മനുഷ്യൻ...ഹാ, എത്ര മനോഹരമായ പദം!’ മാക്സിം ഗോർക്കിയുടെ ഈ വാചകം പറഞ്ഞുപറഞ്ഞ് അൽപം പതിഞ്ഞുപോയിട്ടുണ്ടെങ്കിലും മനുഷ്യരെക്കുറിച്ചുള്ള ഏറ്റവും മനോഹരവും ശക്തവുമായ പ്രയോഗമാണിത്. ജീവിതയാത്ര എത്ര ദുഷ്കരമാണെങ്കിലും ഒരു സുന്ദരലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്. ആ പ്രതീക്ഷ മനുഷ്യ നന്മയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരുലോകവും ജീവിതവുമാണ്.
ഈ ഭൂമിയിൽ, സ്വന്തമായി മാത്രം ജീവിക്കുക എന്നത് അസാധ്യം. അതിനാൽത്തന്നെ സഹജീവി സ്നേഹത്തിലും കരുതലിലും കൂടിയേ മനുഷ്യന് മുന്നോട്ടുപോകാനാവൂ. ഇരുണ്ട യുഗത്തിൽനിന്ന് ഇന്നത്തെ ആധുനിക യുഗത്തിലേക്കുള്ള മനുഷ്യന്റെ യാത്ര സാധ്യമായതും കൊണ്ടുംകൊടുത്തുമാണ്. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് ലോകത്ത് എവിടെ നടക്കുന്ന ചലനങ്ങളും നമ്മെ സന്തോഷിപ്പിക്കുന്നതും അതുപോലെ തന്നെ ആകുലപ്പെടുത്തുന്നതും. ലോകത്ത് എവിടെയോ സംഭവിക്കുന്ന ദുരന്തങ്ങളും സുഖ, ദു:ഖങ്ങളും നമ്മുടെയും ദുരന്തങ്ങളും സുഖ, ദു:ഖങ്ങളുമായി മറുന്നത് മനുഷ്യന്റെ അടിസ്ഥാന ചോദനകളിലൊന്നായ സഹജീവി സ്നേഹവും അവനോടുള്ള കരുതലും കൊണ്ടാണ്.
കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ നേരിട്ട മഹാ പ്രളയത്തെ, കോവിഡ് മഹാമാരിയെ, മറ്റ് ദുരന്തങ്ങളെയൊക്കെ, നമ്മൾക്ക് നേരിടാനായതും അതിജീവിക്കാനായതും നമ്മൾ ഒന്നായി നിന്നതുകൊണ്ടാണ്. പ്രളയകാലത്ത്, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ഒരുപാട് നല്ല മനുഷ്യർ ജനങ്ങളെ രക്ഷാ സങ്കേതങ്ങളിലേക്കെത്തിച്ചത് അവർ ആരെന്നറിഞ്ഞിട്ടല്ല, അവരാരും അതിനുമുമ്പ് കണ്ടിട്ടുള്ളവരല്ല, പിന്നീടൊട്ട് കണ്ടിട്ടുമുണ്ടാവില്ല. അവിടെയാണ് മനുഷ്യൻ എന്ന സുന്ദര പദത്തിന്റെ ആഴവും വ്യാപ്തിയും നമ്മൾക്കുമുന്നിൽ തെളിഞ്ഞുവരുന്നത്.
ലോകത്ത് പലപ്പോഴും മനുഷ്യനെ ഭിന്നിപ്പിക്കാൻ ജാതി, മതം, ദേശീയത, രാഷ്ട്രീയം എന്നിവയെയൊക്കെ സ്വാർഥമോഹികൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ, അത്തരം ചൂഷണങ്ങളെ കരുതലോടെ അകറ്റിനിർത്തി വ്യത്യസ്തമായി ഇന്ത്യയും നമ്മുടെ കേരളവും. ആവിർഭാവത്തിന്റെ ആദ്യ കാലഘട്ടത്തിൽ തന്നെ ഇസ്ലാം മതവും ക്രിസ്തുവിന്റെ അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസിനൊപ്പം ക്രിസ്തു മതവും ഇന്ത്യയിലെത്തി. ടിബറ്റിലെ കലാപത്തെത്തുടർന്ന് പലായനം ചെയ്ത ദലൈലാമയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും ഇന്ത്യയാണ്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോട് താരതമ്യപ്പെടുത്താനാവാത്ത വിധം വ്യത്യസ്തമായിരുന്നു കേരളത്തിന്റെ അവസ്ഥ. ലോകത്ത് മറ്റൊരിടത്തും സങ്കൽപിക്കാൻപോലും കഴിയാത്ത, അക്ഷരാർഥത്തിൽ മതസൗഹാർദത്തിന്റെയും മതസാഹോദര്യത്തിന്റെയും പറുദീസ തന്നെയായിരുന്നു കേരളം. വിശ്വാസ ദാർഢ്യത്തിനും ആചാരാനുഷ്ഠാന നിർബന്ധങ്ങൾക്കും അപ്പുറമായിരുന്നു മതങ്ങളും മനുഷ്യരും തമ്മിലെ സഹവർത്തിത്വവും സാഹോദര്യവും. ആഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഉറൂസും എല്ലാവരുടേതുമായിരുന്നു. അതിന് മതഭേദമില്ലായിരുന്നു. പ്രദേശഭേദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരാധനക്ക് പോകുന്നത് വ്യത്യസ്ത ഇടങ്ങളിലാണെന്നല്ലാതെ ജീവിത രീതികളിൽപ്പോലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല.
