ചിത്രം തെളിഞ്ഞു, ഇനി കേരളം തിളക്കും

തിരുവനന്തപുരം: നിയമസഭാ പോരിന് ചിത്രം തെളിഞ്ഞു. ആദ്യം ലീഗും പിന്നെ ഇടതുമുന്നണിയും കളംനിറഞ്ഞു. കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥികളുമായി. ഏതാണ്ടെല്ലാ മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് തീക്ഷ്ണതയിലേക്ക്.  ജനവിധിക്ക് 40 നാള്‍ ബാക്കി. 75 ദിവസം വൈകി വോട്ടെടുപ്പ്  തീരുമാനിച്ചതോടെ മുന്നണികളും പാര്‍ട്ടികളും ചര്‍ച്ചകളില്‍ ഇഴഞ്ഞു. അധികം കിട്ടിയ സമയം സ്ഥാനാര്‍ഥികളെക്കുറിച്ച് തര്‍ക്കിച്ച് തീര്‍ത്തു.

കോണ്‍ഗ്രസിന്‍െറ മൂന്നും ജനതാദളിന്‍െറ ഏഴും ആര്‍.എസ്.പിയുടെയും ജേക്കബ് ഗ്രൂപ്പിന്‍െറയും ഓരോ സീറ്റിലുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വരാനുള്ളത്. ബുധനാഴ്ചയോടെ ഇവരും രംഗത്തിറങ്ങിയേക്കും. ഇടതുമുന്നണിയുടെ തേരാളികള്‍ 140 മണ്ഡലങ്ങളിലും പ്രചാരണം തുടങ്ങി. ഏപ്രില്‍ 22 മുതലാണ് പത്രിക സമര്‍പ്പണം. വോട്ടെടുപ്പ് മേയ് 16നും.

തെരഞ്ഞെടുപ്പിനു  തൊട്ടുമുമ്പ് പാര്‍ട്ടിയും മുന്നണിയും വിട്ട് എതിര്‍ചേരിയിലേക്ക് ചേക്കേറുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പാണ് ആദ്യം യു.ഡി.എഫ് വിട്ടത്. പിന്നാലെ പി.സി. ജോര്‍ജ് പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിന് മറുമുന്നണിയിലേക്ക് നീങ്ങി. തുടര്‍ന്ന് ആര്‍.എസ്.പി വിട്ട് കോവൂര്‍ കുഞ്ഞുമോന്‍െറ പോക്ക്. ഒടുവില്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ പഴയ ജോസഫ് ഗ്രൂപ്പുകാര്‍  ജനാധിപത്യ കേരള കോണ്‍ഗ്രസിനും രൂപം നല്‍കി.

ഇതിനിടയില്‍ ജെ.എസ്.എസിലെ ഗൗരിയമ്മയും സി.എം.പിയിലെ ഒരു വിഭാഗവും യു.ഡി.എഫ് വിട്ടിരുന്നു. ഇവയൊന്നും ഒൗദ്യോഗികമായി ഇടതുമുന്നണിയില്‍ ഉള്‍പ്പെട്ടില്ളെങ്കിലും സഹകരിക്കുന്ന പാര്‍ട്ടികളായി മാറി. എന്നാല്‍ പി.സി. ജോര്‍ജിന് ഇടതുമുന്നണി സീറ്റ് കൊടുത്തില്ല. കേരള കോണ്‍ഗ്രസ് ബി ഒരു സീറ്റിലൊതുങ്ങി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റ് കിട്ടി. കോവൂര്‍ കുഞ്ഞുമോന് പഴയ കുന്നത്തൂര്‍ തന്നെ കിട്ടി.

ഇടതുമുന്നണിയില്‍നിന്ന് മറുകണ്ടം ചാടിയത് കേരള കോണ്‍ഗ്രസ് സ്കറിയ ഗ്രൂപ്പിലെ വി. സുരേന്ദ്രന്‍ പിള്ള. തിരുവനന്തപുരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹം തഴയപ്പെട്ടു. സ്കറിയാ തോമസ് വിഭാഗം ഒരു സീറ്റിലൊതുങ്ങി. സുരേന്ദ്രന്‍പിള്ള ജനതാദള്‍ എസിലേക്കും പോയി. അദ്ദേഹം നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് കേള്‍വി. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിന്‍െറ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്. അക്കൗണ്ട്  തുറക്കുമെന്ന അവകാശവാദം പതിവുപോലെ ബി.ജെ.പി ഉന്നയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.