ആനയെ തീപ്പന്തമെറിഞ്ഞ് കൊന്നവർ കാണുക, തുമ്പിക്കൈയിൽ നൽകിയ ഈ സ്നേഹചുംബനം

തമിഴ്നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ് കൊന്ന വാർത്ത മൃഗസ്നേഹികളെ ഞെട്ടിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള ആനസ്നേഹത്തിന്‍റെ ഒരു ആർദ്രദൃശ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്‍റെ നേതൃത്വത്തിൽ ചികിത്സിച്ചിരുന്ന ആന ചെരിഞ്ഞപ്പോൾ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ നൽകിയ വികാരഭരിതമായ വിടചൊല്ലലാണ് കാഴ്ചക്കാരുടെ കരളലിയിക്കുന്നത്. ആനയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ട്രക്കില്‍ കയറ്റിയപ്പോൾ വണ്ടിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തുമ്പിക്കൈയില്‍ പിടിച്ച് ഫോറസ്റ്റ് റേഞ്ചർ വിതുമ്പി കരയുകയും ചുംബിക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

ആനയുടെ തുമ്പിക്കൈയില്‍ തട്ടിയും തലോടിയും നെറ്റിയമര്‍ത്തിയും കരയുന്ന ആ മനുഷ്യന്‍റെ കാടിനോടും ജീവികളോടുമുള്ള സ്നേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തമിഴ്നാട്ടിലെ മുതുമലൈ ടൈഗർ റിസർവിലെ സദിവയൽ ആനക്യാമ്പിൽനിന്നുള്ള വികാരനിർഭരമായ രംഗമായിരുന്നു ഇത്. പരിക്കുമായെത്തി ക്യാമ്പിൽ ചികിത്സയില്‍ കഴിയുകയായിരുന്ന ആനയാണ് ചെരിഞ്ഞത്. ആനയെ രക്ഷിക്കാന്‍ വനം വകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

'അദ്ദേഹത്തിന്‍റെ കാഴ്ചയില്‍ നിന്ന് മറയുകയാണ്, പക്ഷെ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല' എന്നാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് അസോസിയേഷൻ ഈ വിഡിയോക്ക് നൽകിയ അടിക്കുറിപ്പ്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥൻ രമേശ് പാണ്ഡെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ 70000ത്തോളം പേരാണ് കണ്ടത്. ഹൃദയസ്പര്‍ശിയായ വിഡിയോ നിരവധി പേരാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Tamil Nadu forester bids emotional goodbye to dead elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.