ജനാധിപത്യ ഹർത്താലിനുവേണ്ടി

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിെൻറ ഭാഗമായി ഉയർന്നുവന്ന സമരരൂപമാണ് ഹർത്താൽ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഒരു സമരരൂപമെന്ന നിലയിൽ ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹർ (മുഴുവൻ) താൽ (പൂട്ട്) എന്നീ ഹിന്ദി വാക്കുകളിൽനിന്നാണ് ഈ പ്രയോഗം രൂപപ്പെടുന്നത്. ഈ സമരരൂപത്തെ ജനകീയമാക്കുന്നതിൽ മഹാത്മാ ഗാന്ധിക്ക് വലിയ പങ്കുമുണ്ട്. ബ്രിട്ടീഷ് കൊള ോണിയൽ വാഴ്ചക്കെതിരായ ജനകീയ നിയമലംഘന പ്രസ്ഥാനത്തിെൻറ ഭാഗമായാണ് അത് വളരുന്നത്. മഹത്തായ ലക്ഷ്യങ്ങളോടെ തുട ങ്ങിയ ആ സമരരൂപം ഇന്ന് വലിയൊരു തമാശയായി മാറിയിട്ടുണ്ട്. മലയാളികളുടെ ദേശീയ ആഘോഷമെന്ന പദവി ഇപ്പോൾ ഹർത്താലിന് വന്നുചേർന്നിട്ടുമുണ്ട്. ഹർത്താൽ തലേന്ന് വൈകുന്നേരം കോഴിക്കടകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും അനുഭവപ്പെ ടുന്ന തിരക്കു മാത്രം മതി, മലയാളികൾ ഹർത്താലിനെ എങ്ങനെയെടുക്കുന്നുവെന്ന് മനസ്സിലാക്കാൻ.

ഹർത്താലിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും വ്യക്തികളും ധാരാളമുണ്ട്. രസകരമായ കാര്യം, ഗാന്ധിയന്മാരാണ് ഹർത്താൽവിരുദ്ധ പ്രചാരണത്തിെൻറ മുന്നിലുള്ളത് എന്നതാണ്. ഗാന്ധിജി ജനകീയവത്കരിച്ച ഒരു സമരത്തിനെതിരായ പ്രചാരണത്തിെൻറ നേതൃസ്ഥാനം ഗാന്ധിയന്മാർക്ക് വന്നുചേർന്നത് ചരിത്രത്തിെൻറ കുസൃതിയായി കാണാം. ഹർത്താൽവിരുദ്ധ പ്രചാരണത്തിന് അരാഷ്ട്രീയതയുടെ മാനവുമുണ്ട്. ജനകീയ ചെറുത്തുനിൽപുകൾക്കെതിരെ നിലപാടെടുക്കുന്ന അരാഷ്ട്രീയവാദികൾ ഹർത്താലിനെതിരാണ്. ഹർത്താൽ നിരോധിക്കുക എന്ന ആശയം അതിനാൽതന്നെ, പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നിരാകരിക്കുന്ന ഭരണകൂട നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽതന്നെ, നിലപാടുകളിൽ രാഷ്ട്രീയ കണിശത വേണമെന്ന് വിചാരിക്കുന്നവർ ഹർത്താൽവിരുദ്ധരുടെ വാദങ്ങളെ തള്ളിക്കളയാറാണ് പതിവ്. അതേസമയം, ഒരുജനകീയസമരമുറ അത്യന്തം വഷളായ പശ്ചാത്തലത്തിൽ ഹർത്താൽവിരുദ്ധ നിലപാടുകൾക്ക് പ്രാധാന്യം ലഭിച്ചുവരുകയും ചെയ്യുന്നുണ്ട്.

പലതരം നഷ്ടക്കണക്കുകളാണ് ഹർത്താൽവിരുദ്ധർ സാധാരണ ഗതിയിൽ മുന്നോട്ടുവെക്കാറുള്ള ഒരു കാര്യം. സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥക്ക് 200 കോടി രൂപയുടെ നഷ്ടം വരുത്തുന്നുവെന്നാണ് സാമാന്യമായുള്ള ഒരു കണക്ക്. ഹർത്താൽ ദിനത്തിലെ കച്ചവടത്തിലെ നഷ്ടവും മറ്റും വെച്ചാണ് ഇങ്ങനെയൊരു കണക്ക് വരുന്നത് എന്നു തോന്നുന്നു. എന്നാൽ, ഇതിന് ഒരു മറുവശവും ചൂണ്ടിക്കാട്ടാനാവും. അതായത്, ഹർത്താൽ ദിനത്തിൽ നടക്കേണ്ട ബിസിനസ് അതിെൻറ തലേദിവസവും പിറ്റേദിവസവുമായി നടക്കും. ഒരു ദിവസം കട തുറക്കാതെതന്നെ ലഭിക്കേണ്ട കച്ചവടം നടക്കുമെന്നർഥം. അതിനാൽതന്നെ വ്യാപാരികൾക്ക് ഹർത്താലിനോട് താൽപര്യമുണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനങ്ങൾ നിരത്തിലിറങ്ങാത്തത് കാരണം വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് ഒരു ദിവസത്തേക്കെങ്കിലും കുറവു വരുന്നു. അങ്ങനെ നോക്കുമ്പോൾ പരിസ്ഥിതിവാദികൾക്കും ഹർത്താൽ ഇഷ്ടപ്പെടാനിടയുണ്ട്. അതായത്, ഹർത്താൽവിരുദ്ധർ ഉന്നയിക്കുന്ന വാദങ്ങൾക്ക് ചില മറുവശങ്ങളുമുണ്ട്. പക്ഷേ, ഇപ്പറഞ്ഞതെല്ലാം മുൻകൂറായി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്കേ ബാധകമാവൂ. കഴിഞ്ഞ മാസം ബി.ജെ.പിക്കാർ നടപ്പാക്കിയതു മാതിരിയുള്ള നട്ടപ്പാതിര ഹർത്താൽ വന്നാൽ എല്ലാവരും കുഴങ്ങിയതുതന്നെ.

