മുംബൈ: മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് എത്തിയത് മുതൽ നിരന്തരം വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന താരമാണ് ഹാർദിക് പാണ്ഡ്യ.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിവന്ന താരത്തിന് നായക പദവി ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. രോഹിത് ശർമയെ മാറ്റിയതിൽ മുംബൈ ഇന്ത്യൻസ് ആരാധകരിൽ വലിയ അതൃപ്തി ഇടയാക്കിയിരുന്നു. ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങളിൽ തുടർച്ചയായി തോറ്റതും കളത്തിനകത്തെ പാണ്ഡ്യയുടെ പെരുമാറ്റവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഒരോ മത്സരങ്ങളിലും കൂക്കി വിളികളികളുമായാണ് മുംബൈ ഇന്ത്യൻസ് ആരാധകർ അവരുടെ ക്യാപ്റ്റനെ വരവേൽക്കുന്നത്.
എന്നാൽ ഹാർദിക് പാണ്ഡ്യക്ക് ഉറച്ച പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ മുംബൈ ഇന്ത്യൻസ് താരവും ഇന്ത്യൻ ഓപണറുമായിരുന്ന റോബിൻ ഉത്തപ്പ. കടുത്ത മാനസിക ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന പോകുന്ന ഹാർദികിനോട് അൽപം സഹാനുഭൂതി കാണിക്കണമെന്ന് പറയുകയാണ് താരം.
"ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച താരമാകാനുള്ള പ്രതിഭയുള്ള ഒരു താരമാണ് അദ്ദേഹം. അവനെ കണ്ടെത്തിയ ടീം അവനെ വിട്ടയച്ചു. അവരോടൊപ്പം 3-4 കിരീടങ്ങൾ നേടിയ ശേഷമാണ് അവൻ ജി.ടിയിലേക്ക് പോയത്. അവിടെ ഒരു കിരീടവും ഒരു റണ്ണേഴ്സ് അപ്പുമായി."- ഉത്തപ്പ പറഞ്ഞു.
"അവൻ്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള പരിഹാസങ്ങളും ട്രോളുകളും മീമുകളും അത് അവനെ വേദനിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നില്ലേ? ഇത് ഏതൊരു മനുഷ്യനെയും വേദനിപ്പിക്കും. യഥാർത്ഥത്തിൽ എത്ര പേർക്ക് ഇതിൻ്റെ യാഥാർത്ഥ്യം അറിയാം? ഹാർദിക് കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നയാളാണ്. നമ്മൾ, ജനങ്ങൾ എന്ന നിലയിൽ, ഞാൻ മനസ്സിലാക്കുന്നു, നമ്മൾ വികാരാധീനരാണ് ഞങ്ങൾ ഈ മെമ്മുകൾ ഫോർവേഡ് ചെയ്യരുത്, കുറച്ചെങ്കിലും സഹാനുഭൂതിയും മാന്യതയും പ്രകടിപ്പിക്കേണ്ടതുണ്ട്."- റോബിൻ ഉത്തപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.