തിടെ കിങ് സൽമാൻ റിലീഫ് സെന്‍റർ അംബാസഡർ ആർട്ടിസ്റ്റ് ഫാഇസ് അൽമാലികിനോട് ഇരുവരും തുറന്നുപറയുകയുണ്ടായി. സൗദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ഹ്യൂമൻ' എന്ന പരിപാടിയുടെ ഭാഗമായി സുഡാനിലെത്തിയപ്പോഴാണ് ഫാഇസ് അൽമാലിക് സമാഹിനേയും ഹിബയേയും കണ്ടുമുട്ടിയത്. ഇരുവരുടെയും ആരോഗ്യനില ഫാഇസ് ചോദിച്ചറിയുകയുണ്ടായി. ചെറുപ്പത്തിൽ തങ്ങളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയ സൗദി അറേബ്യക്കും അതിന് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽറബീഅയോടുമുള്ള കൂടിക്കാഴ്ചക്കിടയിൽ ഇരുവരും നന്ദി പ്രകടിപ്പിച്ചു.

30 വർഷം മുമ്പ് അവർ സയാമീസ് ഇരട്ടകളായിരുന്നപ്പോൾ

താൻ രണ്ട് തവണ ജനിച്ചുവെന്നാണ് കരുതുന്നതെന്ന് ഹിബ പറഞ്ഞു. എന്നെ പ്രസവിച്ചത് ഉമ്മുദർമാനിലെ ലെഫ്റ്റനൻറ് ആശുപത്രിയിലാണ്. വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമായത് കിങ് ഫൈസൽ ആശുപത്രിയിൽ വെച്ചുമാണ്. സൗദി അറേബ്യയെ മറക്കാനാകില്ല. സൗദി അറേബ്യ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്നാലിപ്പോൾ സൗദിയും അവിടുത്തെ ജനങ്ങളെയും മിസ് ചെയ്യുന്നുവെന്നും ഹിബ പറഞ്ഞു. മജ്മഅ് ഗവർണറേറ്റിൽ താമസിച്ചിരുന്നതിനാൽ താൻ 'സുദൈറിന്‍റെ പുത്രി' (ബിൻത് സുദൈർ) എന്നാണ് കരുതുന്നതെന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് സമാഹ് പറഞ്ഞു.

റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ 1991 ഡിസംബറിലാണ് റിയാദിലെത്തിച്ച് സമാഹിനെയും ഹിബയേയും വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. വളരെ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ഇരുവരുടെയുടെയും ശസ്ത്രക്രിയ. വലിയ വിജയപ്രതീക്ഷ ശസ്ത്രക്രിയ സംഘത്തിനുണ്ടായിരുന്നില്ല. സങ്കീർണതയും ഉയർന്ന അപകട സാധ്യതയും കണക്കിലെടുക്കുമ്പോൾ സമാഹിന്‍റെയും ഹിബയുടെയും ശസ്ത്രക്രിയ വിജയകരമായത് സൗദി അറേബ്യയുടെ സയാമിസ് വേർപ്പെടുത്തൽ പദ്ധതി എന്ന ആശയത്തിലെ വഴിത്തിരിവായിരുന്നുവെന്ന് ഡോ. റബീഅ അന്ന് പറഞ്ഞിരുന്നു.

Tags:    
News Summary - Thirty years later Samah and Hiba are still grateful to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.