ഫാഷിസചങ്ങാത്തം പുതിയ കാര്യമല്ല

ഈ ഹിജാബ് വിരുദ്ധ രാഷ്ട്രീയം വർഗീയവും ലിംഗാധിപത്യപരവുമാണ്. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യത്തിന്റെ അടയാളമാണ് പർദയെന്ന് ലിബറലുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. അത് അങ്ങനെയായിരിക്കാം, നാം അതിനെ ഏതെങ്കിലും വിധേന അഭിസംബോധന ചെയ്യുകയും വേണം. പക്ഷേ, ഏതു സന്ദർഭത്തിലാണ് ആരാണ് ആ വാദം ഉന്നയിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടത് അതിപ്രധാനമാണ്.

സ്ത്രീകളെ അടിച്ചമർത്തുന്നത് ഉയർത്തിക്കാണിക്കാൻ യൂറോപ്യന്മാർ മൂടുപടത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ഫ്രഞ്ച് തത്ത്വചിന്തകനായ എറ്റിയെൻ ബാലിബാർ വാദിക്കുന്നു. ഇതിനോടകംതന്നെ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തെ മൊത്തത്തിൽ ആക്രമിക്കാനുള്ള ഒരു അധികമാർഗമായി ഈ ഉപകരണവത്കരണം വർത്തിക്കുന്നു.

അത്തരം വാചകമടികൾ നിരത്തുന്നതാവട്ടെ, സ്വന്തം സമൂഹത്തിലെ തിന്മകളെക്കുറിച്ച് മൗനം അവലംബിക്കുന്ന ഭൂരിപക്ഷമാണ്. മുസ്ലിംവിരുദ്ധ ഉപകരണവത്കരണത്തിന്റെ ഈ വശമാണ് ഇന്ത്യൻ ലിബറൽ വർഗത്തിലെ ഒരു വിഭാഗത്തെ ഹിന്ദുത്വ ക്യാമ്പ് വിരിച്ചുവെച്ച ഹിജാബ് വിരുദ്ധ കെണിയിലേക്ക് എത്തിക്കുന്നത്.

ഹിജാബ് പോലൊരു വിഷയത്തെ ദേശീയ ആശങ്ക വേണ്ട ഒരു വിഷയമെന്ന മട്ടിൽ, അതും ബലപ്രയോഗത്തിലൂടെ പൊടുന്നനെ ഊതിപ്പെരുപ്പിച്ചതിൽനിന്ന് ഇന്ത്യൻ മുസ്ലിംകളെ അക്രമാസക്തമായ ഭീഷണിയും സാമൂഹിക-നിയമപരമായ ധാർമികതയും ഇടകലർത്തി അപമുസ്ലിംവത്കരിക്കാനുള്ള ആസൂത്രിതമായ വഞ്ചനാനീക്കം പുരോഗമിക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

ഭരണകൂടത്തിന്റെ പൂർണ അനുമതിയുള്ള, മതേതരത്വ വിരുദ്ധരായവരുമായ ഒരു കൂട്ടം ആളുകളാണ് ഹിജാബ് വിരുദ്ധ വാദം പ്രധാനമായും വിഭാഗീയ പശ്ചാത്തലത്തിൽ ഉന്നയിക്കുന്നത്. എന്നിരുന്നാലും, ഈ നിർണായക സാഹചര്യത്തിനു പുറത്ത് സംസാരിക്കുന്ന നിരവധി ലിബറൽ ശബ്ദങ്ങൾ നാം കാണുന്നു. മുഴുവൻ കാര്യങ്ങളെയും രണ്ടു തുല്യ വശങ്ങളുടെ പോരാട്ടമായി സമീകരിച്ചാണ് അവരീ വിഷയത്തെ സമീപിക്കുന്നത്.

സാംസ്കാരിക ഭൂരിപക്ഷവാദത്തിൽനിന്ന് മത്സരവർഗീയതയിലേക്ക് പ്രശ്നത്തെ കേന്ദ്രീകരിപ്പിക്കുക വഴി ഹിന്ദുത്വ അജണ്ടയെ കൂടുതൽ സാധൂകരിക്കലാണ് ഇതുവഴി സംഭവിക്കുന്നത്. ഉദാഹരണത്തിന്, പ്രശസ്ത ടി.വി മാധ്യമപ്രവർത്തകൻ, രാജ്ദീപ് സർദേശായി, 'ഒരു പക്ഷപാത ഭരണകൂടത്തിന്റെ പിന്തുണയുള്ള തെരുവുതെമ്മാടിത്തത്തെ' അപലപിച്ചുകൊണ്ട്, 'മതചിഹ്നങ്ങളുടെ യുദ്ധത്തിൽ നമ്മെ കുടുക്കാൻ ആഗ്രഹിക്കുന്ന മതമൗലികവാദികൾ എല്ലാ മതങ്ങളിലും ഉണ്ട്' എന്ന് അഭിപ്രായപ്പെടുന്നു.

