‘വേദനിപ്പിച്ചു, വ്യാജ പ്രചാരണം നടത്തിയവർ മാപ്പു പറയണം...’; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

താൻ മരിച്ചെന്ന വ്യാജ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീറ്റ് സ്ട്രീക്ക്. സമൂഹമാധ്യമങ്ങളിലെ കിംവദന്തികൾ തന്നെ വേദനിപ്പിച്ചെന്നും വ്യാജ പ്രചാരണം നടത്തിയവർ മാപ്പു പറയണമെന്നും താരം ആവശ്യപ്പെട്ടു.

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സഹതാരമായിരുന്ന ഹെൻറി ഒലോങ്ക ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ മരണ വാർത്ത പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കു പിന്നാലെ ഒലോങ്ക തന്നെ വാർത്ത തിരുത്തി രംഗത്തുവരികയായിരുന്നു. ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്നെന്നും ഒലോങ്ക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക പിൻവലിക്കുകയും ചെയ്തിരുന്നു. ‘അതൊരു കിംവദന്തിയും പൂർണമായും തെറ്റായ വാർത്തയുമാണ്. ഞാൻ ജീവിച്ചിരിപ്പുണ്ട്, സന്തോഷത്തോടെ. സമൂഹമാധ്യമങ്ങളുടെ കാലഘട്ടത്തിൽ, സ്ഥിരീകരിക്കപ്പെടാതെ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. വ്യാജ പ്രചാരണം നടത്തിയവർ ക്ഷമാപണം നടത്തണം. വാർത്ത എന്നെ വേദനിപ്പിച്ചു’ -സട്രീക്ക് പറഞ്ഞതായി മിഡ് ഡേ റിപ്പോർട്ട് ചെയ്തു.

‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുമ്പ് സംസാരിച്ചു. തേഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്’ - എന്നാണ് വാർത്ത തിരുത്തി ഓലോങ്ക ട്വീറ്റ് ചെയ്തത്.

സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലമായ 1990 മുതൽ 2000ത്തിന്‍റെ തുടക്കം വരെയുള്ള കാലയളവിൽ ടീമിന്റെ നെടുന്തൂണായിരുന്നു ഈ ഓൾ റൗണ്ടർ. സിംബാബ്‌വെ ടീമിന്‍റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെക്കായി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്.

31ാം വയസ്സിൽ, 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് സ്ട്രീക്ക് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായി. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.

Tags:    
News Summary - I Am Hurt, The Source Should Apologise": Heath Streak On Rumours of His Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.