വീണ്ടുമൊരു ഇന്ത്യ-പാക് പോര്; ഏഷ്യ കപ്പിൽ ഇരുടീമുകളും ഒരു ഗ്രൂപ്പിൽ; 2023-24 ക്രിക്കറ്റ് കലണ്ടർ പുറത്തുവിട്ടു

ഈ വർഷവും ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നു. ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണ് സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങിയത്.

ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ സെപ്റ്റംബറിലാണ് ടൂർണമെന്‍റ് നടക്കുക. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഇന്ത്യക്കും പാകിസ്താനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ഒരു ടീം കൂടി രണ്ടാം ഗ്രൂപ്പിൽ ഇടംപിടിക്കും. ആറ് ലീഗ് മത്സരങ്ങളും ആറ് സൂപ്പര്‍ 4 മത്സരങ്ങളും ഫൈനലും അടക്കം മൊത്തം 13 മത്സരങ്ങളുണ്ടാകും.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്‍റി20 ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും രണ്ടു തവണ ഏറ്റുമുട്ടിയിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷായാണ് 2023-24 സീസണിലെ ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവിട്ടത്. എന്നാല്‍ ഏഷ്യാ കപ്പ് വേദിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്താന് നറുക്ക് വീണെങ്കിലും അവിടേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ബി.സി.സി.ഐ സെക്രട്ടറി കൂടിയായി ജയ് ഷാ വ്യക്തമാക്കിയിരുന്നു.

നിഷ്‌പക്ഷ വേദിയിലേക്ക് ടൂർണമെന്‍റ് മാറ്റണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം. പിന്നാലെ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്താനും മുന്നറിയിപ്പ് നൽകി. ഏഷ്യ കപ്പ് കൂടാതെ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു കീഴിൽ രണ്ടു വർഷങ്ങളിലായി 145 ഏകദിനങ്ങളും ട്വന്‍റി20 മത്സരങ്ങളും നടക്കും. 2023ൽ 75 മത്സരങ്ങളും 2024ൽ 70 മത്സരങ്ങളും.

Tags:    
News Summary - India vs Pakistan once more as Asia Cup 2023 details revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.