ദുബൈ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ലൻഡിനെ എട്ടുവിക്കറ്റിന് തകർത്ത് ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തിയിരുന്നു. 81 പന്തുകൾ ശേഷിക്കേ ആയിരുന്നു ഇന്ത്യയുടെ വിജയം.
കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും സ്കോട്ടുകൾ സന്തോഷത്തിലായിരുന്നു. മികച്ച കളിക്കാരുമായി സംവദിക്കാൻ അവസരം ലഭിച്ചാൽ അത് താരങ്ങൾക്ക് മികച്ച പ്രചോദനമാവുമെന്നും മെച്ചപ്പെട്ട സ്ക്വാഡിനെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും മത്സരത്തിന് മുമ്പ് സ്കോട്ട്ലൻഡ് നായകൻ കൈൽ കോട്സർ അഭിപ്രായപ്പെട്ടിരുന്നു. ആഗ്രഹം സാധിപ്പിച്ച് കൊടുത്താണ് ടീം ഇന്ത്യ എതിരാളികളുടെ മനംകവർന്നത്.
മത്സര ശേഷം ഇന്ത്യൻ ടീം തങ്ങളുടെ ഡ്രസ്സിങ് റൂമിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയതിന്‍റെ ത്രില്ലിലാണ് സ്കോട്ടിഷ് താരങ്ങൾ. വിരാട് കോഹ്ലി, രോഹിത് ശർമ, ആർ. അശ്വിൻ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങൾ ഡ്രസിങ് റൂമിലെത്തി താരങ്ങളുമായി സംവദിച്ച കാര്യം ക്രിക്കറ്റ് സ്കോട്ലൻഡ് ട്വിറ്റർ പേജിൽ പങ്കുവെച്ചു. 'വിലമതിക്കാനാവാത്തത്' -എന്നാണ് ക്രിക്കറ്റ് സ്കോട്ലൻഡ് പോസ്റ്റിന് തലക്കെട്ട് നൽകിയത്.
ഇന്ത്യൻ താരങ്ങളുടെ സന്ദർശനം സ്കോട്ടിഷ് താരങ്ങൾക്ക് വലിയ പ്രചോദനമായി. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം സൂപ്പർ 12ൽ എത്തുകയും അടുത്ത ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തുവെന്നത് വലിയ കാര്യമാണ്. അതിനാൽ മുന്നോട്ട് നോക്കുേമ്പാൾ ഒരുപാട് ചെയ്തുതീർക്കാനുണ്ട്. കുറച്ച് സൂപ്പർ 12മത്സരങ്ങൾ കളിച്ചുവെന്നത് കൊണ്ട് മാത്രം ഞങ്ങൾക്ക് സന്തോഷിക്കാൻ സാധിക്കില്ല. ധൈര്യമുള്ളവരായിരിക്കണം കുറച്ചുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങൾക്ക് അതിനായി പിന്തുണ ആവശ്യമാണ്' -സ്കോട്ലൻഡ് നായകൻ കൈൽ കോട്സർ പറഞ്ഞു.
ടൂർണമെന്‍റിൽ നിന്ന് പുറത്തായ ടീം സൂപ്പർ 12 ലെ അവസാന മത്സരത്തിൽ ടേബിൾ ടോപ്പേഴ്സായ പാകിസ്താനെ നേരിടും. സ്കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം 6.3 ഓവറിൽ മറികടന്ന ഇന്ത്യ നെറ്റ്റൺറേറ്റിൽ ന്യൂസിലൻഡിനെയും അഫ്ഗാനിസ്താനെയും മറികടന്നിരുന്നു.
