????????????????? ????????????? ????????????????????? ????? ???????????? (????? ??????)

വിപ്ളവേതിഹാസം

ഫിദല്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറതന്നെ ധീരനായ നേതാവായിരുന്നു. അതിനുമപ്പുറം ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനില്‍പിന്‍െറയും പ്രചോദനകേന്ദ്രമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അതിന്‍െറ തൊട്ടുമുന്നില്‍ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്‍െറ ഉടമയായിരുന്നു ഫിദല്‍.

ബാറ്റിസ്റ്റ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിഞ്ഞ ഉജ്ജ്വലമായ ജനകീയ ഗറില പോരാട്ടത്തിന്‍െറ ധീരനായകനായി കടന്നുവന്ന് ക്യൂബയുടെ ജനകീയ നേതാവായി വളര്‍ന്നു അദ്ദേഹം. അതിപിന്നാക്കാവസ്ഥയില്‍നിന്ന് തന്‍െറ നാടിനെയും ജനങ്ങളെയും ഐശ്വര്യത്തിലേക്കും വികസനത്തിലേക്കും നയിച്ചു. ഏകാധിപത്യത്തിന്‍െറ ഇരുട്ടില്‍നിന്ന് പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍െറയും വെളിച്ചത്തിലേക്കു നയിച്ചു.

സാമ്രാജ്യത്വത്തിന്‍െറ ഇടതടവില്ലാത്ത ഉപരോധങ്ങളെയും വ്യക്തിഗത വധഭീഷണികളെയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസ്റ്റ് കോട്ടയാക്കി ഉറപ്പിച്ചുനിര്‍ത്തി. ക്യൂബന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ധീരനായകനായിനിന്നു പൊരുതിയാണ് ഇവയെല്ലാം സാധിച്ചത്. ചെറുപ്പത്തിലേ സാമൂഹികനീതിയില്‍ ആകൃഷ്ടനായ കാസ്ട്രോക്ക് ക്യൂബന്‍ മോചനത്തിനുവേണ്ടിയുണ്ടായ എല്ലാ പോരാട്ടങ്ങളെയും മുന്നില്‍നിന്നു നയിച്ച ചരിത്രമാണുള്ളത്. ബാറ്റിസ്റ്റാ ഭരണത്തെ തകര്‍ക്കാന്‍ കാസ്ട്രോയും 150 സഖാക്കളും ചേര്‍ന്ന് മൊന്‍കാഡ മിലിറ്ററി ബാരക് ആക്രമിച്ചതും തുടര്‍ന്ന് കാസ്ട്രോയെയും സഹോദരന്‍ റാഉള്‍ അടക്കമുള്ള സഖാക്കളെയും അതിദീര്‍ഘകാലം ജയിലിലടച്ചു പീഡിപ്പിച്ചതും മറ്റും മറക്കാനാവാത്ത ചരിത്രമാണ്.

പിന്നീട് മെക്സികോയിലേക്കു പോയ കാസ്ട്രോ വിപ്ളവത്തിലൂടെ വിമോചനമെന്ന സിദ്ധാന്തത്തിനു പ്രായോഗികരൂപം നല്‍കിക്കൊണ്ടിരുന്ന ഏണസ്റ്റോ ചെഗുവേരയുമായി സഹകരിച്ച് നടത്തിയ ഉജ്ജ്വല പോരാട്ടങ്ങള്‍ ലാറ്റിനമേരിക്കയുടെയും ലോകത്തിന്‍െറ ആകത്തന്നെയും ചരിത്രഗതിയെ വഴിതിരിച്ചുവിടുന്ന വിധത്തിലായി.

പിന്നീട് ക്യൂബയിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിന്‍െറ സംഘത്തിലെ മിക്കവരെയും ബാറ്റിസ്റ്റ ശക്തികള്‍ കൊലപ്പെടുത്തി. കാസ്ട്രോയും റാഉളും ചെയും തെക്കുകിഴക്കന്‍ തീരമായ മലങ്കാടുകളില്‍ ചേക്കേറുകയും അവിടെ കേന്ദ്രീകരിച്ച് ഗറില ചെറുത്തുനില്‍പ് സംഘങ്ങളുണ്ടാക്കി ബാറ്റിസ്റ്റാ ഭരണത്തിനെതിരെ പോരാട്ട പരമ്പരകള്‍ക്കു നേതൃത്വം നല്‍കുകയുമായിരുന്നു. ആ പോരാട്ടങ്ങളാണ് 1959ല്‍ ബാറ്റിസ്റ്റ ഭരണത്തിന്‍െറ തകര്‍ച്ചക്കും ബാറ്റിസ്റ്റയുടെ പലായനത്തിനും വഴിവെച്ചത്. തുടര്‍ന്നാണ് ക്യൂബയുടെ ഭരണാധികാരസ്ഥാനത്തേക്ക് കാസ്¤്രടാ ഉയര്‍ന്നത്. അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെയും ആക്രമണശ്രമങ്ങളെയും അതിശക്തമായി ചെറുത്തുകൊണ്ടാണ് ക്യൂബയെ സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെ കാസ്ട്രോ സോഷ്യലിസ്റ്റ് പാതയില്‍ വളര്‍ത്തിയത്. ആ ഘട്ടത്തില്‍ സോവിയറ്റ് സഹായം ക്യൂബയുടെ അതിജീവനത്തിനു പിന്നില്‍ വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു.

ഐസനോവറും കെന്നഡിയും ബുഷും ഒക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ക്യൂബയെ കീഴ്പ്പെടുത്താന്‍ കഴിയാതിരുന്നത് കാസ്ട്രോയുടെ ഉജ്ജ്വലമായ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ജനകീയ പിന്തുണയും ഭാവനാപൂര്‍ണമായ തന്ത്രജ്ഞതയും രാഷ്ട്രീയ ഇച്ഛാശക്തിയുംകൊണ്ടാണ്.

പടിപടിയായാണ് അദ്ദേഹം കമ്യൂണിസ്റ്റായി മാറിയത്. ആശയങ്ങള്‍ മാത്രമല്ല, അനുഭവങ്ങള്‍കൂടിയുണ്ട് കാസ്ട്രോയെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റാക്കിയതിനു പിന്നില്‍. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാളി എന്ന നിലയില്‍നിന്ന് ഉറച്ച മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പോരാളി എന്ന ഉയര്‍ന്ന തലത്തിലേക്ക് അദ്ദേഹം വളര്‍ന്നത്തെുകയായിരുന്നു. ഫ്ളോറിഡയില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രമകലെ മിസൈലുകള്‍ നിരത്തി ക്യൂബയെ രക്ഷിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഒരിക്കല്‍ കെന്നഡിയത്തെന്നെ ഞെട്ടിച്ചു. ക്യൂബയെ ആക്രമിക്കാനുള്ള അമേരിക്കന്‍ ശ്രമത്തിന് അങ്ങനെയാണ് കാസ്ട്രോ ഒരിക്കല്‍ തിരിച്ചടി നല്‍കിയത്. മിസൈല്‍ ക്രൈസിസ് എന്ന് ആ ഘട്ടം ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യ സംഘടന സ്ഥാപിച്ച അദ്ദേഹം മൂന്നാംലോകരാജ്യങ്ങളുടെയാകെ പ്രചോദനവും ശക്തിയുമായി പിന്നീടു മാറുന്നതാണ് ലോകം കണ്ടത്.

ക്യൂബയില്‍ വ്യാപകമായി സ്കൂളുകള്‍ സ്ഥാപിച്ച് സാക്ഷരത ഏതാണ്ട് നൂറുശതമാനമായി ഉയര്‍ത്തിയതും എല്ലാ ക്യൂബക്കാര്‍ക്കും സൗജന്യ ആരോഗ്യ ചികിത്സാ സൗകര്യം നല്‍കിയതും ശിശുമരണനിരക്ക് കാര്യമായി കുറച്ചുകൊണ്ടുവന്നതും കാസ്ട്രോയുടെ ജനസമ്മതിയെ ബലപ്പെടുത്തി.

