ആയിശയും സൈബീനും വീട്ടുമുറ്റത്ത് - ഫോട്ടോ: ഇമ്മാനുവൽ യോഗിനി
ആറു മാസം ഗർഭിണിയാണ് ആയിശ നൂറുൽ ഹസൻ ശികൽഗാർ (31) എന്ന യുവ അഭിഭാഷക. ഈ വർഷം അവസാനത്തോടെ പിറക്കാനിരിക്കുന്ന കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആയിശയും സിവിൽ എൻജിനീയറായ ഭർത്താവ് നൂറുൽ ഹസൻ ശികൽഗാറും (31). പക്ഷേ, ഇപ്പോൾ നടുക്കവും സങ്കടവും നഷ്ടവും താങ്ങാനാവാതെ പാടുപെടുകയാണ് ഈ യുവതി.
കഴിഞ്ഞ മാസം 10ന് രാത്രി മഹാരാഷ്ട്ര സത്താറ ജില്ലയിലെ പുസേവാലിയിലുള്ള വീട്ടിൽനിന്ന് 10 മിനിറ്റ് നടന്നാലെത്തുന്ന പള്ളിയിലേക്ക് ഇശാ നമസ്കാരത്തിന് പോയതാണ് നൂറുൽ. പതിനായിരത്തോളം ആളുകൾ പാർക്കുന്ന പുസേവാലിയിൽ 500ഓളം പേർ മാത്രമാണ് മുസ്ലിംകൾ.
‘‘ഒമ്പതു മണിയോടെ എൺപതോളം വരുന്ന അജ്ഞാത വ്യക്തികൾ ടൗണിലെത്തി. മുഖവും വാഹനങ്ങളുടെ നമ്പർപ്ലേറ്റുകളും മറച്ചുപിടിച്ച അവർ ഇസ്ലാംവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് വാഹനങ്ങൾക്കും പള്ളിയോട് ചേർന്നുള്ള സ്ഥാപനങ്ങൾക്കും കൊള്ളിവെക്കാൻ തുടങ്ങി’’ -പേരുവെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരു ദൃക്സാക്ഷി വിവരിക്കുന്നു.
നൂറുൽ ഹസനും 15-20ഓളം വരുന്ന വിശ്വാസികളും പള്ളിയിൽ അഭയം തേടുകയായിരുന്നുവെന്ന് ആയിശയുടെ പിതാവ് മുഹമ്മദ് ഹനീഫ് ആദംഭായ് ശൈഖ് പറയുന്നു. അൽപനേരം കഴിഞ്ഞതും വിറയാർന്ന ശബ്ദത്തിൽ ആയിശയെ ഫോൺ ചെയ്ത നൂറുൽ ഹസൻ വാതിലുകളെല്ലാം അടച്ച് വീട്ടിൽ ഇരിക്കണമെന്നും താൻ പള്ളിക്കുള്ളിൽ സുരക്ഷിതനാണെന്നും അറിയിച്ചു. ‘‘പുറത്ത് നടക്കുന്ന ബഹളങ്ങൾ എനിക്ക് കേൾക്കാമായിരുന്നു; ഞാൻ എത്രമാത്രം പരിഭ്രമിച്ചിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല” -ആയിശ പറയുന്നു.
50 മിനിറ്റ് കഴിഞ്ഞ് ഭർത്താവിനെ വിളിക്കാൻ അവർ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എന്തായാലും അദ്ദേഹം മറ്റുള്ള വിശ്വാസികൾക്കൊപ്പം പള്ളിക്കുള്ളിൽ സുരക്ഷിതനായി ഇരിക്കുന്നുണ്ടാവുമെന്നും അധികം വൈകാതെ അത്താഴത്തിന് വീട്ടിലെത്തുമെന്നും ആയിശ വിശ്വസിച്ചു. പ്രതികരണമേതുമില്ലെങ്കിലും ഭർത്താവിന്റെ നമ്പറിലേക്ക് അവർ തുടരത്തുടരെ വിളിച്ചുകൊണ്ടിരുന്നു.
