റോസോ (ഡൊമിനിക്ക): ഇടവേളക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും മൈതാനത്തേക്ക്. കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച തുടങ്ങും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 2023-25 സർക്കിളിൽ ഇരു ടീമിന്റെയും പോരാട്ടങ്ങളുടെ ആരംഭവും കൂടിയാണ്. രണ്ട് തവണയും ലോക ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടിയ ഇന്ത്യക്ക് ഫൈനലിൽ തോൽക്കാനായിരുന്നു വിധി. കഴിഞ്ഞ മാസം ആസ്ട്രേലിയയോട് ദയനീയമായി തോറ്റ് ഒരിക്കൽകൂടി കിരീടം അടിയറവെച്ചതിന്റെ ക്ഷീണത്തിലാണ് രോഹിത് ശർമയും സംഘവും. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ചരിത്രത്തിലാദ്യമായി യോഗ്യത നേടാത്തതിന്റെ ആഘാതം വിൻഡീസിനുമുണ്ട്.
ബാറ്റിങ് ഓഡറിലടക്കം സന്ദർശകർക്ക് പരീക്ഷണ നാളുകളാണ്. മുൻനിര ബാറ്ററും ടെസ്റ്റ് സ്പെഷലിസ്റ്റുമായ ചേതേശ്വർ പുജാരയെ പുറത്താക്കി പ്രഖ്യാപിച്ച സംഘത്തിലേക്ക് ഐ.പി.എൽ മികവിന്റെ അടിസ്ഥാനത്തിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദുമെത്തിയിട്ടുണ്ട്. ജയ്സ്വാളിന് അരങ്ങേറ്റത്തോടൊപ്പം രോഹിതിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യാനുള്ള അവസരവുമുണ്ടാവുമെന്നാണ് അണിയറ വർത്തമാനം. അങ്ങനെയെങ്കിൽ ശുഭ്മൻ ഗിൽ താഴേക്ക് ഇറങ്ങേണ്ടിവരും. വിരാട് കോഹ് ലി, അജിൻക്യ രഹാനെ തുടങ്ങിയ ലോകോത്തര ബാറ്റർമാരുടെ നിര ഇന്ത്യക്കുണ്ടെങ്കിലും കളത്തിലെ പ്രകടനം കണ്ടറിയണം. വിക്കറ്റ് കീപ്പറുടെ റോളിൽ കെ.എസ്. ഭരതിന്റെ പേരിനായിരുന്നു മുൻതൂക്കമെങ്കിലും ഇശാൻ കിഷന് ഗ്ലൗസ് നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയും ആർ. അശ്വിനും പ്ലേയിങ് ഇലവനിൽ ഏറക്കുറെ സ്ഥാനമുറപ്പാക്കിയിട്ടുണ്ട്. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ ജയ്ദേവ് ഉനദ്കട്ടും ബാറ്റിങ്ങിലും മികവ് കാണിക്കാറുള്ള ശാർദുൽ ഠാകുറും എത്താനാണിട.
കെമർ റോഷും അൽസാരി ജോസഫും ജേസൺ ഹോൾഡറുമടങ്ങുന്ന ആക്രമണനിര ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയാവുമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. ക്യാപ്റ്റനും ഓപണറുമായ ക്രെയ്ഗ് ബ്രാത്ത്വൈറ്റും ഉപനായകൻ ജെർമെയ്ൻ ബ്ലാക്ക്വുഡുമെല്ലാം സന്ദർശക ബൗളർമാരെ കൈകാര്യം ചെയ്ത് റൺസ് കണ്ടെത്തിയാൽ രോഹിത്തിനും കൂട്ടർക്കും പണിയാവും.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, അജിൻ രഹാനെ, കെ.എസ്. ഭരത്, ഇശാൻ കിഷൻ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്കട്ട്, അക്സർ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, നവ്ദീപ് സൈനി.
വെസ്റ്റിൻഡീസ്: ക്രെയ്ഗ് ബ്രാത്ത്വൈറ്റ്, ജെർമെയ്ൻ ബ്ലാക്ക്വുഡ്, ജോഷ്വ ഡ സിൽവ, അലിക്ക് അത്നാസെ, റഹ്കീം കോൺവാൾ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, റെയ്മൺ റെയ്ഫർ, കെമർ റോഷ്, ടാഗനറൈൻ ചന്ദർപോൾ, കിർക്ക് മെക്കെൻസി, ജോമെൽ വാരിക്കൻ.
പരമ്പര 1: വെസ്റ്റിൻഡീസിനെതിരെ രണ്ട് (എവേ)
പരമ്പര 2: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് (എവേ)
പരമ്പര 3: ഇംഗ്ലണ്ടിനെതിരെ അഞ്ച് (ഹോം)
പരമ്പര 4: ബംഗ്ലാദേശിനെതിരെ രണ്ട് (ഹോം)
പരമ്പര 5: ന്യൂസിലൻഡിനെതിരെ മൂന്ന് (ഹോം)
പരമ്പര 6: ആസ്ട്രേലിയക്കെതിരെ അഞ്ച് (എവേ)
ആകെ: 19, എവേ: 9, ഹോം: 10
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.