‘‘ഈ കറുത്ത ദിവസത്തിെൻറ വ്യഥകൾ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾക്ക് പെട്ടെന്നൊന്നും മറക്കാൻ സാധിക്കുന്നവയല്ല. അവർ ഭരണകൂടത്തിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനാണ് ഇളക്കം തട്ടിയിരിക്കുന്നത്. പുരോഗമന വീക്ഷണം പുലർത്തുന്ന ഇന്ത്യക്കാർ ഒന്നടങ്കം ഈ അതിക്രമത്തിൽ അതിയായി ദുഃഖിക്കുന്നു. ആത്മസംയമനത്തോടെ അവർ ഹൃദയങ്ങളിൽ സൂക്ഷിച്ച സ്വപ്നങ്ങളുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയാണിപ്പോൾ. പക്ഷേ, ചതഞ്ഞരഞ്ഞുപോയ സ്വപ്നങ്ങളുടെ ശ്ലഥാവശിഷ്ടങ്ങളിൽനിന്ന് ഇനിയൊരു മതേതര ഇന്ത്യ ഉയർന്നുവരുമോ? വരും എന്നു പറയാൻ പ്രത്യാശയുടെ നാളങ്ങളൊന്നും ഈ ഇരുട്ടിൽ അവശേഷിക്കുന്നില്ലല്ലോ’’- -അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ പശ്ചാത്തലത്തിൽ 1992 ഡിസംബർ ഏഴിന് ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നമ്മുടെ രാഷ്ട്ര ജീവിതത്തെ നെടുകെ പിളർത്തിയ ആ കറുത്ത സംഭവത്തിന് നാളെ കാൽ നൂറ്റാണ്ടാവുകയാണ്. ബാബരി മസ്ജിദ് തകർത്തത് സാർവദേശീയ തലത്തിൽതന്നെ പരിഷ്കൃത സമൂഹത്തിെൻറ കടുത്ത രോഷം ഏറ്റുവാങ്ങിയ നികൃഷ്ട ചെയ്തിയായിരുന്നു. എന്നാൽ, ബാബരി മസ്ജിദിെൻറ ചാരത്തിൽനിന്ന് കൂടുതൽ പുരോഗമനാത്മകമായ ഒരു ഇന്ത്യ പിറവിയെടുക്കുകയായിരുന്നില്ല. മറിച്ച്, കാൽ നൂറ്റാണ്ട് ആവുമ്പോഴേക്ക്, അതിെൻറ തകർച്ചക്ക് നേതൃത്വം നൽകിയ പ്രസ്ഥാനം രാഷ്ട്രീയാധികാരം നേടി കൂടുതൽ ആധികാരികത നേടിയിരിക്കുകയാണ്. അതായത്, ബാബരിയാനന്തര കാലം, കൂടുതൽ ആപത്കരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിച്ചിരിക്കുന്നത്. അതിനാൽ, ജനാധിപത്യ ശക്തികൾ കൂടുതൽ വ്യക്തതയോടെ സാഹചര്യങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
ബാബരി തകർച്ചയുടെ തൊട്ടുടനെയുണ്ടായ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം ഇന്നില്ല എന്നത് വസ്തുതയാണ്. അതേസമയം, മുമ്പ് പരിചയമില്ലാത്ത പല കാര്യങ്ങളും ഇന്ന് നടപ്പുശീലം പോലെയായിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. അതായത്, നാം അലർജിയോടെ പുറത്തുനിർത്തിയിരുന്ന വർഗീയ രാഷ്ട്രീയത്തിെൻറ വൃത്തികെട്ട രീതികൾ ഇന്ന് എതിർപ്പുകളൊന്നുമില്ലാതെ ആഘോഷിക്കപ്പെടുകയും ദൈനംദിന രാഷ്ട്ര ജീവിതത്തിെൻറ ഭാഗമായി മാറുകയും ചെയ്തിരിക്കുന്നു. വലതുപക്ഷ, വർഗീയ രാഷ്ട്രീയത്തിെൻറ പല രീതികളും സംസ്കാരത്തിെൻറയും ദേശീയതയുടെയും പേരിൽ പൊതുവത്കരിക്കപ്പെട്ടു എന്ന ദുരന്തത്തിനാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. നിഗൂഢ വഴികളിലൂടെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ കടന്നുവരവിനെ പുരോഗമനപക്ഷത്തുള്ളവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതിെൻറ സ്വാഭാവിക പരിണാമം മാത്രമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ ശക്തികളുടെ സമ്പൂർണമായ രാഷ്ട്രീയാധികാരം. അവർ രാഷ്ട്ര ശരീരത്തിെൻറ മുഴുവൻ അവയവങ്ങളെയും ഓരോന്നായി കൈപ്പിടിയിലൊതുക്കുമ്പോൾ മാത്രമാണ് ഈ നിഗൂഢ വഴികളെക്കുറിച്ച് പലരും തിരിച്ചറിയുന്നതുതന്നെ. കോൺഗ്രസ് ഭരണകാലത്ത് ടെലിവിഷനിലെ രാമായണ സീരിയലിലൂടെ, സൂക്ഷ്മതലത്തിൽ, രാമജന്മഭൂമി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുകയായിരുന്നല്ലോ സാംസ്കാരിക ഹിന്ദുത്വം ചെയ്തിരുന്നത്. ഒടുവിൽ, രാമജന്മഭൂമി പ്രസ്ഥാനം മൂർത്ത യാഥാർഥ്യമായി വില്ലുകുലച്ച് നിൽക്കുമ്പോൾ മാത്രമാണ് ആ സീരിയൽ എന്തുമാത്രം നിഗൂഢമായ രാഷ്ട്രീയ അജണ്ടയുടെ സാംസ്കാരിക രൂപമായിരുന്നുവെന്ന് മതേതര ഇന്ത്യ തിരിച്ചറിയുന്നത്. ഇന്ന്, തങ്ങളുടെ ൈകയിൽ വന്നുചേർന്നിരിക്കുന്ന രാഷ്ട്രീയ അധികാരത്തെ കൂടുതൽ ശക്തമായ സ്വേച്ഛാധിപത്യമായി പരിവർത്തിപ്പിക്കാൻ ദേശീയതയുടെ ബിംബങ്ങളെയും രൂപകങ്ങളെയുമാണ് ഹിന്ദുത്വം ഉപയോഗപ്പെടുത്തുന്നത്. പക്ഷേ, അത് തിരിച്ചറിയുന്നതിൽ ബാബരി പൂർവ കാലത്ത് സംഭവിച്ച അതേ പിഴവുതന്നെയാണ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്നത്. ദേശീയതയുടെയും തീവ്രവാദ വിരുദ്ധതയുടെയും പേരിൽ എന്ത് വിധ്വംസക അജണ്ടയും നടപ്പിലാക്കാൻ അതുവഴി ഹിന്ദുത്വ അധികാര ശക്തിക്ക് കഴിയുന്നു. രഹസ്യാന്വേഷണ, സൈനിക സംവിധാനങ്ങളെയാകമാനം ഈ ആവശ്യത്തിനായി മികവോടെ ഉപയോഗിക്കാൻ അവർക്ക് സാധിക്കുന്നുമുണ്ട്.
ബാബരി മസ്ജിദിെൻറ പതനവും തുടർന്നുണ്ടായ വർഗീയ അതിക്രമങ്ങളും നേരിട്ട് ബാധിച്ചത് മുസ്ലിം ന്യൂനപക്ഷത്തെയാണ് എന്നത് യാഥാർഥ്യമാണ്. അതേസമയം, ബാബരി തകർച്ച ഗുണാത്മകമായ പല തിരിച്ചറിവുകളും നേടിയെടുക്കാൻ മുസ്ലിം സമൂഹത്തെ പ്രാപ്തമാക്കിയിട്ടുണ്ട്. നിഗൂഢമായ രീതിയിൽ മുസ്ലിം യുവത്വത്തെ തീവ്രവാദത്തിലേക്ക് ആനയിക്കാൻ ഭരണകൂട എജൻസികൾതന്നെയും പലപ്പോഴും ശ്രമിച്ചപ്പോഴും അത്തരം ചതിക്കുഴികളിൽ വീണുപോകാതിരിക്കാൻ സമുദായം ശ്രദ്ധിച്ചിട്ടുണ്ട്. വൻ ദുരന്തങ്ങൾ പലപ്പോഴും സമുദായങ്ങളെ പിൻവാങ്ങൽ ചിന്തയിലേക്കും അപകടകരമായ വഴികളിലേക്കും നയിക്കും. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റിനിർത്തിയാൽ, ഒരു സമുദായം എന്ന നിലക്ക് ഇന്ത്യയിലെ മുസ്ലിം സമുദായം ഈ കെണിയിൽ വീണുപോയിട്ടില്ല എന്നത് ആഹ്ലാദകരമായ കാര്യമാണ്. ജനാധിപത്യ രാഷ്ട്രീയത്തിനകത്തുനിന്നുകൊണ്ട് കൂടുതൽ ഗുണാത്മക രീതിയിൽ ഇടപെടുന്നതിെൻറ രീതികൾ അവർ പതിയെയാണെങ്കിലും വികസിപ്പിക്കുന്നുണ്ട്. ബാബരിക്ക് മുമ്പുള്ള കാലത്തില്ലാത്ത പുതിയ ചലനങ്ങൾ അവർക്കിടയിലുണ്ട്. പുതിയ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ആശയങ്ങളും രൂപപ്പെടുന്നുണ്ട്. സമുദായം ബാബരിയിലോ അനുബന്ധ കലാപങ്ങളിലോ ഗുജറാത്തിലോ കുടുങ്ങിപ്പോകരുതെന്ന് വിചാരിക്കുന്ന, ഭാവനയുള്ള ചെറുപ്പം സമുദായത്തിെൻറ കൈമുതലാണ്. അവർക്ക് ആശകളും കാഴ്ചപ്പാടുകളുമുണ്ട്. പുതിയ വഴികൾ വെട്ടിത്തെളിക്കാൻ അവർക്ക് ആഗ്രഹങ്ങളുണ്ട്. പരമ്പരാഗത മതേതര രാഷ്ട്രീയ നേതൃത്വത്തെ മാത്രം ആശ്രയിക്കുന്നതിൽ കാര്യമില്ല എന്നവർ തിരിച്ചറിയുന്നുണ്ട്. അവർ അവരുടെ വഴികളെ കൂടുതൽ ഗുണാത്മകമായി വികസിപ്പിക്കുകയാണെങ്കിൽ നമ്മുടെ ജനാധിപത്യത്തെ അത് കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.