ജയ് ഷാ,നിർമാണം പൂർത്തിയായ ക്രിക്കറ്റ് അക്കാദമി
ബംഗളൂരു: ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി ബംഗളൂരുവിൽ ഉദ്ഘാടന സജ്ജമായി. അക്കാദമിയുടെ നിർമാണം പൂർത്തിയായതായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ലോകനിലവാരത്തിലുള്ള മൂന്ന് മൈതാനങ്ങൾ, 45 പരിശീലന പിച്ചുകൾ, ഇൻഡോർ ക്രിക്കറ്റ് പിച്ചുകൾ, നീന്തൽക്കുളം എന്നിവ അക്കാദമിയിലുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെയും ഭാവിതാരങ്ങളുടെയും കഴിവ് വികസിപ്പിക്കാൻ അക്കാദമിക്ക് കഴിയുമെന്നും ജയ് ഷാ എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു.
2000ത്തിലാണ് ബംഗളൂരുവിൽ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി അനുവദിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇതുവരെ പ്രവർത്തിച്ചത്. സ്റ്റേഡിയത്തിലെ പരിശീലന സൗകര്യം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ബി.സി.സി.ഐക്ക് വാടകക്ക് നൽകിയതാണ്. ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യവും ഒരു ജിംനേഷ്യവുമുണ്ട്. ഈ സൗകര്യം അപര്യാപ്തമാണെന്നതിനാലാണ് ബി.സി.സി.ഐ പുതിയ അക്കാദമി സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്.
2022ൽ അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജയ് ഷായും ചേർന്നാണ് പുതിയ അക്കാദമിയുടെ നിർമാണം പ്രഖ്യാപിച്ചത്. ബംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളിയിൽ 45 ഏക്കർ സ്ഥലത്ത് അക്കാദമി നിർമിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി ബി.സി.സി.ഐ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ 99 ഏക്കർ സ്ഥലം 50 കോടിക്ക് പാട്ടത്തിനെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.