എ ഗ്രൂപ് ലക്ഷ്യം സുധീരന്‍െറ കസേര

ന്യൂഡല്‍ഹി: നേതൃപരമായ പിന്മാറ്റം ഹൈകമാന്‍ഡിനെ അറിയിച്ച ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം എ ഗ്രൂപ്പിന് കെ.പി.സി.സി പ്രസിഡന്‍റ് കസേര ലഭ്യമാക്കുക എന്നതാണ്. നേതൃമാറ്റത്തിന് ഹൈകമാന്‍ഡ് തയാറാകാത്ത സാഹചര്യത്തില്‍, തന്‍െറ പിന്മാറ്റ നിലപാടിലൂടെ വ്യക്തമായ സന്ദേശം കൈമാറുകയാണ് ഉമ്മന്‍ ചാണ്ടി. വി.എം. സുധീരനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് തിടുക്കത്തില്‍ മാറ്റാന്‍ കഴിയില്ളെങ്കിലും വിപുല ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ ആവശ്യം ശക്തമായി ഉയരും. അതുവഴി ഹൈകമാന്‍ഡില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ കരുതുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ് പ്രതിനിധിയായ രമേശ് ചെന്നിത്തല നേടിയിരിക്കെ, ഗ്രൂപ് സമവാക്യ പ്രകാരം കെ.പി.സി.സി പ്രസിഡന്‍റ് കസേരയില്‍ അവകാശമുന്നയിക്കുകയാണ് എ ഗ്രൂപ് ചെയ്യുന്നത്. സുധീരനെ പുറന്തള്ളണമെന്ന കാര്യത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍, ഹൈകമാന്‍ഡിന്‍െറ കൈത്താങ്ങാണ് തടസ്സം. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം വിശ്വസ്തരെ ഏല്‍പിച്ച് തന്‍െറ ഭാവിയും ഭദ്രമാക്കാന്‍ ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നു. ഇന്നത്തെ നിലക്ക് മുന്നോട്ടുപോയാല്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല സ്വാഭാവിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. സുധീരനെ മാറ്റാന്‍ കഴിഞ്ഞില്ളെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസിലെ റോള്‍ കൂടുതല്‍ കുറഞ്ഞുവരുകയും ചെയ്യും. സുധീരനെ മാറ്റണമെന്ന ഒറ്റ അജണ്ടയുമായി സുധാകരന്‍, സോണിയയെ കണ്ടത് വരാനിരിക്കുന്ന പടപ്പുറപ്പാടിന്‍െറ ലക്ഷണമാണ്.

സുധീരനെ മാറ്റണമെന്ന് സുധാകരന്‍ സോണിയയോട്
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിലെ പോര് തീര്‍ക്കാനുള്ള ശ്രമത്തില്‍ മുതിര്‍ന്ന നേതാക്കളെ ഹൈകമാന്‍ഡ് ഡല്‍ഹിക്കു വിളിച്ചതിനിടെ, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ മാറ്റണമെന്ന് കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍ കഴിഞ്ഞില്ളെന്നും പ്രചാരണത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി സംവിധാനത്തിന്‍െറ പിന്തുണ പലേടത്തും കിട്ടിയില്ളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഗ്രൂപ് യാഥാര്‍ഥ്യമാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന പൊതുതാല്‍പര്യം ഏകീകരിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സി.പി.എമ്മിന്‍െറയും ആര്‍.എസ്.എസ് ഇറങ്ങിക്കളിക്കുന്ന ബി.ജെ.പിയുടെയും കേഡര്‍ സംവിധാനത്തോട് പോരാടാന്‍ നെഞ്ചുറപ്പുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് സുധാകരന്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. സംഘടനാതലത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ്
പ്രതീക്ഷ.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നൊരുക്കമുണ്ടായില്ല. പ്രചാരണത്തില്‍ കോണ്‍ഗ്രസ് പുറകോട്ടുപോയി. വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന്‍െറ സംശയാസ്പദമായ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഭൂരിപക്ഷ സമുദായക്കാരുടെ നല്ളൊരുപങ്ക് വോട്ട് ബി.ജെ.പി നേടി. ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ട് നേടാന്‍ എല്‍.ഡി.എഫിനും കഴിഞ്ഞു. രണ്ടിനുമെതിരായ പ്രചാരണത്തിലൂടെ വോട്ടിന്‍െറ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ളെന്ന് സുധാകരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.