ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍; ചങ്ങാതിക്കൂട്ടങ്ങള്‍ക്ക് വിടപറയലിന്‍െറ ദിവസം

തിരുവനന്തപുരം: ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങളുമായി ചങ്ങാതിക്കൂട്ടങ്ങള്‍ക്ക് വിടപറയലിന്‍െറ ദിവസം. അന്താരാഷ്ട്ര ചലച്ചിത്രോത്സവം സിനിമാപ്രണയത്തിന്‍്റെ നേര്‍സാക്ഷ്യമായി. പ്രിയപ്പെട്ട ചിത്രങ്ങള്‍ക്കായി കാത്തിരുന്ന്  മണിക്കൂറുകള്‍ വരിനിന്ന് പ്രതിനിധികള്‍. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രത്തിന് അഞ്ച് പ്രദര്‍ശനം. വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഇഷ്ടസിനിമകള്‍ക്കായുള്ള കാത്തിരിപ്പുമായി ഐ.എഫ്.എഫ്.കെ മലയാളിയുടെ നല്ല സിനിമാ ആഭിമുഖ്യത്തിന്‍്റെ ഉദാത്ത സാക്ഷ്യമാകുന്നു.

62 രാജ്യങ്ങളില്‍ നിന്നുമുള്ള 184 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ഇഷ്ടചിത്രങ്ങള്‍ കാണാന്‍ മണിക്കൂറുകളാണ് പ്രതിനിധികള്‍ കാത്തുനിന്നത്. 13000 ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ 490 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. മത്സരവിഭാഗ ചിത്രമായ മൊഹമ്മദ് ദിയാബിന്‍്റെ ക്ളാഷ് പ്രേക്ഷകപ്രീതിമൂലം അഞ്ചു തവണ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഏറ്റവുംകൂടുതല്‍ പേര്‍ കണ്ട മേളച്ചിത്രമാണ് ക്ളാഷ്. ദിയാബിന്‍്റെ കൈയ്റോ 678ന്‍്റെ തുടര്‍ച്ച കൂടിയാണ് ക്ളാഷ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിങ്ക്, മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം എന്നിവയും പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാപ്പിലിയോ ബുദ്ധയുടെ സംവിധായകനായ ജയന്‍ ചെറിയാന്‍്റെ കാ ബോഡിസ്കേപ്സാണ് പ്രേക്ഷകര്‍ കാത്തിരുന്ന് കണ്ട മറ്റൊരു ചിത്രം. നെരൂദയും അദ്ദേഹത്തെ പിന്തുടര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും പ്രമേയമായ നെരൂദ, കൊറിയയുടെ വിഭജനത്തിന്‍്റെ പശ്ചാത്തലത്തില്‍ കിം കി ഡുക്ക് ഒരുക്കിയ നെറ്റ്, വെനസ്വേലയിലെ ട്രാന്‍സ്ജെന്‍ഡര്‍ പ്രവര്‍ത്തകയായ തമാര അഡ്രിയാന്‍്റെ ജീവിതം പ്രമേയമായ തമാര, കൗമാരപ്രായക്കാരായ രണ്ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന ഗുഡ്ബൈ ബര്‍ലിന്‍, നിരവധി മരണങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്ന തീവണ്ടി എഞ്ചിന്‍ ഡ്രൈവറുടെ മാനസികസംഘര്‍ഷം പകര്‍ത്തുന്ന ട്രെയ്ന്‍ ഡ്രൈവേഴ്സ് ഡയറി തുടങ്ങിയവയും മേളയിലെ ജനപ്രിയ ചിത്രങ്ങളായി. അതിജീവനത്തിനായുള്ള മനുഷ്യന്‍്റെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ കോള്‍ഡ് ഓഫ് കലണ്ടര്‍, ഫ്രാന്‍സ്  ബെല്‍ജിയം ചിത്രം എയ്ഞ്ചല്‍, ഇറാന്‍ ചിത്രം ഡോട്ടര്‍, ക്ളെയര്‍ ഒബ്സ്ക്യൂര്‍ എന്നിവയും ശ്രദ്ധേയമായി.

ജെന്‍ഡര്‍ ബെന്‍ഡര്‍, മൈഗ്രേഷന്‍ ഫിലിംസ് വിഭാഗങ്ങള്‍ സാമൂഹ്യ പ്രസക്തിയാല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. നീണ്ട കാത്തുനില്‍പ്പുകള്‍ മടുപ്പിക്കുമ്പോഴും മനോഹരമായ ഒരു പിടി ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞതിന്‍്റെ സന്തോഷത്തിലാണ് പ്രതിനിധികള്‍.

നാടന്‍ കലാമേള ഇക്കുറി മേളയുടെ വ്യത്യസ്ത അനുഭവമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ചങ്ങാതിക്കൂട്ടങ്ങള്‍ ടാഗോര്‍ തിയറ്ററിലെ മാറാത്ത തിരക്കുതീര്‍ത്തു. ചിത്രങ്ങള്‍ കുറവായ അവസാന ദിവസം കൊട്ടും പാട്ടും വെടിവട്ടങ്ങളുമായി ചങ്ങാതിക്കൂട്ടങ്ങള്‍ ഒത്തുകൂടും. ഒരുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അടുത്ത മേളയില്‍ വീണ്ടും കാണാമെന്ന ഉറപ്പിലാണ് ഈ സൗഹൃദക്കൂട്ടങ്ങള്‍ ഇന്ന് അനന്തപുരി വിടുക.

 

 

Tags:    
News Summary - iffk last day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.