വൈ ഐ ആം എ ലിബറൽ എന്ന തന്റെ പുസ്‌തകത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്‌ത് മാധ്യമപ്രവർത്തക സാഗരിക ഘോഷും സമാനമായ ഒരു നിരീക്ഷണം നടത്തി. ''ഹിന്ദു വലതുപക്ഷത്തിനും മുസ്ലിം വലതുപക്ഷത്തിനും ഇടയിലുള്ള ഒരു കാലാൾ ആകാൻ താൻ വിസമ്മതിക്കുന്നു'' എന്ന് സാമൂഹിക പ്രവർത്തക ശബ്നം ഹശ്മി ട്വീറ്റ് ചെയ്തു.

കൂടാതെ, ഈ ലിബറലുകൾ 'പുരോഗമനപരമായ' ഹിജാബ് വിരുദ്ധ വാദം രൂപപ്പെടുത്തുന്ന രീതിക്ക് പാശ്ചാത്യേതര സമൂഹങ്ങളിലെ കൊളോണിയൽ വാദത്തിന് സമാനമായ ഒരു നാഗരിക തത്ത്വമുണ്ട്. ന്യൂനപക്ഷങ്ങളുടെ സാമൂഹിക പരിഷ്കർത്താക്കളായും ആധുനികതയുടെ പ്രവാചകന്മാരായും സ്വയം സങ്കൽപിക്കുന്ന ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള ലിബറലുകളുടെ കാര്യത്തിൽ ഏതു സാഹചര്യത്തിലായാലും ശരി ഇത് ശരിക്കും സത്യമാണ്, പർദയിൽനിന്നാവട്ടെ, മുത്തലാഖിന്റെ പിടിയിൽനിന്നാവട്ടെ മുസ്ലിം സ്ത്രീകളെ 'വിമോചിപ്പിക്കാനുള്ള' ഒരു പൊതുപ്രേരണ മുഖ്യധാരാ ഹിന്ദുത്വ ഗൂഢസംഘവുമായി അവർ പങ്കിടുന്നു.

'കർണാടകയിലെ ഹിജാബ്-കാവി സ്കാർഫ് തർക്കം ആധുനികതയുടെയും ലിബറലിസത്തിന്റെയും മികച്ച സ്വരങ്ങളെപ്പോലും യുവജനങ്ങളെ മൂടിവെക്കുന്ന പിന്തിരിപ്പൻ സമ്പ്രദായത്തെ പ്രതിരോധിക്കാൻ നിർബന്ധിതരാക്കുന്നതിലെ വിഷമം' പ്രമുഖ മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്ത ദ പ്രിൻറിലെ തന്റെ 50 വാക്കുള്ള എഡിറ്റോറിയലിൽ കുറിച്ചിട്ടു.

ഇന്ത്യൻ സ്ത്രീകൾ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെടുന്നത് അസംബന്ധമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിലെ കോളമിസ്റ്റ് തവ്‌ലീൻ സിങ്ങിന്റെ കണ്ടെത്തൽ. 'മുസ്ലിം സ്ത്രീകളിലെ നിർബന്ധിത പർദ സമ്പ്രദായം' ഹിന്ദുക്കളിലെ സാമൂഹിക തിന്മകളേക്കാൾ അപ്പുറമാണെന്ന് ഡോ. ബി.ആർ. അംബേദ്കറെ ഉദ്ധരിച്ച് രാമചന്ദ്ര ഗുഹ 2018ൽ നടത്തിയ ട്വീറ്റുകൾ നിരവധി ലിബറലുകൾ വീണ്ടും പ്രചരിപ്പിച്ചു. 2018 മാർച്ചിലെ ദി ഇന്ത്യൻ എക്സ്പ്രസിന്റെ കോളത്തിൽ, ബുർഖയെ ത്രിശൂലവുമായി താരതമ്യപ്പെടുത്തിയ രാമചന്ദ്ര ഗുഹ അത് 'വിശ്വാസത്തിന്റെ ഏറ്റവും പിന്തിരിപ്പൻ, വിപരീത വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വാദിച്ചിരുന്നു.