എന്നാൽ, കുറച്ചുനാളുകളായി നമുക്കിടയിൽ അവിശ്വാസത്തിന്റെ, സംശയത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടിരിക്കുന്നു. തോളിൽ കൈയിട്ട് ഒന്നിച്ച് നടന്നിരുന്നവർക്കിടയിൽ ഒരകൽച്ച. എന്തിനെന്ന് ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. എന്നാൽ, എന്തോ സംഭവിച്ചിരിക്കുന്നു. തെറ്റിദ്ധാരണക്കപ്പുറം ഒന്നുമല്ലത്. എങ്കിലും, ഒന്നുമില്ലെന്ന് പറഞ്ഞൊഴിയുകയല്ല, കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. .
‘യത്രവിശ്വം ഭവത്യേകനീഡം’-യാതൊരു സത്യദർശനത്തിലാണോ ലോകം മുഴുവൻ ഒരൊറ്റ കിളിക്കൂടായി, വീടായി അനുഭവപ്പെടുന്നത് ആ ദർശനമാണ് ഭാരതത്തിന്റെ ആത്മാവ്. ഈ ദർശനമാണ് ഈ രാജ്യത്തെ എക്കാലവും നയിച്ചിട്ടുള്ളത്. വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോർ തന്റെ വിശ്വഭാരതി സർവകലാശാലക്ക് ആദർശമുദ്ര ചാർത്തിയത് ഈ വാക്കുകൾ കൊണ്ടാണ്. നിരവധി വർഗീയ കലാപങ്ങൾക്കും ചോര ചൊരിച്ചിലിനുശേഷവും ഇന്ത്യയെ സംബന്ധിച്ച് ഇത് സത്യമാണ്. ഈ സത്യത്തിനേറ്റ മുറിവുകൾക്ക് പരിഹാരം കാണാനും ഇതൊരു തുടർ സത്യമാവാനും പലേ തൂവൽപക്ഷികൾ ഒന്നിച്ചിരുന്ന് പാടുന്ന ഒരു ചില്ലയൊരുക്കാനുമുള്ള സദുദ്യമത്തിന്റെ സാഫല്യമാണ് കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ (സി.സി.സി).
ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം 2007ൽ യൂറോപ്യൻ പാർലമെന്റിൽ സമാധാനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ ഉദ്ധരണി ഇവിടെ പ്രസക്തമാണ്.
‘എവിടെവിടെ, ഹൃദയങ്ങളിൽ
ധാർമികത കുടികൊള്ളുന്നുവോ,
അവിടെ സ്വഭാവദാർഢ്യത്തിന്റെ സൗന്ദര്യമുണ്ട്.
എവിടെവിടെ സ്വഭാവത്തിൽ
സൗന്ദര്യമുണ്ടോ,
അവിടവിടെ വീടുകളിൽ ഒരുമയുണ്ടാവും.
എവിടെയൊക്കെ വീടുകളിൽ ഒരുമയുണ്ടോ,
അവിടെയൊക്കെ, രാഷ്ട്രങ്ങളിൽ ക്രമവും
വ്യവസ്ഥയുമുണ്ടാവും.
എപ്പോൾ രാജ്യത്ത് ക്രമവും
വ്യവസ്ഥയുമുണ്ടാവുന്നോ,
അപ്പോൾ ലോകത്ത് സമാധാനം പുലരുന്നു.’
അത്തരത്തിൽ, ധാർമികതക്കും സമാധാനത്തിനും സാഹോദര്യത്തിനും ഒരുമക്കും കൂടിച്ചേരലിനുമായി, കേരള സമൂഹത്തിൽ വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്നവർ ഒരുമിച്ചിരുന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. ഈ മഹാദൗത്യത്തിന്റെ ഔദ്യോഗിക തുടക്കം ജൂലൈ ഒന്നിന് വൈകീട്ട് നാലു മണിക്ക് എറണാകുളം ടൗൺ ഹാളിൽ സമാധാന നൊബേൽ ജേതാവ് ദലൈലാമ നിർവഹിക്കുന്നു. ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനം നൂറുവർഷം മുമ്പ് ആലുവയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനു’മാണ് ഈ ഒത്തുചേരൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.