പാര്‍ട്ടിയില്‍ തെറ്റ് സമ്മതിച്ച ജയരാജന്‍ സഭയില്‍ നിലപാട് മാറ്റി

തിരുവനന്തപുരം: നിയമവിരുദ്ധമായി താന്‍ ഒരാളെയും നിയമിച്ചിട്ടില്ലെന്ന് ഇ.പി. ജയരാജന്‍. ബന്ധുനിയമനത്തില്‍ ജയരാജന്‍ തെറ്റ് സമ്മതിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കെയാണ് നിയമനങ്ങളെയെല്ലാം ന്യായീകരിച്ച് ജയരാജന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമവും ചട്ടവും പാലിച്ചായിരുന്നു നിയമനം. അഭിമുഖത്തിനു പുറമേ, വിദഗ്ധ പരിശോധനയും  നടത്തി. വിജിലന്‍സ് പരിശോധനക്ക് വിധേയമായിട്ടായിരുന്നു നിയമനം.
സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും തത്ത്വാധിഷ്ഠിത നിലപാടും ഉന്നതമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനായിരുന്നു രാജി. 12 ദിവസമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാഫിയയാണ്. മാഫിയകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് പണം നല്‍കിയായിരുന്നു ഈ പ്രചാരണം. സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് മാധ്യമങ്ങള്‍. താന്‍ നീതിക്കുവേണ്ടിയാണ് പോരാടിയത്. അഭിമാനത്തോടെയാണ് രാജി -ജയരാജന്‍ പറഞ്ഞു.
തന്‍െറ രക്തത്തിനായാണ് പ്രതിപക്ഷം ദാഹിച്ചത്. വേണമെങ്കില്‍ രക്തം തരാം, എന്നാല്‍, താന്‍ വ്യവസായ വകുപ്പിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയുമാണു പ്രവര്‍ത്തിച്ചത്. ചുമതല ഏറ്റപ്പോള്‍തന്നെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും മനസ്സിലാക്കി. പുനരുദ്ധാരണ ശ്രമത്തിനെതിരെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഭീഷണിയുണ്ടായി.  അഴിമതിക്കാര്‍ക്ക് അതു തുടരാന്‍ പറ്റാതെ വന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍പോലും ശ്രമമുണ്ടായി. മലബാര്‍ സിമന്‍റ്സ് ഇതിന് ഉദാഹരണമാണ്. കിന്‍ഫ്ര അടക്കമുള്ളവയില്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന തലതൊട്ടപ്പന്മാരെ മാറ്റി. അപ്പോള്‍ ശത്രുക്കളുണ്ടായി. സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. വഴങ്ങിയില്ല.  കെ.എസ്.ഐ.ഇ വലിയ സ്ഥാപനമല്ല. ഒരു ചുമട്ടുതൊഴിലാളി പ്രസ്ഥാനം മാത്രമാണ്. അവിടെയും  സ്പിന്നിങ് മില്ലുകള്‍ തുടങ്ങിയവയിലും എം.ടെക് യോഗ്യത വേണ്ട. പ്രവര്‍ത്തന പരിചയം മതി. ചുമതലയേറ്റെടുക്കാന്‍ പി.കെ. സുധീര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സാധ്യമല്ലെന്നു വ്യക്തമാക്കി നിയമനം റദ്ദാക്കിയെന്നും ജയരാജന്‍ പറഞ്ഞു.
Tags:    
News Summary - ep jayarajan @niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.