മെഡല്‍ നേടുന്നവര്‍ മാത്രമല്ല താരങ്ങള്‍


വീട്ടിലേക്ക് തിരിച്ചത്തെിയ ആവേശമാണ് കോഴിക്കോടിന്‍െറ ട്രാക് എനിക്കായി കാത്തുവെച്ചത്. പുതിയ സിന്തറ്റിക് ട്രാക് കണ്ണില്‍ നിറഞ്ഞപ്പോള്‍ വീണ്ടും ആ പഴയ പ്രീജയായി ഓടിയിറങ്ങാന്‍ തോന്നിപ്പോയി. ഇത്തവണ രണ്ടാം ദിവസം മുതല്‍ ഞാന്‍ ഇവിടെയുണ്ട്.
ഓട്ടത്തില്‍നിന്ന് വിരമിച്ചതുകൊണ്ട് ആരും മൈന്‍ഡ് ചെയ്യാതിരിക്കുകയൊന്നും ചെയ്തില്ല. ഇവിടെ നാട്ടുകാരും പണ്ട് എന്നെ വളര്‍ത്തിയ മാധ്യമങ്ങളുമെല്ലാം ഇപ്പോഴും ഞാന്‍ ട്രാക്കിലാണെന്ന തരത്തില്‍ സ്നേഹംകൊണ്ട് മൂടിയത് പ്രത്യേകം പറയേണ്ടതുണ്ട്.
എല്ലാവരും താരങ്ങളായിരുന്നു ഈ മേളയിലും. ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്നവര്‍. അവരില്‍ ആര് താരമെന്ന് ചോദിച്ചാല്‍ ശരിക്കും വലയും. എന്‍െറ സ്വന്തം അനുഭവംവെച്ച് പറഞ്ഞാല്‍, സ്വര്‍ണ നേട്ടക്കാരില്‍ മാത്രമല്ല നമ്മുടെ നാടിന്‍െറ കായികഭാവിയുള്ളത്. പണ്ട് സ്കൂള്‍ മീറ്റില്‍ വെള്ളിയിലൊതുങ്ങുന്ന പ്രകടനമൊക്കെയേ ഞാന്‍ നടത്തിയിരുന്നുള്ളു. അവിടുന്ന് ഏഷ്യന്‍ സ്വര്‍ണത്തിലേക്ക് വരെ വളര്‍ന്ന എന്‍െറ കഥപോലെ ഇവിടെ രണ്ടും മൂന്നും അതിനും പിന്നിലുമൊക്കെ എത്തിയ കുട്ടികളും ഉയരും.
ഒരാളെ പ്രത്യേകിച്ച് പറഞ്ഞാല്‍ ജിസ്ന മാത്യുവും ദീര്‍ഘ ദൂരത്തിലെ മിടുക്കി അബിത മേരി മാനുവലുമാണ്. ഇന്ത്യയിലെ മറ്റുഭാഗങ്ങളുടെ കുത്തക തകര്‍ത്ത് ഞാനും ജെയ്ഷയുമൊക്കെ വളര്‍ന്നതുപോലെ ഉയരാന്‍ കഴിവുള്ള കുട്ടി. ഞങ്ങള്‍ സീനിയര്‍ ലെവലില്‍ ഓടിയിരുന്ന സമയത്തില്‍ അവരിപ്പോള്‍ ഓടുന്നുണ്ട്. ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്നാറിലെ ഹൈആള്‍ട്ടിറ്റ്യൂട്ട് സെന്‍ററില്‍ പരിശീലനം നടത്തിയ പല കുട്ടികളുടെയും പ്രകടനത്തിലും അതിന്‍െറ ഫലം കണ്ടു.
ഈ പ്രതിഭക്ക് മാറ്റുകൂട്ടി മുന്നോട്ടുപോകാന്‍ കഴിയണം. ഇത് അവസാനമല്ല, ആരംഭം മാത്രമാണ്. സ്കൂളില്‍ എന്നല്ല ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വന്നാല്‍ പോലും നമ്മള്‍ തുടക്കക്കാരുടെ അര്‍പ്പണബോധത്തോടെ പരിശ്രമിക്കണം, താരങ്ങള്‍ ജനിക്കുന്നത് അങ്ങനെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.