ഡിസംബർ 14ന് ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലാണ് പ്രസ്തുത വിഷയത്തെ വീണ്ടും ആലോചനകളിലേക്കു കൊണ്ടുവന്നത്. ആ ഹർത്താലിനെക്കുറിച്ച് ഈ കോളത്തിൽ മുമ്പ് എഴുതിയതാണ്. ജീവിതം മടുത്ത ഒരു മധ്യവയസ്കൻ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതിെൻറ പേരിലാണ് ആ ഹർത്താൽ നടന്നത്. ടെലിവിഷനിൽ അന്തിച്ചർച്ചക്ക് വന്നിരുന്ന് ആരെയും അതിശയിപ്പിക്കുന്ന വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്ന നേതാക്കളെക്കൊണ്ട് സമ്പന്നമായ പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പി. േട്രാളർമാരുടെ ഇഷ്ടവിഭവവുമാണവർ. അവരുടെ കർമത്തിലും വിഡ്ഢിത്തങ്ങൾ തുടർച്ചയായി വരുന്നതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, തമാശക്കപ്പുറം, പ്രസ്തുത ഹർത്താൽ, ഹർത്താലിനെക്കുറിച്ച ഗൗരവപ്പെട്ട ചിന്തകൾ സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്.

വിവിധ വ്യാപാരി വ്യവസായി സംഘടനകൾ ഡിസംബർ 20ന് കോഴിക്കോട് യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ബേക്കറി, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്, പെേട്രാളിയം ഡീലേഴ്സ്, ബസ് ഓപറേറ്റർമാർ, ചേംബർ ഓഫ് കോമേഴ്സ്, ഫിലിം ഡിസ്ട്രിബ്യൂഷൻ, ആശുപത്രി, ടാക്സി, ലോറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 32 സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ഡിസംബർ 18ന് കൊച്ചിയിൽ ചേർന്ന യോഗത്തിെൻറ തുടർച്ചയായാണ് ഈ യോഗവും നടന്നത്. 2019 ഹർത്താൽവിരുദ്ധ വർഷമായി ആചരിക്കാനാണ് അവരുടെ തീരുമാനം. എല്ലാ ജില്ലകളിലും ഹർത്താൽവിരുദ്ധ കൺവെൻഷൻ നടത്തും. ഹർത്താൽ ആഹ്വാനം കേൾക്കുമ്പോഴേക്ക് ഷട്ടറുകൾ താഴ്ത്തുന്ന പരിപാടി നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഹർത്താൽ ആഹ്വാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു അവർ. ഈ തീരുമാനങ്ങൾ നടപ്പാവുകയാണെങ്കിൽ ഹർത്താലിനെ ഉപജീവിച്ച് കഴിഞ്ഞുപോരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ബുദ്ധിമുട്ടാവും.

ജനാധിപത്യത്തിലെ ഒരു സാധ്യതയാണ് ഹർത്താൽ അടക്കമുള്ള സമരങ്ങൾ. അതിനെ നിയമംമൂലം നിരോധിക്കുന്നത് ഗുണംചെയ്യില്ല. മുമ്പ് ബന്ദ് നിരോധിക്കപ്പെട്ടപ്പോഴാണ് ഹർത്താൽ സജീവമായത്. അതേസമയം, ഹർത്താൽ ഒരു ജനാധിപത്യ സമരരൂപമാണെന്നിരിക്കെ, അതിനോട് നിസ്സഹകരിക്കാനുള്ള ജനാധിപത്യസാധ്യതയും നിലനിൽക്കേണ്ടതുണ്ട്. ഹർത്താലിനെ കൂടുതൽ ജനാധിപത്യവത്കരിക്കാൻ വ്യാപാരി സംഘടനകളുടെ നീക്കം നിമിത്തമാകുമെന്ന് പ്രതീക്ഷിക്കുക.

Tags:    
News Summary - Democratic Harthal - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-19 01:00 GMT