തകർത്താടി സഞ്ജു! 40 പന്തിൽ സെഞ്ച്വറി; ബംഗ്ലാദേശിന് 298 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശ സെഞ്ച്വറിയിലൂടെ ബൗണ്ടറി കടത്തി സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി20യിൽ 40 പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.  ശ്രീലങ്കക്കെതിരെ നേടിയ 260 റൺസാണ് മറികടന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. 47 പന്തിൽ എട്ടു സിക്സും 11 ഫോറുമടക്കം 111 റൺസെടുത്താണ് താരം പുറത്തായത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ച്വറിയാണിത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ച്വറിയും. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. 

നായകൻ സൂര്യകുമാർ യാദവ് 35 പന്തിൽ അഞ്ചു സിക്സും എട്ടു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും സഞ്ജുവും നായകൻ സൂര്യകുമാറും വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. കടുവകൾക്കായി പന്തെറിയാനെത്തിയവരെല്ലാം ഇരുവരുടെയും ബാറ്റിങ് ചൂടറിഞ്ഞു.

തലങ്ങും വിലങ്ങും ബംഗ്ലാ ബൗളർമാരെ അടിച്ചുപറത്തി. ബംഗ്ലാദേശിനായി രണ്ടാം ഓവർ എറിയാനെത്തിയ തസ്കിൻ അഹ്മദിനെ തുടർച്ചയായി നാലു തവണ ബൗണ്ടറി കടത്തിയാണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടത്. ഇതിനിടെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ നാലു റണ്ണുമായി അഭിഷേക് ശർമ മടങ്ങി. തൻസിം ഹസന്‍റെ പന്തിൽ മെഹദി ഹസന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറും വമ്പനടികളുമായി കളം നിറഞ്ഞു. 4.2 ഓവറിലാണ് ഇന്ത്യൻ ടീമിന്‍റെ സ്കോർ 50ലെത്തിയത്. പിന്നാലെ 22 പന്തിൽ സഞ്ജു അർധ സെഞ്ച്വറി തികച്ചു.

പത്താം ഓവറിൽ റിഷാദ് ഹുസൈനെ തുടർച്ചയായി അഞ്ചു തവണ സഞ്ജു സിക്സർ പറത്തി ആരാധകരെ ആവേശത്തിലാക്കി. 7.1 ഓവറിൽ ടീം സ്കോർ 100ലെത്തി. 40 പന്തിലാണ് സഞ്ചു നൂറിലെത്തിയത്.

എട്ടു സിക്സും ഒമ്പത് ഫോറുമടക്കമാണ് താരം നൂറിലെത്തിയത്. മുസ്തഫിസുർ റഹ്മാന്‍റെ പന്തിൽ മെഹദ് ഹസന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അന്താരാഷ്ട്ര ട്വന്‍റി20യിലെ നാലാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും സൂര്യയും ചേർന്ന് 11.3 ഓവറിൽ 173 റൺസാണ് അടിച്ചുകൂട്ടിയത്. 14 ഓവറിൽ ഇന്ത്യ 200 കടന്നു. പിന്നാലെ സൂര്യ മടങ്ങി. മഹ്മുദല്ലയുടെ പന്തിൽ റിഷാദ് ഹുസൈന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

റിയാൻ പരാഗ് (13 പന്തിൽ 34), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി റിങ്കു സിങ്ങും ഒരു റണ്ണുമായി വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി തൻസിം ഹസൻ നാലു ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.

കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. പേസർ അർഷ്ദീപ് സിങ്ങിനു പകരം സ്പിന്നർ രവി ബിഷ്ണോയി പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ബംഗ്ലാദേശ് ടീമിൽ രണ്ടു മാറ്റങ്ങൾ. തൻസിദ് തമീമും മെഹദി ഹസനും കളിക്കാനിറങ്ങി. ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി തന്നെ ജയിച്ച് സൂര്യകുമാറും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - India vs Bangladesh T20I: Sanju Samson Departs For 111

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.