വീട്ടിൽ ആണുങ്ങളാരുമില്ലായിരുന്നു, പുറത്തിറങ്ങാനും നിർവാഹമില്ല. നൂറുൽ ഹുസൈന്റെ മാതാവ്, സർക്കാർ സർവിസിൽനിന്ന് വിരമിച്ച നഴ്സായ സൈബീൻ 130 കിലോമീറ്റർ അകലെ മിറാജിലുള്ള ഭർത്താവ് മുഹമ്മദ് ലിയാഖത്തിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. സാംഗ്ലി ജില്ലയിലെ മിറാജിൽ സർക്കാർ സ്കൂൾ ഉർദു അധ്യാപകനായ മുഹമ്മദ് ലിയാഖത്ത് വാരാന്ത്യങ്ങളിൽ മാത്രമേ വീട്ടിലെത്താറുള്ളൂ.
ഒരു സമാധാനവുമില്ലാതെ ആയിശ പിന്നെയും പിന്നെയും ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തുകൊണ്ടിരുന്നു. പുറത്തുനിന്ന് കേൾക്കുന്ന ഒച്ചപ്പാടുകൾക്കിടയിലും അദ്ദേഹം സുരക്ഷിതനായിരിക്കുന്നുണ്ടാവും എന്നുതന്നെ അവർ മനസ്സിലുറപ്പിച്ചു. ‘‘ആരെങ്കിലും പള്ളിയിലോ ഏതെങ്കിലും ആരാധനാലയങ്ങളിലോ കയറി ആളുകളെ ആക്രമിക്കുന്ന കാര്യം ഞാൻ അന്നേവരെ കേട്ടിട്ടേയില്ല’’ -ആയിശ പറയുന്നു.
പുലർച്ച ഒരു മണിക്കാണ് അവർ അവസാനമായി ആ നമ്പർ ഡയൽ ചെയ്തു നോക്കിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് അവരെ വിളിച്ചു, നൂറുൽ ഹുസൈന് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി വരെ ഒന്ന് വരണമെന്നും പറഞ്ഞു. മോർച്ചറിയിലെ സ്ട്രെച്ചറിൽ കിടത്തിയിരുന്ന ഭർത്താവിന്റെ മൃതദേഹമാണ് ആയിശ കണ്ടത്.
2022 നവംബർ 20നായിരുന്നു ആയിശയുടെയും നൂറുൽ ഹസന്റെയും വിവാഹം. ശാന്തനും ക്ഷമാലുവുമായ നൂറുൽ ഹസൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നുവെന്ന് ആയിശ പറയുന്നു. അവർ ഇരുവരും ചേർന്ന് ഈയിടെയാണ് വീടിന്റെ അടുക്കള പുതുക്കിപ്പണിതത്.
അന്നേദിവസം ഉച്ചക്ക് 25ഓളം ബന്ധുക്കൾക്ക് വീട്ടിൽ വിരുന്നൊരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആ ദമ്പതികൾ. കൂടുതൽ അതിഥികളെ ക്ഷണിക്കണമെന്ന് ആയിശക്ക് താൽപര്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഉറ്റബന്ധുക്കളെ മാത്രം വിളിക്കാമെന്നും കുഞ്ഞ് പിറന്നശേഷം കൂടുതൽ പേരെ ക്ഷണിച്ച് വിരുന്ന് നടത്താമെന്നും നിർദേശിച്ചത് നൂറുൽ ഹസനാണ്.
ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന, വിനയാന്വിതനായ നൂറുൽ ഹസന്റെ ജീവിതം പൂർണമായും തനിക്കു ചുറ്റുമായിരുന്നുവെന്ന് ആയിശ ഓർമിക്കുന്നു. ‘‘ഹമേശാ സമീൻ സേ ജുഡേ രഹ്നാ ചാഹിയേ (എപ്പോഴും മണ്ണിനോട് ചേർന്നുനിൽക്കണം) എന്ന് നൂറുൽ ഹസൻ എപ്പോഴും പറയുമായിരുന്നു, ഇപ്പോഴിതാ തന്റേതല്ലാത്ത പിഴവിന്റെ പേരിൽ അദ്ദേഹം മണ്ണിനടിയിലേക്കു മടങ്ങിയിരിക്കുന്നു.’’