ബുർഖ, നിഖാബ് അല്ലെങ്കിൽ ഹിജാബ് എന്നിവയെക്കുറിച്ചുള്ള അതിശയോക്തിപരമായ അപലപനം ആധുനിക ലിബറൽ ചിന്തയുടെ ഒരു പ്രധാന ഘടകമായ ധാർമികമേൽക്കോയ്മയുടെ ഒരു പ്രത്യേക ബോധത്തിൽനിന്ന് ഉടലെടുക്കുന്നതാണ്. വ്യക്തമായി പറഞ്ഞാൽ, പുരുഷാധിപത്യ സാമൂഹിക മാനദണ്ഡങ്ങളിലെ ലിബറൽ വിമർശനത്തിൽ സ്വാഭാവികമായി തെറ്റൊന്നുമില്ല, എന്നാൽ, ഇന്നത്തെ ഇന്ത്യ പോലെയുള്ള ഭൂരിപക്ഷവാദത്തിന്റെ അസമമായ ഒരു പശ്ചാത്തലത്തിൽ നടത്തുമ്പോൾ, അത് മുസ്ലിംകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കുമേൽ ഒരു വടിയായി ഉപയോഗിക്കപ്പെടുന്നു.

'ആധുനിക ലിബറലുകളുടെ' ഹിജാബിനെക്കുറിച്ചുള്ള വിമർശനം പരിമിതമായ വീക്ഷണത്തിൽനിന്നാണ് ഉണ്ടാകുന്നത്, പ്രത്യേകതരം മുസ്ലിം മാതൃക മാത്രമേ അവരുടെ മുഖ്യധാരാ വ്യവഹാരത്തിൽ സ്വീകാര്യമാകൂ. 'നല്ല മുസ്ലിം, ചീത്ത മുസ്ലിം' എന്ന ഓറിയന്റലിസ്റ്റ് ബൈനറിയിലാണ് ഈ വീക്ഷണം പ്രവർത്തിക്കുന്നത്, അതുപ്രകാരം ഹിജാബ് ധരിക്കുന്നത് മോശവും പുരോഗതിക്ക് വിരുദ്ധവുമാണെന്നും അത് ഒഴിവാക്കുന്നത് 'ആധുനികം' അല്ലെങ്കിൽ 'പുരോഗമനേച്ഛു' ആണെന്നും കണക്കാക്കപ്പെടുന്നു.

ഈ ലിബറൽകുരുക്ക് ഹിജാബിനെ വ്യാഖ്യാനിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ അവ്യക്തമാക്കുന്നു, പ്രത്യേകിച്ചും അത് സ്വമേധയാ ധരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്ന്.സാനിയ മറിയം എന്ന മുസ്ലിം വിദ്യാർഥിനി രാമചന്ദ്ര ഗുഹക്ക് മറുപടിയായി എഴുതിയതുപോലെ, മുസ്ലിംനസ്സിന്റെ വിവിധ മുഖങ്ങളുമായി ഇടപഴകാത്ത, മുസ്ലിം സമൂഹത്തിനുള്ളിലെ അസംഖ്യം ജീവിതരീതികളെ അംഗീകരിക്കാനുള്ള താൽപര്യമില്ലായ്മയിൽനിന്നാണ് ഹിജാബിനെക്കുറിച്ചുള്ള അത്തരമൊരു വീക്ഷണം ഉണ്ടാകുന്നത്.

വിഭാഗീയ അജണ്ടയുമായുള്ള ലിബറൽ ചിന്തയുടെ ഈ യോജിപ്പ് അതിശയകരമായി തോന്നുമെങ്കിലും, അത് ചരിത്രത്തിൽ പുതുതല്ല. ഫാഷിസ്റ്റ് രാഷ്ട്രീയവും ലിബറൽ രാഷ്ട്രീയവും മുൻകാലങ്ങളിലും സ്വേച്ഛാധിപത്യ രാഷ്ട്രീയവുമായി ജൈവബന്ധം പങ്കിട്ടിട്ടുണ്ട്.

കടപ്പാട്: scroll.in

Tags:    
News Summary - Fascist friendship is nothing new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.