കിഷോർ കുമാർ

ദക്ഷിണ കന്നട എം.എൽ.സി: ബി.ജെ.പിയുടെ കിഷോർ കുമാറിന് ജയം

മംഗളൂരു: തിങ്കളാഴ്ച നടന്ന ദക്ഷിണ കന്നട ലെജിസ്ലേറ്റീവ് കൗൺസിൽ അംഗ (എം.എൽ.സി) ഉപതെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി കിഷോർ കുമാർ ബൊട്യാഡി വിജയിച്ചു. ബാലറ്റിലൂടെ മൊത്തം പോൾ ചെയ്ത 5912 വോട്ടുകളിൽ കിഷോറിന് 3654 എണ്ണം ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി രാജു പൂജാരിക്ക് 1957, എസ്.ഡി.പി.ഐയുടെ അൻവർ സാദത്തിന് 195 എന്നിങ്ങനെയാണ് വോട്ടുകൾ.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും എം.എൽ.എ, എം.പിമാരും ഉൾപ്പെടെ 6032 പേർ സമ്മതിദായകരായ തെരഞ്ഞെടുപ്പിൽ 97.71 ശതമാനമായിരുന്നു പോളിങ്. ഉഡുപ്പി ജില്ലയിൽ ബൈന്തൂർ ബ്ലോക്കിലെ ജഡ്കൽ ഗ്രാമപഞ്ചായത്തിലെ 18 അംഗങ്ങളും ഗ്രാമങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്ന ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി ഉഡുപ്പി -ചിക്കമഗളൂരു എം.പിയായതിനെത്തുടർന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ദക്ഷിണ കന്നട ജില്ലയിൽ 223 ഗ്രാമപഞ്ചായത്തുകളിലെ 3263 അംഗങ്ങൾ, മംഗളൂരു കോർപറേഷനിലെ 65 കൗൺസിലർമാർ,രണ്ട് നഗരസഭകളിലെ 64 കൗൺസിലർമാർ, മൂന്ന് ടൗൺ പഞ്ചായത്തുകളിലെ 74 അംഗങ്ങൾ, അഞ്ച് ടൗൺ കൗൺസിലുകളിലെ 86 അംഗങ്ങൾ എന്നിങ്ങനെയാണ് തദ്ദേശസ്വയംഭരണ വോട്ടർമാർ. ദക്ഷിണ കന്നട എം.പി, ജില്ലയിലെ എട്ട് എം.എൽ.എമാർ എന്നിവരും വോട്ടർമാരാണ്. ഉഡുപ്പി ജില്ലയിൽ 153 ഗ്രാമപഞ്ചായത്തുകളിലെ 2355 അംഗങ്ങൾ, ഉഡുപ്പി സിറ്റി മുനിസിപ്പാലിറ്റിയിലെ 36 കൗൺസിലർമാർ, മൂന്ന് ടൗൺ പഞ്ചായത്തുകളിലെ 72 അംഗങ്ങൾ, ഒരു നഗര കൗൺസിലിലെ 17 അംഗങ്ങൾ എന്നിവർ തദ്ദേശ സ്വയംഭരണ വോട്ടർമാരാണ്. ഉഡുപ്പി -ചിക്കമഗളൂരു എം.പി, അഞ്ച് എം.എൽ.എമാർ എന്നിവരും വോട്ട് ചെയ്തിരുന്നു.

Tags:    
News Summary - MLC By-Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.