ഇരുമ്പുവടികളും കമ്പുകളും കൂർത്ത ആയുധങ്ങളും പെട്രോൾ കാനുകളുമായി ആക്രമികൾ പള്ളിക്കും മുസ്ലിംകൾ നടത്തുന്ന കടകൾക്കും നേരെ ഇരച്ചുകയറുകയായിരുന്നുവെന്ന് സാക്ഷികളിലൊരാൾ പറയുന്നു. അവർ പള്ളിവാതിലും വിളക്കുകളും തകർക്കുകയും അകത്തുണ്ടായിരുന്ന സകലരെയും ആക്രമിക്കുകയുമായിരുന്നു. നൂറുൽ ഹസന് ഇരുമ്പുവടികൾകൊണ്ട് പലവുരു മർദനമേറ്റു, തലയിൽ തറയോടുകൊണ്ടുള്ള അടിയുമേറ്റു. അകത്തുള്ള ഒരാളെപ്പോലും ബാക്കിവെക്കരുത് എന്ന് തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു അവരെന്ന് മറ്റൊരു ദൃക്സാക്ഷി.
സംഭവസ്ഥലത്തുതന്നെ മരിച്ച നൂറുൽ ഹസനെ പൊലീസ് ‘ചികിത്സ’ക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്ന് പ്രദേശവാസിയായ മുഹമ്മദ് സിറാജ് പറയുന്നു. എന്റെ രണ്ടു സഹോദരങ്ങൾക്കും പരിക്കേറ്റിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന അദ്ദേഹത്തെ ഒരു ആരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് 45 കിലോമീറ്റർ അകലെയുള്ള സത്താറ ടൗണിലെ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.
ശ്രീരാമ ഭഗവാനെയും സീതയെയും ശിവാജി മഹാരാജിനെയും സംബന്ധിച്ച് രണ്ടു മുസ്ലിം യുവാക്കൾ സമൂഹമാധ്യമങ്ങളിലിട്ട ആക്ഷേപകരമായ പോസ്റ്റുകളാണ് അക്രമം പൊട്ടിപ്പുറപ്പെടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് ലോക്കൽ പൊലീസിന്റെ സമൂഹമാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടയുടനെ ഒരാളെ പിടികൂടുകയും പുസേവാലിക്കാരനായ മറ്റൊരാളെ കോലാപുരിൽനിന്ന് കണ്ടെത്തുകയും ചെയ്തു.
‘‘പോസ്റ്റ് സംബന്ധിച്ച് ഒരു യുവാവിനെ പൊലീസ് ചോദ്യംചെയ്യവെ കുറെ ആളുകൾ ഔട്ട്പോസ്റ്റിനു മുന്നിലെത്തി ഒച്ചപ്പാടുണ്ടാക്കുകയും അവർ പള്ളിക്കുനേരെ നീങ്ങുകയും ചെയ്തു, എല്ലാം ഏതാനും നിമിഷംകൊണ്ടാണ് സംഭവിച്ചത്’’ -അന്വേഷണസംഘത്തിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. കുറഞ്ഞത് 10 പൊലീസുകാർക്കെങ്കിലും പരിക്കുപറ്റിയെന്നും ആക്രമികൾ രണ്ടു പൊലീസ് വാഹനങ്ങൾക്ക് തീവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നൂറുൽ ഹസൻ
പുസേവാലിയിലെയും സമീപ ഗ്രാമങ്ങളായ തോർവേവാഡി എൻവി, വാഗ്ഗാവ് ജയ്റാം സ്വാമി എന്നിവിടങ്ങളിൽനിന്നുമുള്ള ഹിന്ദു പുരുഷന്മാരാണ് കലാപവും പള്ളിക്കുനേരെ അക്രമവും അഴിച്ചുവിട്ട സംഘത്തിലുണ്ടായിരുന്നത്.
ആസൂത്രിത അക്രമമായിരുന്നു അതെന്ന് സിറാജ് പറയുന്നു. ‘‘ മുസ്ലിംകളുടെ വീടുകളും കടകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് കലാപകാരികൾ ഉന്നമിട്ടത്. മുൻകൂട്ടി പദ്ധതി തയാറാക്കാതെ അതെങ്ങനെ സാധിക്കും? ഏതാനും വാര അകലെ ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ തുടക്കത്തിൽ പൊലീസ് ഒന്നും ചെയ്തില്ല.’’
