പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച നടക്കും. സെപ്റ്റംബര്‍ 30നും നവംബര്‍ അഞ്ചിനുമിടയില്‍ കാലാവധി അവസാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളെ നടക്കുക. ജില്ലയിലെ 12 നഗരസഭ, 82 പഞ്ചായത്തുകള്‍, 13 ബ്ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. 16 പഞ്ചായത്തുകളിലെയും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളിലേക്കുമുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ നീളും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനനുസരിച്ചാണ് ഇവിടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 10നാണ് എല്ലായിടത്തും സത്യപ്രതിജ്ഞ നടക്കുക. ബന്ധപ്പെട്ട വരണാധികാരികള്‍ക്കാണ് ഗ്രാമ, ബ്ളോക്ക്, നഗരസഭകളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയുടെ ചുമതല. ഒന്നില്‍ കൂടുതല്‍ വരണാധികാരുള്ള നഗരസഭകളില്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവരായിരിക്കും ഈ ചുമതല നിര്‍വഹിക്കുക. ഏറ്റവും പ്രായം കൂടിയ അംഗമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് ഈ അംഗമാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും സത്യപ്രതിജ്ഞ ചെയ്യിക്കുക. ഇതിനുശേഷം പുതിയ അംഗങ്ങളുടെ ആദ്യയോഗവും നടക്കും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്‍െറ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തില്‍ പ്രസിഡന്‍റ്, ചെയര്‍പേഴ്സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ അറിയിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി യോഗത്തില്‍ വായിക്കും. 
നന്നംമുക്ക് (നവംബര്‍ 16), പുലാമന്തോള്‍(നവംബര്‍ 19), എടപ്പാള്‍ (നവംബര്‍ 19), കാവനൂര്‍ (നവംബര്‍ 26), ആലങ്കോട് (നവംബര്‍ 29), വാഴയൂര്‍ (ഡിസംബര്‍ ഒന്ന്), എടവണ്ണ (ഡിസംബര്‍ അഞ്ച്), പുല്‍പ്പറ്റ (ഡിസംബര്‍ 17), മമ്പാട്(ഡിസംബര്‍ 19), അമരമ്പലം (ഡിസംബര്‍ 19), ചോക്കാട് (ഡിസംബര്‍ 26), തൃക്കലങ്ങോട്ട് (ജനുവരി 16), മംഗലം, വെട്ടം, തിരുനാവായ, മക്കരപറമ്പ് (നാല് പഞ്ചായത്തുകളിലും ഫെബ്രുവരി ഒന്ന്) വണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്ത് (ഡിസംബര്‍ 22), തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഫെബ്രുവരി (ഒന്ന്) എന്നിവിടങ്ങളിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ വൈകുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.