മയക്കുമരുന്ന് മുക്തമായ ഒരു ലോകമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഭരണകൂടങ്ങളെയും പൊതു സമൂഹത്തെയും ഓർമിപ്പിക്കുവാനാണ് ഓരോ വർഷവും ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.
‘തെളിവ് വ്യക്തമാണ്: പ്രതിരോധത്തിൽ നിക്ഷേപിക്കുക’ (Evidence is clear. Invest in Prevention) എന്നതാണ് ഈ വർഷത്തെ പ്രമേയം. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ ലഘൂകരിക്കുന്നതിൽ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ തന്ത്രങ്ങളുടെ സ്വാധീനവും ഫലപ്രാപ്തിയും സംബന്ധിച്ച അവബോധം സമൂഹത്തിൽ സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ അപമാനിച്ചോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തിയോ അല്ല മറിച്ച് അവരുടെ മനുഷ്യാവകാശങ്ങൾ പൂർണമായി സംരക്ഷിച്ചും ആദരിച്ചും ലഹരിയിൽനിന്ന് മോചനം പ്രാപിക്കേണ്ടതിന്റെ ആവശ്യകത തെളിവ് സഹിതം അവരെ കൃത്യമായി ബോധ്യപ്പെടുത്തി വേണം മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളും ചികിത്സകളും നടത്തേണ്ടത്.
യു.എൻ.ഒ.ഡി.സിയുടെ (യുനൈറ്റഡ് നാഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം) 2023 ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം ലോകത്ത് മയക്കുമരുന്ന് ഉപയോഗം ഗണ്യമായി വർധിക്കുകയാണ്. 2021ൽ, 15നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 17 പേരിൽ ഒരാൾ എന്ന നിലയിൽ ലോകത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നു .
അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2011 ൽ 24 കോടി ആയിരുന്നെങ്കിൽ 2021ൽ അത് 29.6 കോടിയായി. ഇത് 15-64 വയസ്സ് പ്രായമുള്ളവരുടെ ആഗോള ജനസംഖ്യയുടെ 5.8 ശതമാനം വരും.
അതായത് 10 വർഷം കൊണ്ട് 23 ശതമാനം വർധനയാണ് ലഹരി ഉപഭോഗത്തിൽ ഉണ്ടായത്. ലോകത്ത് മയക്കുമരുന്ന് ഉപയോഗംമൂലം ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നത് 3.56 കോടി ജനങ്ങളാണ്. മയക്കുമരുന്നുകളുടെ ദൂഷ്യഫലങ്ങൾമൂലം 2017 മാത്രം മരണപ്പെട്ടത് 1,67,000 ആളുകളാണ്.
സുഹൃത്തുക്കളുടെയോ സഹപാഠികളുടെയോ പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് പലരും മയക്കുമരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. ചിലരാകട്ടെ കൗതുകത്തിനുവേണ്ടിയാണ് ഈ ദുശ്ശീലം ആരംഭിക്കുന്നത്. റോഡപകടങ്ങൾ വർധിക്കുന്നതിലും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂട്ടുന്നതിനും വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾക്കും ആത്മഹത്യകൾക്കുംവരെ ലഹരി ഉപയോഗം വലിയ ഹേതുവാകുന്നുണ്ട്. മയക്കുമരുന്നുകൾ പ്രതികൂലമായി ബാധിക്കുന്നത് പ്രധാനമായും തലച്ചോറിനെയും നാഡീവ്യൂഹത്തെയുമാണ്. അതുകൊണ്ടുതന്നെ ശാരീരികവും മാനസികവുമായ മാരകരോഗങ്ങളും ആസന്നമരണവുമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്.
ലഹരി കച്ചവടത്തിൽ വ്യാപൃതരായ സംഘടിത കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലഹരി പദാർഥങ്ങൾക്ക് അടിമപ്പെട്ടവരെ ഉചിതമായ ചികിത്സയും മനഃശാസ്ത്രപരമായ സേവനങ്ങളും നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളും വേണ്ടതുണ്ട്. എന്നാൽ, ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാർ സംവിധാനത്തിന്റെ മാത്രമല്ല, പൊതു സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണ്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടകരമായ ഭവിഷ്യത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് പരമാവധി പങ്കിടാനും അതുവഴി ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്നതിൽനിന്ന് ഓരോ വ്യക്തിയെയും രക്ഷിക്കാനും സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ലോക മയക്കുമരുന്ന് വിരുദ്ധദിനം ആഹ്വാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.