കലാപം ആസൂത്രിതമായിരുന്നോ എന്ന കാര്യം അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പക്ഷം. രണ്ടു മുസ്ലിം ചെറുപ്പക്കാരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് മറ്റാരോ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിറാജും സുഹൃത്തുക്കളും ആരോപിക്കുന്നു.
എന്നാൽ, ഈ ആഖ്യാനത്തെ തള്ളിയ പൊലീസ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന നിലപാടിലാണ്. പ്രശ്നകാരിയായ ചിത്രങ്ങളും കമന്റുകളും അവരുടെ ഉപകരണങ്ങളിൽനിന്നുതന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, അവർക്കെതിരെ കേസുമെടുത്തിട്ടുണ്ട്. എന്നാൽ, നൂറുൽ ഹസന് ഈ പോസ്റ്റുകളുമായി ഒരു ബന്ധവുമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കലാപത്തിനു പിന്നാലെ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 23 പേരെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനകം 37 പേർ അറസ്റ്റിലാണ്.
മുൻകൂട്ടി ആസൂത്രണംചെയ്ത പുസേവാലി കലാപത്തിൽ പൊലീസ് നിഷ്ക്രിയത്വം കാണിച്ചുവെന്നാരോപിക്കുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ.
പൂസേവാലിയിലെ സംഭവങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും ഒരു മാസത്തിലേറെയായി സംഘർഷാവസ്ഥ നിലനിന്നിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. മാസങ്ങളായി ഘോഷയാത്രകൾ, മുദ്രാവാക്യങ്ങൾ, സമൂഹമാധ്യമ പോസ്റ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി വർഗീയ സംഭവങ്ങൾ അരങ്ങേറിയ മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന അസ്വസ്ഥജനകമായ സാഹചര്യത്തിന്റെ തുടർച്ചയാണ് സത്താറ കലാപം.
മാർച്ച് 28ന്, ജൽഗാവിലെ ഒരു പള്ളിക്കു മുന്നിലൂടെ വാദ്യഘോഷവുമായി നടത്തിയ മതഘോഷയാത്രയെച്ചൊല്ലി സംഘർഷമുണ്ടായി. രണ്ടു ദിവസം കഴിഞ്ഞ് രാമനവമിത്തലേന്ന് ഛത്രപതി സംഭാജിനഗറിലെ (പഴയ ഔറംഗാബാദ്) രാമക്ഷേത്രത്തിനു പുറത്ത് നടന്ന തർക്കത്തിനിടെ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതോടെ മാരകമായി; ഒരാൾ കൊല്ലപ്പെട്ടു.
മേയ് 13ന് പ്രവാചകനെക്കുറിച്ചുള്ള പ്രകോപനപരമായ സമൂഹമാധ്യമ പോസ്റ്റിനെ തുടർന്ന് അകോലയിൽ അക്രമം പൊട്ടിപ്പുറപ്പെടുകയും ഒരു മരണത്തിൽ കലാശിക്കുകയും ചെയ്തു. നാസികിലെ തൃംബകേശ്വറിൽ ഒരു കൂട്ടം മുസ്ലിംകൾ ശിവക്ഷേത്രത്തിന്റെ മുഖ്യകവാടത്തിലൂടെ പ്രവേശിച്ച് ഛാദർ ചാർത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.
