കോൺവൊക്കേഷൻ ചടങ്ങ് മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ആദ്യത്തെ ഗുരുനാഥൻ മാതാപിതാക്കളാണെങ്കിൽ അവസാനത്തെ ഗുരുനാഥൻ മക്കളായിരിക്കുമെന്ന് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ പി.എം.എ. ഗഫൂർ. ബംഗളൂരു ശുഭമംഗള ഹാളിൽ നടന്ന ഹിറാ മോറൽ സ്കൂൾ (എച്ച്.എം.എസ്) മൂന്നാം കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഥവത്തായ വിജ്ഞാനം നേടുകയും നമ്മൾ അത് ജീവിതത്തിൽ പകർത്തുകയും മക്കൾ അനുകരിക്കുകയും ചെയ്യുമ്പോഴാണ് നല്ല കുടുംബവും സമൂഹവും പിറവിയെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി മുഖ്യ പ്രഭാഷണം നടത്തി. നാടൻ കളികളും വിനോദങ്ങളും കൊണ്ട് വൈവിധ്യമാർന്ന ‘കളിമുറ്റം’ പരിപാടിയിൽ എച്ച്.എം.എസ് ഓൺലൈൻ ഓഫ്ലൈൻ കേന്ദ്രങ്ങളിൽനിന്നായി 300ലധികം വിദ്യാർഥികൾ പങ്കെടുത്തു.
വിവിധ മദ്റസകളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത ശിൽപം, ഒപ്പന തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. സ്നേഹം, സമാധാനം എന്ന വിഷയത്തിൽ ഊന്നി ‘ഖുർആനിലൂടെയുള്ള യാത്ര’ എന്ന പരിപാടി എച്ച്.എം.എസ് ഹിഫ്ള് അക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ചു. ഓൺലൈൻ വിദ്യാഥികളുടെയും രക്ഷിതാക്കളുടെയും വാർഷിക സംഘമായ ‘മുലാഖാത്തി’ൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഗൾഫ്, യു.കെ, നോർത്ത് അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയയിടങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം അധ്യക്ഷതവഹിച്ചു.
ബംഗളൂരുവിൽ നടന്ന ഹിറാ മോറൽ സ്കൂൾ മൂന്നാം കോൺവൊക്കേഷനിൽ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നു
മേഖല വൈസ് പ്രസിഡന്റ് ഷമീർ ആർക്കിടെക്ട് സംബന്ധിച്ചു. എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ ഷബീർ മുഹ്സിൻ, സെക്രട്ടറി സാജിദ് ടി.കെ., അഡ്വ. നൗഫൽ, ഷഹബാസ് എന്നിവർ സംസാരിച്ചു. ആഗോളതലത്തിൽ നടന്ന പൊതുപരീക്ഷയിൽ 100 ശതമാനം വിജയത്തോടൊപ്പം മൂന്ന് റാങ്കുകളും, 17 എ പ്ലസുകളും എച്ച്.എം.എസ് വിദ്യാർഥികൾ കരസ്ഥമാക്കിയിരുന്നു. പൂർവ വിദ്യാഥികളായ റിദ സിറാജ്, ലൗന ജഹാൻ, ഹാമിദ അബ്ദുല്ലാഹ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സഹൽ സുൽഫി, ഇർഷാദ്, റെജീന, തസ്നിം ഫിറോസ്, ഫർസാൻ, നാദിർ തുടങ്ങിയവർ നേതൃത്വം നൽകി. 2000ത്തിൽ ആരംഭിച്ച എച്ച്.എം.എസിന് 25 രാജ്യങ്ങളിലായി 1500ലേറെ വിദ്യാർഥികളും 140ലേറെ അധ്യാപകരുമുണ്ട്. ബംഗളൂരുവിൽ 11 കേന്ദ്രങ്ങളിൽ ക്ലാസുകൾ നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.