സോവിയറ്റ് ശിഥിലീകരണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ കാലഹരണപ്പെട്ടു എന്ന സാമ്രാജ്യത്വ പ്രചാരണങ്ങളെ തകര്‍ക്കുന്നതില്‍ കാസ്ട്രോയും ക്യൂബയും വഹിച്ച പങ്ക് ചെറുതല്ല.

മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് “സോഷ്യലിസം സോഷ്യലിസം മാത്രം” എന്ന് അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു. ആ പാതയില്‍  ക്യൂബയെ ഉറപ്പിച്ചുനിര്‍ത്തി. അത് ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് പകര്‍ന്ന ധൈര്യം വളരെയേറെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്‍െറ വീറുറ്റ പ്രതീകമായി  ക്യൂബയെ ഇതിലൂടെ ഉയര്‍ത്തിനിര്‍ത്തുകയായിരുന്നു  അദ്ദേഹം. ചെഗുവേര മുതല്‍ ഊഗോ ചാവെസ് വരെയുള്ള ധീരരായ എത്രയോ പോരാളികളുമായുള്ള സൗഹൃദംകൂടി ഉള്‍പ്പെട്ട സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്‍െറ ചരിത്രമാണ് സത്യത്തില്‍ അദ്ദേഹത്തിന്‍െറ ജീവചരിത്രം.

1959ല്‍ ക്യൂബയിലെ ബാറ്റിസ്റ്റ ഏകാധിപത്യഭരണത്തെ വിപ്ളവകരമായി തകര്‍ത്തെറിഞ്ഞുകൊണ്ട് ഭരണമേറ്റെടുത്ത ഫിദല്‍ എന്നും ക്യൂബന്‍ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്‍െറ നിര്‍ണായക ചാലകശക്തിയായിരുന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ക്യൂബന്‍ പ്രസിഡന്‍റായും അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ക്യൂബയെ മാതൃകാ സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന വികസിതവും ക്ഷേമപൂര്‍ണവുമായ അവസ്ഥയിലേക്കുയര്‍ത്തി. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനോട് അദ്ദേഹത്തിനുണ്ടായിരുന്ന സുദൃഢമായ സ്നേഹബന്ധം പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്.

കേരളീയര്‍ക്ക് ക്യൂബയോടും കാസ്ട്രോയോടുമുള്ള സ്നേഹവായ്പ്പിനെക്കുറിച്ചുകൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിച്ചുകൂടാ. അമേരിക്കന്‍ ഉപരോധത്തില്‍ നട്ടംതിരിഞ്ഞ ക്യൂബക്ക് വസ്ത്രങ്ങളും മരുന്നും ഭക്ഷ്യവസ്തുക്കളും 90കളുടെ തുടക്കത്തില്‍ നാം ശേഖരിച്ചയക്കുകയുണ്ടായി.

വിപ്ളവവീരേതിഹാസത്തിന്‍െറ ധീരപ്രതീകമായി ലോകം എക്കാലവും ഫിദല്‍ കാസ്ട്രോയെ മനസ്സില്‍ സൂക്ഷിക്കും. സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പിന്‍െറ ലോകോത്തര മാതൃകകളിലൊന്നായി ഫിദലിനെ ആഗോളസമൂഹം എന്നും ആദരിക്കും. സോഷ്യലിസ്റ്റ് ഭരണമാതൃകയായി അദ്ദേഹത്തിന്‍െറ പ്രസിഡന്‍റ്കാലത്തെ ക്യൂബന്‍ സാമൂഹിക ജീവിതത്തെ ലോകം എക്കാലവും അനുസ്മരിക്കും. മരണമില്ലാത്ത ഓര്‍മയായി മാറുന്ന ഫിദല്‍ കാസ്ട്രോക്ക് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാം.

Tags:    
News Summary - fidal kastro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.