ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന് അംഗീകരിച്ച് പ്രതിരോധ മന്ത്രാലയം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകൾ കാണാനില്ല. ചൈന ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി വ്യക്തമാക്കുന്ന രേഖകൾ ചൊവ്വാഴ്ചയാണ് പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റിെൻറ വാർത്താ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ രണ്ടു ദിവസങ്ങൾക്ക് ശേഷം ഈ പേജുകൾ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വെബ്സൈറ്റിെൻറ 'വാട്ട്സ് ന്യൂ' എന്ന വിഭാഗത്തിൽ '' നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം' എന്ന തലക്കെട്ടിലാണ് നുഴഞ്ഞുകയറ്റം സംബന്ധിച്ച വിവരങ്ങൾ വിശദമായി നൽകിയിരുന്നത്.

2020 മെയ് 5 മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിലും (എൽ‌.എ.സി) പ്രത്യേകിച്ച് ഗൽവാൻ താഴ്വര പ്രദേശത്തും ചൈന അതിക്രമം നടത്തി. മെയ് 17 ന് കുങ്‌റാങ് നള, ഗോഗ്ര, പാങ്കോങ് ത്സോ തടാകത്തിെൻറ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിലും ചൈനീസ് സൈന്യം ആക്രമണം നടത്തി. സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിൻെറയും സായുധ സേനകൾക്കിടയിൽ ആശയവിനിമയം നടത്തിയതായും രേഖയിൽ പറയുന്നു.

ജൂൺ 6 ന് ഒരു കോർപ്സ് കമാൻഡർമാരുടെ ഫ്ലാഗ് മീറ്റിങ് നടന്നു. എന്നാൽ ജൂൺ 15 ന് ഇരുപക്ഷവും തമ്മിൽ ഏറ്റവുമുറ്റലുണ്ടായി. അക്രമാസക്തമായ സംഘർഷം ഇരുവശത്തും ആളപായമുണ്ടാക്കി. തുടർന്ന്, ജൂൺ 22 ന് രണ്ടാമത്തെ കോർപ്സ് കമാൻഡർ ലെവൽ മീറ്റിംഗ് നടന്നതായും രേഖയിൽ പറയുന്നു.

സൈനിക, നയതന്ത്ര തലത്തിൽ ഇടപഴകലും സന്ധി സംഭാഷണവും പരസ്പര സ്വീകാര്യമായ സമവായത്തിലെത്തിയെന്നും ഇപ്പോഴത്തെ സ്ഥിതി നീണ്ടുനിൽക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കിഴക്കൻ ലഡാക്കിൽ ചൈനയുടെ ഏകപക്ഷീയമായ ആക്രമണത്തെത്തുടർന്ന് ഉണ്ടാകുന്ന സ്ഥിതി സെൻസിറ്റീവ് ആയി തുടരുകയാണ്. മേഖലയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി കൃത്യമായ നടപടി സ്വീകരിക്കലും അനിവാര്യമാണെന്നും മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു.

മെയ് മുതൽ എൽ‌.എ.സിക്ക് സമീപം ചൈന നടത്തിയ നുഴഞ്ഞുകയറ്റം സംഘർഷത്തിലെത്തുകയും ജൂൺ 15 ന് ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം, എൽ‌.എ.സിക്ക് കുറുകെ നിർമാണ പ്രവർത്തനം നടത്താനുള്ള ചൈനീസ് ശ്രമങ്ങളെ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും മേഖലയിൽ ഇന്ത്യൻ സൈനികരെ പട്രോളിംഗിൽ നിന്ന് തടയുകയാണുണ്ടായതെന്നുമാണ് വിദേശമന്ത്രാലയം വിശദീകരിച്ചത്. ചൈനീസ് ആക്രമണം സംബന്ധിച്ച് ആദ്യമായാണ് പ്രതിരോധ മന്ത്രാലയം ഒൗദ്യോഗിക രേഖ പുറത്തുവിട്ടത്. ഇന്ത്യൻ പ്രദേശത്തേക്ക് ആരും നുഴഞ്ഞുകയറിയില്ലെന്നും അതിർത്തിയിൽ പട്രോളിങ് ശക്തമാക്കുകയാണ് ചെയ്തതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം പൊളിക്കുന്നതാണ് ഇൗ രേഖകൾ. എന്നാൽ വ്യാഴാഴ്ച മുതൽ വെബ്‌സൈറ്റിൽ നിന്നും ഈ രേഖകൾ അപ്രത്യക്ഷമാവുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.