എക്കാലത്തെയും മികച്ച ട്വന്റി 20 ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. ആസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് ആരംഭിക്കുന്നതിന് മുന്നോടിയായാണ് 'വേയ്സ് ഓഫ് ക്രിക്കറ്റ്' എന്ന വിശേഷണമുള്ള അദ്ദേഹം ടീമിനെ തെരഞ്ഞെടുത്തത്. എന്നാൽ, ഇന്ത്യക്കാരനായ അദ്ദേഹത്തിന്റെ സ്വപ്ന ടീമിൽ ഇടം പിടിച്ചത് ഒരേയൊരു ഇന്ത്യക്കാരൻ മാത്രമാണ്.
ട്വന്റി 20 ലോകകപ്പിന്റെ വിവിധ പതിപ്പുകളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ കളിക്കാരുടെ പട്ടിക തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സ്‍പെഷലിസ്റ്റ് ബാറ്റർമാരും നാല് ബൗളർമാരും രണ്ട് ആൾറൗണ്ടർമാരുമാണ് അദ്ദേഹത്തിന്റെ ടീമിൽ ഇടം പിടിച്ചത്.
വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ൽ, ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ എന്നീ വെടിക്കെട്ടുകാരാണ് ഓപണർമാർ. വിരാട് കോഹ്‌ലിയാണ് അദ്ദേഹത്തിന്റെ ടീമിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരൻ. മൂന്നാമനായി കോഹ്‍ലി എത്തുമ്പോൾ ഇംഗ്ലീഷ് ബാറ്റർ കെവിൻ പീറ്റേഴ്‌സണാണ് പിന്നാലെയെത്തുന്നത്. അഞ്ചാം നമ്പറിൽ ആസ്ട്രേലിയക്കാരൻ മൈക്കൽ ഹസിയും ഇടം പിടിച്ചു. ആൾറൗണ്ടർമാരായി ഷെയ്ൻ വാട്സൺ, ഷാഹിദ് അഫ്രീദി എന്നിവരാണ് ഉൾപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് സ്പിന്നർ സാമുവൽ ബദ്രി, ശ്രീലങ്കൻ പേസർ ലസിത് മലിംഗ, ന്യൂസിലൻഡ് അതിവേഗ ബൗളർ ട്രെന്റ് ബോൾട്ട്, പാകിസ്താന്റെ ഉമർ ഗുൽ എന്നിവരാണ് ബൗളർമാരായി ഇടം നേടിയത്.
ഹർഷ ഭോഗ്‌ലെയുടെ ട്വന്റി 20 ലോകകപ്പ് ഇലവൻ: ക്രിസ് ഗെയ്ൽ, ജോസ് ബട്ട്‌ലർ, വിരാട് കോഹ്‍ലി, കെവിൻ പീറ്റേഴ്സൺ, മൈക്കൽ ഹസി, ഷെയ്ൻ വാട്സൺ, ഷാഹിദ് അഫ്രീദി, ഉമർ ഗുൽ, ട്രെന്റ് ബോൾട്ട്, ലസിത് മലിംഗ, സാമുവൽ ബദ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.