ഇങ്ങനെ ഒക്കെയാണെങ്കിലും സെമിബെർത്ത് സ്വന്തമാക്കാൻ അഫ്ഗാനിസ്താന്റെ ജയത്തിനായി ഇന്ത്യ പ്രാർഥിക്കേണ്ട അവസ്ഥയാണ്. അവസാന മത്സരത്തിൽ നമീബിയയെ തോൽപിക്കുകയും ന്യൂസിലൻഡ് അഫ്ഗാനോട് പരാജയപ്പെടുകയും െചയ്താൽ ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി യോഗ്യത നേടാം. പാകിസ്താൻ നേരത്തെ തന്നെ സെമിബെർത്ത് ഉറപ്പിച്ചിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസിലൻഡിനോട് എട്ടുവിക്കറ്റിനും തോറ്റതാണ് ഇന്ത്യക്ക് വിനയായത്. നിരാശപ്പെടുത്തുന്ന തോൽവികൾക്കൊടുവിൽ അഫ്ഗാൻ കരുത്തിനെ 66 റൺസിന് വീഴ്ത്തിയവർ സ്കോട്ലൻഡിനെതിരെയും അതേവീര്യത്തോടെ കളി നയിച്ചു.
ആദ്യം ബൗളർമാരും പിന്നീട് രാഹുൽ-രോഹിത് സഖ്യവും മൈതാനം നിറഞ്ഞപ്പോൾ എതിരാളികൾ ചിത്രത്തിലില്ലാത്തപോലെയായി ഇന്നലെയും. ബാറ്റിങ് തുടങ്ങിയ സ്കോട്ലൻഡ് ബുംറ എറിഞ്ഞ ആദ്യം ഓവറിൽ എട്ടു റൺസുമായി വിറപ്പിച്ചെങ്കിലും അതിവേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ബുംറ തന്നെയെറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. റൺ വിട്ടുനൽകുന്നതിൽ പിശുക്കിയ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ സ്കോട്ലൻഡ് ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായി. 10 ഓവർ പൂർത്തിയായിട്ടും അർധ സെഞ്ച്വറി കടത്താനാകാതെ വിഷമിച്ച ടീമിന് അപ്പോഴേക്ക് നഷ്ടമായത് നാലു വിലപ്പെട്ട വിക്കറ്റുകൾ.
അതോടെ, പ്രതിരോധത്തിലായ സ്കോട്ലൻഡ് ബാറ്റർമാർ കരുതൽ കൂട്ടിയപ്പോൾ റൺ ഒഴുകിയില്ലെന്നു മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുംവീണു. ഇന്നിങ്സ് 18 ഓവറിലെത്തുേമ്പാൾ സ്കോട്ലൻഡ് 85 റൺസുമായി മടക്കം പൂർത്തിയാക്കിയിരുന്നു. 3.4 ഓവർ എറിഞ്ഞ് 10 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ബുംറ ആയിരുന്നു സ്കോട്ലൻഡിെൻറ അന്തകൻ. എറിഞ്ഞ ആദ്യ ഓവറിൽ റൺ വിട്ടുനൽകുന്നതിൽ ധാരാളിത്തം കാട്ടിയ മുഹമ്മദ് ഷമി പിന്നീട് മൂന്നു വിക്കറ്റുകളുമായി കടം വീട്ടി. രവീന്ദ്ര ജദേജയും മൂന്നുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ചയാളെ അശ്വിനും മടക്കി.
ലളിതമായ ടോട്ടൽ മുന്നിൽനിർത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി കെ.എൽ. രാഹുലും രോഹിത് ശർമയും നടത്തിയത് അത്യാവേശകരമായ വെടിക്കെട്ട്. 18 പന്ത് മാത്രം നേരിട്ട് അർധ സെഞ്ച്വറിയുമായി റെക്കോഡിട്ട താരം അടുത്ത പന്തിൽ ഉയർത്തിയടിച്ച് ക്യാച് നൽകി മടങ്ങി. മൂന്നു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുൽ പൂരം.
അതേ മികവോടെ മറുവശത്ത് തിളങ്ങിയ രോഹിത് 16 പന്തിൽ 30 റൺസുമായി ടീമിെൻറ വിജയമുറപ്പിച്ചു. വീലിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രോഹിത് കൂടാരം കയറിയത്. വിജയ പ്രഖ്യാപനം മാത്രമായിരുന്നു രാഹുലിെൻറ പിൻഗാമിയായി മൈതാനത്തെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.