representational image

സ്വർണക്കള്ളക്കടത്ത് ഇല്ലാതാക്കാൻ

വിമാനത്താവളങ്ങളിൽനിന്ന് കള്ളക്കടത്ത് സ്വർണം പിടികൂടിയ വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമാണിപ്പോൾ. സ്വർണക്കടത്ത് ഇല്ലാതാകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഇവിടത്തെ സ്വർണവ്യാപാരി സമൂഹം തന്നെയാണ്. അതിനായി പല പ്രായോഗിക നിർദേശങ്ങളും വർഷാവർഷം സർക്കാറുകൾക്കു മുന്നിൽ സമർപ്പിക്കാറുമുണ്ട്.

പൊതുബജറ്റിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുവെക്കട്ടെ. സുപ്രധാന കാര്യം ഇതാണ്: സ്വർണക്കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തണമെങ്കിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കണം, അല്ലെങ്കിൽ പൂർണമായി ഒഴിവാക്കണം. നിലവിൽ 15 ശതമാനമാണ് ഇറക്കുമതി തീരുവ.

800-1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം അഞ്ചു ശതമാനത്തിലേക്ക് കുറച്ചാൽ 21,000 കോടി രൂപയോളമാണ് ലഭിക്കുക.

35-40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം ഗുണഫലങ്ങൾ താരതമ്യംചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ല. കള്ളക്കടത്തിൽ പിടിക്കപ്പെടുന്ന സ്വർണം കണ്ടുകെട്ടുകയും ഈ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ ജാമ്യമില്ല വകുപ്പ് ചേർത്ത് ജയിലിലടക്കുകയും ചെയ്താൽ സംഭവം താനേ ഇല്ലാതാകും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനം തീരുവയും നികുതിയും ആവശ്യമാണ് ( + 3 % GST). കറന്റ് അക്കൗണ്ട് കമ്മി (CAD) കുറക്കുന്നതിനും കറൻസിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഏർപ്പെടുത്തിയ ഈ നടപടികൾ കള്ളക്കടത്ത്, ഹവാല ഇടപാടുകൾ, സമാന്തര സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവക്കാണ് ആക്കംകൂട്ടിയത്.

ജി.എസ്.ടി നടപ്പാക്കൽ ജ്വല്ലറി വ്യവസായത്തെ നിയമവിധേയമാക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തിയതിനാൽ, അവശേഷിക്കുന്ന പ്രധാന തടസ്സം ഇറക്കുമതിയിലെ അമിതമായ നികുതിഘടനയാണ്. അതിനാൽ, ചരക്കുകളുടെ കാര്യക്ഷമമായ ഒരു ടൂ-വേ ട്രാൻസ്ഫർ കൊണ്ടുവരുന്നതിന്, അന്താരാഷ്ട്ര വിലകൾക്കൊപ്പം ആഭ്യന്തര വിലകൾ നേടുന്നതിനുള്ള നടപടികളും കൈക്കൊള്ളണം.

ഇത് വിജയകരമാകണമെങ്കിൽ അധിക നികുതികളും തീരുവകളും ലെവികളും നിർത്തലാക്കേണ്ടതുണ്ട്. സ്വർണ ഇറക്കുമതിക്കുള്ള ഡോളർ കരുതൽ ശേഖരത്തെ ആശ്രയിക്കുന്നത്, ഇന്ത്യൻ കറൻസിയിൽ സ്വർണത്തിനുള്ള പണമടക്കലിനുള്ള സംവിധാനം ഏർപ്പെടുത്തി അതുവഴി നികുതി ഇളവുകൾ, ടാക്സ് ബ്രേക്കുകൾ എന്നിവയും സർക്കാർ പ്രോത്സാഹിപ്പിക്കണം.

സ്വർണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും സ്വതന്ത്രമായോ കുറഞ്ഞ നിയന്ത്രണങ്ങളോടെയോ നടത്താൻ അനുവദിക്കുന്ന ഒരു സ്വതന്ത്ര വിപണിയിലേക്കുള്ള ക്രമാനുഗതമായ നീക്കത്തിന് ഇത് സഹായകമാകും. ഈ നടപടിയിലൂടെ ഇന്ത്യ ആഗോളവില നിശ്ചയിക്കുന്ന രാജ്യമായി മാറുമെന്നതിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങളിൽ ശതകോടികൾ കൂട്ടിച്ചേർക്കാനും കഴിയും.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷററും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമാണ് ലേഖകൻ

Tags:    
News Summary - To eliminate gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.