സുധീരനോട് പറഞ്ഞില്ല; ബാബുവിന്‍െറ രാജി കോണ്‍ഗ്രസില്‍ പുകയുന്നു

കൊച്ചി: വിവാദത്തിന് നില്‍ക്കാതെ മന്ത്രിപദം രാജിവെച്ചതിലൂടെ കെ. ബാബു സര്‍ക്കാറിനെ മുള്‍മുനയില്‍നിന്ന് രക്ഷിച്ചെങ്കിലും രാജിയുടെ ആഘാതം കോണ്‍ഗ്രസില്‍ പുകയുന്നു. മന്ത്രിസഭയിലെ കോണ്‍ഗ്രസ് അംഗത്തിന്‍െറ രാജി കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിക്കാതെയെന്നതും അറിയിക്കേണ്ട ആവശ്യമില്ളെന്ന ബാബുവിന്‍െറ നിലപാടുമാണ് ചൂടേറിയ ചര്‍ച്ച. അതേസമയം, തന്‍െറ രാജിയുടെ ക്രെഡിറ്റും സുധീരന്‍ സ്വന്തമാക്കാന്‍ ശ്രമിച്ചെന്നാണ് ബാബുവിന്‍െറ നിലപാട്.

ബാബുവിനെ സമ്മര്‍ദത്തിലാക്കാന്‍ സുധീരന്‍ നീക്കം നടത്തിയെന്നാണ് എ വിഭാഗത്തിന്‍െറ ആക്ഷേപം. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതെന്ന് സുധീരന്‍ പരസ്യമായി പ്രതികരിച്ചതാണ് ബാബുവിനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യനിരോധവുമായി ബന്ധപ്പെട്ടും മറ്റും തന്നെയും സര്‍ക്കാറിനെയും നേരത്തേയും പ്രതിക്കൂട്ടിലാക്കിയിട്ടുള്ള സുധീരന്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ താന്‍ തുടരില്ളെന്ന് നിലപാടെടുത്തിരുന്നത് പോലും കണക്കിലെടുക്കാതെ ഇവിടെയും സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റപ്പെടുത്തല്‍.

കോടതിയിലെ വിജിലന്‍സിന്‍െറ മോശം പ്രകടനത്തിന്് പിന്നില്‍ ഐ വിഭാഗത്തിന്‍െറ താല്‍പര്യമുണ്ടെന്ന് എ ഗ്രൂപ് സംശയിക്കുന്നു. വിജിലന്‍സിന്‍െറ വീഴ്ചയെച്ചൊല്ലി എ-ഐ വിഭാഗം നേതാക്കള്‍ക്കിടയിലും അതൃപ്തി പ്രകടമാണ്. ഈ സാഹചര്യത്തിലാണ് രാജിയില്‍ ആലോചിച്ച് തീരുമാനമെന്ന മുഖ്യമന്ത്രിയുടെ നിലപാട്.

അതേസമയം, കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിക്കാതെ ബാബു രാജിവെച്ചത് ഹൈകമാന്‍ഡ് ഇടപെട്ടുണ്ടാക്കിയ ധാരണക്കും ഐക്യത്തിനും തുരങ്കംവെക്കുന്ന നടപടിയായെന്ന അഭിപ്രായമാണ് സുധീരന്‍ പക്ഷം ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയോട് ആലോചിച്ചും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് പറഞ്ഞും ബാബു, എറണാകുളത്ത് രാജി പ്രഖ്യാപിക്കുമ്പോള്‍ സുധീരന്‍ തൊട്ടടുത്ത് ഗെസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. എന്നാല്‍, അറിയിക്കുകപോലും ഉണ്ടായില്ല. സുധീരന് ഇതില്‍ തീര്‍ത്തും അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് പ്രകടിപ്പിച്ചതായാണ് സൂചന.

മന്ത്രിയെന്നനിലയില്‍ രാജിക്കത്ത് നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്, അല്ലാതെ കെ.പി.സി.സി പ്രസിഡന്‍റിനല്ളെന്നാണ് സുധീരനെ അറിയിക്കാതെ രാജിക്കത്ത് നല്‍കിയതിനെക്കുറിച്ച് ബാബുവിന്‍െറ പ്രതികരണം. പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവെക്കുമ്പോള്‍ മാത്രം പ്രസിഡന്‍റിനെ കണ്ടാല്‍ മതി. വി.എം. സുധീരന്‍ ഗെസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും ബാബു വ്യക്തമാക്കുന്നു.

എന്നാല്‍, സുധീരന്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. മദ്യനിരോധവുമായി ബന്ധപ്പെട്ട് താനെടുത്ത നിലപാടുകളിലെ പ്രതിഷേധമാണ് ബാബുവിന്‍െറ പെരുമാറ്റത്തിന് പിന്നിലെന്നാണ് അദ്ദേഹത്തോടുത്ത വൃത്തങ്ങള്‍ കരുതുന്നത്. വിജിലന്‍സ് കോടതിവിധിയെക്കുറിച്ച പ്രതികരണത്തില്‍ ചൊടിക്കാന്‍ തക്ക ഒന്നുമില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ പരാമര്‍ശം വിജിലന്‍സിനെതിരെ വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ ഐ ഗ്രൂപ് താല്‍പര്യമുണ്ടെന്ന ബലമായ സംശയം എ വിഭാഗത്തിനുണ്ട്.  വിജിലന്‍സ് കോടതിയുടെ രൂക്ഷ പരാമര്‍ശത്തിലേക്ക് എത്തിച്ചതില്‍ വിജിലന്‍സിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുള്ളതായി എ ഗ്രൂപ് വിലയിരുത്തുന്നു.

അന്വേഷണപുരോഗതി റിപ്പോര്‍ട്ടെങ്കിലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ ഇത്രത്തോളം എത്തില്ലായിരുന്നെന്നാണ് അവരുടെ അവകാശവാദം. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയോടും ഐ വിഭാഗത്തോടുമുള്ള അതൃപ്തി അവര്‍ മറച്ചുവെക്കുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യ വിഴുപ്പലക്കലിലേക്ക് പോകില്ല. അതേസമയം, സ്ഥാനാര്‍ഥി ചര്‍ച്ചകളിലടക്കം വിഷയം പുകയുമെന്ന് ഉറപ്പ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.