മേയ് 15ന് അഹ്മദ്നഗർ ജില്ലയിലെ ഷെവ്ഗാവ് ഗ്രാമത്തിൽ ഛത്രപതി സംഭാജിയുടെ ജന്മദിനാഘോഷ ഘോഷയാത്ര മുസ്ലിം പള്ളിയുടെ മുന്നിലൂടെ കടന്നുപോകവെ തടയപ്പെട്ടു. ജൂണിൽ, മുഗൾ ചക്രവർത്തി ഔറംഗസീബിനെയും പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെയും മഹത്ത്വപ്പെടുത്തുന്ന പോസ്റ്റുകളുടെ പേരിൽ കോലാപ്പുരിൽ സംഘർഷങ്ങളുണ്ടായി. ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ ധ്രുവീകരിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ചവാൻ കുറ്റപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രി നമ്മുടെ കൂടെയാണ്, നമ്മെയാരും തൊടില്ല എന്ന മുദ്രാവാക്യം കലാപകാരികൾ വിളിച്ചിരുന്നതായി സന്ദർശനവേളയിൽ പ്രദേശവാസികൾ തന്നോട് പറഞ്ഞെന്ന് അദ്ദേഹം ‘ദ ഹിന്ദു’വിനോട് വെളിപ്പെടുത്തി.
ഈ സംഭവങ്ങൾ ഒരു വംശീയ അതിക്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തെ ഭീതിയിലാഴ്ത്തുകയാണ് കലാപകാരികളുടെ ലക്ഷ്യം.
‘‘അവനില്ലാതെ ഞങ്ങളുടെ ജീവിതത്തിന് ഒരർഥവുമില്ല, ഞങ്ങൾ എല്ലാം അല്ലാഹുവിൽ അർപ്പിച്ചിരിക്കുന്നു’’ -വീടിനു മുന്നിൽ ഒരു തടുക്കുപായയിലിരുന്ന് ലിയാഖത്ത് പറയുന്നു. നൂറുൽ ഹസന്റെ മരണം കുടുംബത്തെ ആകെ തളർച്ചയിലാഴ്ത്തിയിട്ടുണ്ട്.
അഞ്ചു കിലോമീറ്റർ അകലെയുള്ള വീട്ടിൽ പാർക്കുന്ന ആയിശയുടെ മാതാപിതാക്കളെ ദിവസേന സന്ദർശിച്ചിരുന്ന അദ്ദേഹം അവരുടെ കൃഷിയിലും സഹായിച്ചിരുന്നു. വായ്പയെടുത്ത് ഈയിടെ ഒരു ബുൾഡോസർ വാങ്ങിയത് അത് വാടകക്ക് കൊടുത്ത് കുടുംബത്തിന് വരുമാനമൊരുക്കാമെന്ന പ്രതീക്ഷയിലാണ്. ഇപ്പോൾ ആ തിരിച്ചടവിന്റെ ബാധ്യതയും കുടുംബത്തിനായി.
‘‘ഒരു തെറ്റും ചെയ്യാഞ്ഞിട്ടും അവൻ കൊല്ലപ്പെട്ടു. എന്റെ പത്നിയും അവന്റെ ഭാര്യയും ഭക്ഷണം കഴിക്കാൻപോലും കൂട്ടാക്കുന്നില്ല. ഞാൻതന്നെ പൊടുന്നനെ കിഴവനെപ്പോലെയായി’’ -ഏകമകന്റെ അകാലമരണം തളർത്തിയ പിതാവിന്റെ വാക്കുകൾ.
പിറക്കാനിരിക്കുന്ന കുഞ്ഞിനെ താനൊറ്റക്ക് എങ്ങനെ വളർത്തുമെന്ന ആധിയിലാണ് ആയിശയിപ്പോൾ. എല്ലാം ശാന്തമായെന്നും സമാധാനസ്ഥിതി പുനഃസ്ഥാപിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. പക്ഷേ, മുസ്ലിംകൾക്കിടയിൽ ഭീതി തങ്ങിനിൽക്കുന്നു. പള്ളിക്കും അമ്പലങ്ങൾക്കുമടുത്ത് ജാഗ്രതയോടെ കാവൽ നിൽക്കുകയാണ് പൊലീസ്. ആരാധനാലയങ്ങൾപോലും അഭയസ്ഥാനങ്ങളല്ലാതായിത്തീർന്നിരിക്കെ തങ്ങൾ സുരക്ഷിതരല്ല എന്ന ഭയപ്പാട് ജനങ്ങൾക്കിടയിലുണ്ട്.
(ദ ഹിന്ദു പ്രസിദ്ധീകരിച്ച ഗ്രൗണ്ട് സീറോ റിപ്പോർട്ടിന്റെ സംഗ്രഹ വിവർത്തനം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.