ദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യ മെഡലുകൾ എയ്തുവീഴ്ത്തി ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ മെഡൽ കൊയ്ത്തിന് തുടക്കമായി. പുരുഷവിഭാഗം സ്കീറ്റ് ഷൂട്ടിങ്ങിൽ വ്യക്തിഗത, ടീം ഇനങ്ങളിലായിരുന്നു ഖത്തറിന്റെ ആദ്യ മെഡൽ നേട്ടം. വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ നാസർ അൽ അതിയ്യ വെങ്കലം നേടി.
ടീം ഇനത്തിൽ നാസർ അൽ അതിയ്യ, റാഷിദ് സാലിഹ് ഹമദ്, മസൂദ് സാലിഹ് അൽ അത്ബ എന്നിവരുടെ ടീം വെള്ളിയും നേടി. നാസർ അൽ അതിയയുടെ നാലാം ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടമാണിത്. നേരത്തെ, 2002 ബുസാൻ, 2010 ഗുവാങ്ഷു ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിരുന്നു. 2010ൽ വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടി. 2012 ലണ്ടൻ ഒളിമ്പിക്സിലായിരുന്നു വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത്.
കാർ റാലി ജേതാവ് എന്ന നിലയിൽ ശ്രദ്ധേയനായ അതിയ്യ ഷൂട്ടിങ് റേഞ്ചിലും മികവ് മോശമാക്കിയില്ല. വ്യക്തിഗത മത്സരത്തിൽ 64 പേർ മാറ്റുരച്ച അങ്കത്തിലായിരുന്നു നാസർ അൽ അതിയ്യ മെഡലിലേക്ക് കാഞ്ചി വലിച്ചത്. കുവൈത്തിന്റെ അബ്ദുല്ല അൽ റാഷിദി സ്വർണവും ഇന്ത്യയുടെ അഞ്ജീത് നറുക വെള്ളിയും നേടി. ടീം ഇനത്തിൽ ചൈനക്കാണ് സ്വർണം. ബീച്ച് വോളിയിൽ വ്യാഴാഴ്ച സ്വർണപ്രതീക്ഷയോടെ ഖത്തർ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.